Saturday, December 3, 2011

0 മരമാണ് മറുപടി

വി.എച്ച്. നിഷാദ്

പ്രഭാതം ഒരു കഥ എഴുതുകയാണെങ്കില്‍ അതിന്റെ തുടക്കം ഇങ്ങനെ ആയിരിക്കും:

ആകാശം, കിളികള്‍. താഴെ ദാ ഈ പോകുന്ന ബസിന്റെ പുകയില്‍നിന്ന് അഴിഞ്ഞുവീണതുപോലെ കറുത്ത ഒരു പാത. പിറുപിറുത്തുകൊണ്ട് ബസ് പോയ്ക്കഴിഞ്ഞാല്‍ പിന്നെ നിശ്ശബ്ദതയായി. ആ നിശ്ശബ്ദതക്ക് ശബ്ദം വെച്ചുകൊടുത്താല്‍ പകലിന്റെ തുടക്കമായി.

പതുക്കെ ഒരു സൈക്കിള്‍ ആ പാതയിലേക്ക് കയറിവരുന്നു. പാതയോരത്തെ കാറ്റുപോലെ. മുന്നോട്ടു നീങ്ങുന്ന സൈക്കിള്‍. അതില്‍ ഒരാള്‍. ആ മനുഷ്യന്റെ മുഖത്ത് അങ്ങിങ്ങായി ജീവിതത്തിന്റെ ചൂടുള്ള തുള്ളികള്‍ തെറിച്ചുപൊള്ളിയ പാടുകള്‍. ഉള്ളില്‍ വിലാപയാത്രക്കാരോട് കടംപറഞ്ഞ് വാങ്ങിയ ചിറകില്ലാക്കരച്ചില്‍.

അയാള്‍ ചവിട്ടുന്നത് സൈക്കിളല്ല. ജീവിതമാണ് എന്ന് കരുതലേറിയ ആ നീക്കം കണ്ടാലറിയാം. ആ ചലനങ്ങള്‍ അത്രയേറെ വിങ്ങിയത്. സങ്കടം കുത്തിനിര്‍ത്തിയത്. ഓര്‍മകളെ ചതുപ്പിലേക്ക് ചവിട്ടിത്താഴ്ത്തുന്ന ഒരാളെ ഓര്‍മിപ്പിച്ചു ആ സൈക്കിളുകാരന്റെ മുന്നേറ്റം. ഉയര്‍ന്നുവരുന്ന ഓരോ സ്മരണക്കും ചളിനിറഞ്ഞ ആഴമാണ് മറുപടി. തല പൊക്കാതെ, വിങ്ങാതെ അടങ്ങിക്കിടക്കുക ഓര്‍മകളേ...

സൈക്കിളിനു പിറകില്‍ ഒരു തക്കാളിപ്പെട്ടി. അതില്‍ ഒരു ഡസന്‍ മരത്തൈകള്‍. കറുത്ത സഞ്ചിയുടെ തടവറയില്‍നിന്ന് മണ്ണിലേക്കും അത് കുഴച്ചുവെച്ച ജലത്തണുപ്പിലേക്കും കാലുകളിറക്കി ആ ഒരു നന്ദി മുകളിലേക്ക് പച്ചയായ് ചിരിച്ചുകാട്ടുന്ന കൊച്ചുമരത്തൈകള്‍. ഇലകളുടെ ഉന്മാദം.

നഗരത്തിന്റെ ചിഹ്നങ്ങള്‍ കാണുമ്പോള്‍ വേവലാതിയോടെ അയാള്‍ സൈക്കിള്‍ സ്‌പീഡ് കുറക്കുന്നു. അറംപറ്റിയ മനുഷ്യനെപ്പോലെ അണക്കുന്നു. അടുത്തുവരുന്ന ചീത്തമണമുള്ള കാറ്റ്. അശ്ലീലംപോലുള്ള വാഹനങ്ങള്‍. തിരക്ക്. മാലിന്യംപുരണ്ട ശബ്ദങ്ങള്‍. സൈറണ്‍.

അയാള്‍ സൈക്കിളില്‍നിന്ന് ഇറങ്ങി. അതിനെ സ്റ്റാന്‍ഡില്‍വെച്ച് തക്കാളിപ്പെട്ടി അഴിച്ചെടുത്തു. നഗരത്തിന്റെ ധമനികളിലേക്ക് പലതായി, പെരുതായി പിരിയുന്ന പാത. അതിലേക്ക് തിരക്കുകൂട്ടിവരുന്ന വാഹനങ്ങളും ഒട്ടനവധി ജനങ്ങളും. അയാളുടെ തലയില്‍ തക്കാളിപ്പെട്ടി. ശിരസ്സിനുമുകളില്‍ കയറിയ സങ്കടങ്ങള്‍പോലെ. ഓരോ തൈകളെയും വേദനയുടെ പേരിട്ട് വിളിക്കാമെങ്കില്‍ അയാളെ നാം ആരെന്ന് വിളിക്കും?

പാതയോരം. തക്കാളിപ്പെട്ടി തറയില്‍വെച്ച് തൈകള്‍ ഓരോന്നായി പുറത്തെടുക്കുന്നു. പിന്നീട്, മണ്ണിനെ കുഴിച്ചുണര്‍ത്തി ''ഇവനെക്കൂടി...'' എന്ന് അപേക്ഷയോടെ പറഞ്ഞ് മണ്ണിട്ടുമൂടി. സൈക്കിളിന്റെ മുന്‍വശത്തായി ഞാത്തിയിട്ട കൂജയില്‍നിന്ന് വെള്ളം തളിച്ച് അയാള്‍ വാത്സല്യത്തോടെ.

ഇപ്പോള്‍ കറുത്ത റോഡിലൂടെ സൈക്കിളില്‍ അയാള്‍. ആ പാതക്കിരുവശവും ഹരിതാഭമായ കുഞ്ഞിലകള്‍ കാട്ടി ചിരിച്ചുനില്‍ക്കുന്ന, അയാള്‍ കൈകൊണ്ട് നട്ട മരത്തൈകള്‍.

സൈക്കിളില്‍ പോകുന്ന അയാളുടെ മുഖത്ത് ജീവിതമേ... എന്ന കരച്ചില്‍ തിരിച്ചുവരുന്നു. പേരില്ലാത്ത രണ്ട് ഉറവകള്‍പോലെ അയാളുടെ കവിളുകളില്‍ കണ്ണീര്‍ച്ചാലിറങ്ങുന്നു.

ആ സഞ്ചാരത്തിനിടയില്‍ ഓര്‍മകളിലേക്ക് അയാള്‍ താഴ്ന്നുപോകുന്നു. മുമ്പൊരിക്കല്‍-

സൈക്കിളില്‍ പത്രങ്ങളുമായി വരുന്നു അയാള്‍. തിരക്കുപിടിച്ച ഒരു ദിവസത്തിന്റെ വേവലാതിക്കളി അയാളുടെ ശരീരത്തില്‍. മുകളില്‍ ചൂടേറ്റ് മുന്നേറുന്ന ഒരു പകല്‍. പിറകില്‍ അന്നയാള്‍ക്ക് ഓടിത്തീരേണ്ട ദൂരങ്ങള്‍.

കുറച്ചു വീടുകളില്‍കൂടി പത്രമിട്ടാല്‍ മതി, അയാളുടെ പ്രഭാതകര്‍മം അവസാനിക്കുകയായി. കുറച്ചുനേരം കഴിഞ്ഞ് അരിക്കടയിലെ കണക്കുപ്പിള്ളയായുള്ള ജീവിതം അയാള്‍ക്ക് തുടങ്ങാം.

പെട്ടെന്ന് റോഡിലേക്ക് ചാടിക്കേറിയ കുട്ടിയെകണ്ട് അയാള്‍ സൈക്കിള്‍ വെട്ടിച്ചു. കുട്ടിയോ, ആ പരിഭ്രാന്തിക്കിടയില്‍ കുതറി ഇടത്തോട്ട് ചാടി. എവിടെനിന്നാണ് ഒരു ലോറിയപ്പോള്‍ പാഞ്ഞുവന്ന് ചുവന്ന പൂക്കളുടെ ഒരു ചിത്രം അവിടെ വരച്ചുചേര്‍ത്തത്?

ഇരുട്ടുതിന്ന കണ്ണുകളിലേക്ക് കാഴ്ച തിരിച്ചുവന്നപ്പോള്‍ ആ കുട്ടിയുടെ മുഖം ആ മനുഷ്യന്‍ കാണുന്നു. അപ്പോള്‍ മാത്രം, എന്റെ മോനേ... എന്ന് അയാളെക്കാള്‍ ദൈന്യതയില്‍ ഈ ലോകത്ത് ആരു വിളിച്ചിട്ടുണ്ട്?

ഏക മകന്‍. അവനാണ് പോയത്. വാര്‍ത്തയറിഞ്ഞ് ഒരു വശം തളര്‍ന്നുവീണ ഭാര്യ. അയാള്‍ സൈക്കിള്‍ ചവിട്ടിക്കൊണ്ടേയിരുന്നു.

പിന്നീട്, ഓരോ പ്രഭാതത്തിലും പത്രങ്ങള്‍ക്കുപകരം ഒരു തക്കാളിപ്പെട്ടി നിറച്ചും വൃക്ഷത്തൈകളുമായി അയാളിറങ്ങി. നഗരത്തിലേക്ക് കാലുകള്‍ നീട്ടിച്ചവിട്ടി. ഓരോ തൈയും മണ്ണിലേക്ക് പൊത്തിവെക്കുമ്പോള്‍ വാത്സല്യത്തോടെ 'എന്റെ... മോനേ...' എന്നു വിളിച്ചുപോയി. പ്രഭാതം ഒരു കഥയെഴുതുകയാണെങ്കില്‍ അതിന്റെ അവസാനം ഇങ്ങനെയായിരിക്കും.

ചാറ്റല്‍ മഴ, തണുപ്പ് പാതയിലൂടെ നഗരത്തിലേക്ക് എത്തിനോക്കുന്ന ഒരു സൈക്കിള്‍ യാത്രക്കാരന്‍. അയാള്‍ സഞ്ചരിക്കുന്ന പാതക്കിരുവശവും പച്ചനിറത്താല്‍ ചിരികാട്ടുന്ന മരങ്ങള്‍. മരങ്ങള്‍ക്കിടയിലൂടെ അയാള്‍. ലോകത്തെ ഏറ്റവും ആത്മവിശ്വാസമുള്ള മനുഷ്യന്‍.

ആ സൈക്കിള്‍ യാത്രക്കിടയില്‍ അയാള്‍ ആകാശത്തോട് അയാള്‍ക്കറിയാത്ത ഒരു ഭാഷയില്‍ ചോദിക്കുന്നു:

''Is life a miracle?''

മരമാണ് മറുപടി!

കഥ ഇവിടെ നിന്ന്

0 മരം നട്ട് പിടിപ്പിക്കുന്നത് പരിസ്ഥിതി സുരക്ഷക്ക് അനിവാര്യം: നൂറുല്‍ ഉലമ

‘നാളേക്കൊരു തണല്‍’ എന്ന എസ്.എസ്.എഫിന്റെ വന വത്കരണ പദ്ധതി പരിസ്ഥിതി സുരക്ഷക്ക് മാത്രമല്ല മനുഷ്യന്റെ ആരോഗ്യത്തിനും രാഷ്ട്രത്തിന്റെ നിലനില്പിനും സഹായകമാണെന്ന് അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് നൂറുല്‍ ഉലമാ എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ആഭി്രപയെപ്പട്ടു

ലോക പരിസ്ഥിതി ദിനാഘോഷ ഭാഗമായി എസ്.എസ്.എഫ് ന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ അയ്യായിരം വൃക്ഷത്തൈകള്‍ നട്ട് പിടിപ്പിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മരം വെച്ച് പിടിപ്പിക്കുന്നത് പ്രകൃതിയോട് നാം ചെയ്യുന്ന കരുണയുടെ ഭാഗമാണ്. ഇതിന്റെ ഫലം വരും തലമുറക്ക് കൂടി ലഭ്യമാകും എന്ന് മാത്രമല്ല ഏറെ പ്രതിഫലം ലഭിക്കുന്ന ആരാധന കൂടിയാണിത്. ആരോഗ്യകരമായ ജീവിതത്തിന് മരങ്ങളുടെ സാനിധ്യം അനിവാര്യമായതിനാല്‍ മരങ്ങള്‍ വെച്ച് പിടിപ്പിക്കലും അതിനെ സംരക്ഷിക്കലും ഒരു ബാധ്യതയായി സമൂഹം ഏറ്റെടുക്കണം. എസ്.എസ്.എഫിന്റെ ഈ നീക്കത്തിന് എല്ലാവരുടെയും പിന്തുണയുണ്ടാകണം. അദ്ദേഹം കൂട്ടിചേര്‍ത്തു. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി , സഅദിയ്യ അസിസ്റ്റന്റ് മാനേജര്‍ അബ്ദുല്‍ കരീം സഅദി ഏണിയാടി, ഇഖ്ബാല്‍ പൊയ്യത്തബയല്‍, അഹ്മദ് ഉദുമ തുടങ്ങിയവര്‍ സംബന്ധിച്ചു. എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് അശ്‌റഫ് അശ്രഫി ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി അബ്ദു റസാഖ് സഖാഫി സ്വാഗതവും സലാഹുദ്ധീന്‍ അയ്യൂബി നന്ദിയും പറഞ്ഞു.

ലേഖനം ഇവിടെ നിന്ന്

0 ജലജനാധിപത്യത്തിന്റെ തത്വങ്ങള്‍

ജലമലിനീകരണ പരിഹാരത്തിനുള്ള കമ്പോള പരിഹാരത്തിന്റെ അന്തഃസത്ത ജലം പരിമിതികളില്ലാതെ നിലനില്‍ക്കുന്നുവെന്ന ധാരണയാണ്, വര്‍ദ്ധിച്ച വിനിയോഗം സാദ്ധ്യമാക്കുക വഴി കമ്പോളത്തിന് മലിനീകരണം ശമിപ്പിക്കാനാവുമെന്ന ആശയം, ജലത്തെ ഒരു പ്രദേശത്തേയ്ക്ക് വഴിതിരിച്ചുവിടുകവഴി മറ്റേതെങ്കിലും പ്രദേശം ജലദൗര്‍ലഭ്യതയിലേയ്ക്ക് വലിച്ചെറിയപ്പെടുകയാണെന്ന വസ്തുതയെ അംഗീകരിക്കാന്‍ കൂട്ടാക്കുന്നില്ല.

ജലമലിനീകരണത്തിന് കമ്പോള പരിഹാരം നിര്‍ദ്ദേശിക്കുന്ന കോര്‍പ്പറേറ്റ് സൈദ്ധാന്തികന്മാരില്‍നിന്നും വ്യത്യസ്തമായി, തൃണമൂല്‍ സംഘടനകള്‍ രാഷ്ട്രീയവും പാരിസ്ഥിതികവുമായ പരിഹാരത്തിനായാണ് ശ്രമിക്കുന്നത്. ഉയര്‍ന്ന സാങ്കേതികവിദ്യാ വ്യവസായങ്ങള്‍ സൃഷ്ടിക്കുന്ന മലിനീകരണത്തിനെതിരെ പൊരുതുന്ന സമൂഹങ്ങള്‍ നിര്‍ദ്ദേശിക്കുന്നത് കമ്മ്യൂണിറ്റി എന്‍വയണ്‍മെന്റല്‍ ബില്‍ ഓഫ് റൈറ്റ്‌സാണ്. അത്, ശുചിത്വപൂര്‍ണ്ണമായ വ്യവസായം, അപകടകരമായ വസ്തുക്കള്‍ പുറന്തള്ളുന്നതില്‍നിന്നുള്ള സംരക്ഷണം, നിരോധനം, അറിവ്, പങ്കാളിത്തം, സംരക്ഷണം നടപ്പാക്കലും നഷ്ടപരിഹാരവും, ശുചീകരണം എന്നീ അവകാശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാവണം.25 ജലജനാധിപത്യത്തിനുള്ള അടിസ്ഥാന ഉപാധികളാണ് ഈ അവകാശങ്ങള്‍. ഇതനുസരിച്ച് എല്ലാ പൗരന്മാര്‍ക്കും ശുദ്ധജലത്തിനുള്ള അവകാശം സംരക്ഷിക്കപ്പെടണം. കമ്പോളത്തിന് ഇവയിലൊന്നുപോലും ഉറപ്പുവരുത്താനാകില്ല. ജലജനാധിപത്യത്തിന് നിദാനമായ ഒമ്പത് തത്വങ്ങള്‍ ചുവടെ കൊടുക്കുന്നു.

1. ജലം പ്രകൃതിയുടെ ദാനമാണ്
നാം പ്രകൃതിയില്‍നിന്നും ജലം സൗജന്യമായി സ്വീകരിക്കുന്നു. നമ്മുടെ നിലനില്പിന് ആവശ്യമാംവിധം ഈ ദാനം ഉപയോഗിക്കാനുള്ള കടപ്പാട് നമുക്ക് പ്രകൃതിയോടുണ്ട്. അത് ശുചിയായും ആവശമായത്ര അളവിലും സൂക്ഷിക്കേണ്ടതുണ്ട്. ഒരു പ്രദേശത്ത് വരള്‍ച്ചയും ജലക്ഷാമവും സൃഷ്ടിക്കുന്ന വഴിതിരിച്ചുവിടലുകള്‍ ജലജനാധിപത്യത്തിന്റെ തത്വങ്ങളുടെ ലംഘനമാണ്.

2. ജലം ജീവന് അനിവാര്യമാണ്
എല്ലാ ജീവജാലങ്ങളുടെ ജീവന്റെ ഉറവിടം ജലമാണ്. ഈ ഭൂമിയിലെ ജലത്തില്‍, എല്ലാ ജീവജാലങ്ങള്‍ക്കും പാരിസ്ഥിതികവ്യവസ്ഥയ്ക്കും അര്‍ഹമായ പങ്കിനുള്ള അവകാശമുണ്ട്.

3. ജീവന്‍ ജലത്തിലൂടെ പരസ്പരബന്ധിതമായിരിക്കുന്നു
ജലചംക്രമണത്തിലൂടെ ജലം ഈ പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളേയും പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്നു.

4. നിലനില്പിനായുള്ള ജലം സൗജന്യമാവണം
പ്രകൃതി തീര്‍ത്തും സൗജന്യമായാണ് ജലം നമുക്ക് നല്‍കുന്നതെന്നതുകൊണ്ടുതന്നെ, അത് ലാഭത്തിനുവേണ്ടി വാങ്ങുന്നതും വില്‍ക്കുന്നതും പ്രകൃതിയുടെ ദാനത്തില്‍ അന്തര്‍ലീനമായ അവകാശത്തെ നിഷേധിക്കുന്നു. ഒപ്പംതന്നെ ദരിദ്രര്‍ക്ക് അവരുടെ മാനുഷികമായ അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്നു.

5. ജലം പരിമിതമാണ്, അതുപയോഗിച്ച് തീരാവുന്നതുമാണ്
നിലനില്പിന് അനുരോധമായല്ലാതെ ഉപയോഗിച്ചാല്‍ പരിമിതമായ ജലം ഉപയോഗിച്ചുതീരാവുന്നതാണ്. പ്രകൃതിക്ക് വീണ്ടും നല്‍കാവുന്നതിലേറെ വെള്ളം പാരിസ്ഥിതികവ്യവസ്ഥയില്‍നിന്ന് ഊറ്റിയെടുക്കുന്നത് നിലനില്പിന് അനുരോധമല്ല അത് പാരിസ്ഥിതികമായ അസ്ഥിരത സൃഷ്ടിക്കുന്നു. അവനവന് നീതിയുക്തമായി അവകാശപ്പെട്ടതിലേറെ ഉപയോഗിക്കുന്നത് മറ്റുള്ളവര്‍ക്ക് ന്യായമായി ലഭിക്കേണ്ട പങ്ക് നിഷേധിക്കലാണ് (സാമൂഹ്യ അസ്ഥിരത).

6. ജലം പരിപാലിക്കപ്പെടണം
പാരിസ്ഥിതികവും നീതിപൂര്‍വകവുമായ പരിധിക്കുള്ളില്‍നിന്ന് നിലനില്പിനാവശ്യമാംവിധം ജലം ഉപയോഗിക്കാനും പരിപാലിക്കാനും ഏവര്‍ക്കും ചുമതലയുണ്ട്.

7. ജലം ഒരു പൊതുവസ്തുവാണ്
Water is a commons. ജലം മനുഷ്യന്‍ കണ്ടുപിടിച്ച ഒന്നല്ല. അതിനെ ബന്ധിക്കാന്‍ പാടില്ല. അതിന് അതിരുകളുമില്ല. സഹജമായും (സ്വാഭാവികമായും) അത് പൊതുവാണ്. അതിനെ സ്വകാര്യവല്‍ക്കിക്കാനും ഒരു ചരക്കാക്കി വില്‍ക്കുവാനും പാടില്ല.

8. നശിപ്പിക്കാനുള്ള അവകാശം ആര്‍ക്കുമില്ല
ജലവ്യവസ്ഥയെ അമിതമായി ഉപയോഗിക്കാനോ, ദുര്‍വിനിയോഗം ചെയ്യാനോ പാഴാക്കുവാനോ മലിനമാക്കുവാനോ ആര്‍ക്കും അവകാശമില്ല. ട്രേഡബിള്‍ പൊലൂഷനുള്ള അനുവാദം സുസ്ഥിരവും നീതിയുക്തവുമായ ഉപയോഗത്തിന്റെ നിയമങ്ങളെ ലംഘിക്കുന്നതാണ്.

9. ജലത്തിനു പകരംവയ്ക്കാന്‍ മറ്റൊന്നില്ല
ജലം ഇതര വിഭവങ്ങളില്‍നിന്നും നൈസര്‍ഗികമായും വ്യത്യാസപ്പെട്ടിരിക്കുന്നു. അതിനെ ഒരു ചരക്കായി പരിഗണിക്കാന്‍ പറ്റുകയില്ല.

ലേഖനം ഇവിടെ നിന്ന്

0 പരിസ്ഥിതിയും ഭാരതവും -ദശപുത്ര സമോദ്രുമ (മത്സ്യപുരാണം)

കൃഷ്ണഗോപാല്‍

പത്തു പുത്രന്മാര്‍ക്കു തുല്യമായ സ്ഥാനമാണ് ഒരു വൃക്ഷത്തിന് ആര്‍ഷഭാരതം നല്കിയത്. അത്രയേറെ പ്രകൃതിയെ അറിഞ്ഞും ആദരിച്ചും ജീവിച്ചവരായിരുന്നു നമ്മുടെ പൂര്‍വികര്‍. ഭാരതത്തിലുണ്ടായ സാഹിത്യകൃതികള്‍ ഇതിന് തെളിവു നല്കുന്നു. ലോകത്തിലെ തന്നെ ആദ്യകാല സാഹിത്യമായ വേദങ്ങളില്‍ പ്രകൃതിക്ക് അതുല്യമായ സ്ഥാനമാണ് കല്പിച്ചിരുന്നത്. പ്രകൃതിശക്തികള്‍ ദേവതകളായി പരിണമിച്ചു. പ്രകൃതിപൂജയിലൂടെ ഭാരതീയര്‍ പരിസ്ഥിതി സംരക്ഷണം നടപ്പാക്കുകയായിരുന്നു. ഭൂമിക്കും ആകാശത്തിനും അന്തരീക്ഷത്തിനും വൃക്ഷങ്ങള്‍ക്കും മംഗളം ഭവിക്കാനുള്ള ഒരു പ്രാര്‍ഥന ശുക്ലയജുര്‍വേദത്തില്‍ കാണാം. ജലത്തെ ദേവിയായും (ദേവിഃ ആപഃ) ജലം, വൃക്ഷം എന്നിവയെ മിത്രങ്ങളായും വ്യത്യസ്ത ഭാവങ്ങളില്‍ ഭാരതീയര്‍ കണക്കാക്കിയിരുന്നു. അവര്‍ ഓഷധികള്‍ക്ക് ദൈവികസ്ഥാനം നല്കി. ഋഗ്വേദവും അഥര്‍വവേദവും ജലത്തെ ഔഷധമായി പരിഗണിച്ചിരുന്നു.

വേദങ്ങളുടെ ഭാഗമായി വരുന്ന ആരണ്യകങ്ങളും ഇതിഹാസങ്ങളും അവയുടെ 'വന'സ്വാധീനം വ്യക്തമാക്കുന്നു. മഹാഭാരതത്തിലെ മൂന്നാമത്തെ പര്‍വം 'വനപര്‍വം' എന്നറിയപ്പെടുന്നു. വാല്മീകി രാമായണത്തിലെ മൂന്നാമത്തെ കാണ്ഡത്തിന് 'ആരണ്യകാണ്ഡം' എന്നാണ് പേര്‍. ഭാരതീയരുടെ ഇഷ്ടദേവതയായ ശ്രീകൃഷ്ണന്റെ ഒരു പര്യായനാമം തന്നെ 'വനമാലി' എന്നാണല്ലോ.

ഇതിഹാസ പുരാണാദികളില്‍ വിവരിക്കുന്ന കഥകളില്‍ പക്ഷിമൃഗാദികള്‍ കഥാപാത്രങ്ങളായി കടന്നുവരുന്നുണ്ട്. വൃക്ഷപരിപാലനത്തെക്കുറിച്ചുള്ള സംസ്‌കൃതഗ്രന്ഥമാണ് വൃക്ഷായുര്‍വേദം. മത്സ്യപുരാണം, ബ്രഹ്മവൈവര്‍ത്തപുരാണം, അഗ്‌നിപുരാണം എന്നിവയില്‍ സസ്യലതാദികളെ സംബന്ധിച്ച പരാമര്‍ശങ്ങളുണ്ട്. വൃക്ഷൈര്‍ ജീവതി ജീവലോകഃ (വൃക്ഷങ്ങളുടെ സഹായത്താല്‍ ജീവലോകം ജീവിക്കുന്നു) എന്ന സ്‌കന്ദപുരാണത്തിലെ ശ്ലോകം പരിസ്ഥിതിയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ഭാരതീയരുടെ അവബോധം വ്യക്തമാക്കുന്നതാണ്.

സംസ്‌കൃത സാഹിത്യം പ്രകൃതിവര്‍ണനകളാല്‍ സമൃദ്ധമാണ്. കാളിദാസനും ബാണഭട്ടനും പ്രകൃതിഭാവങ്ങളെ തങ്ങളുടെ കൃതികളില്‍ സമന്വയിപ്പിച്ചു.

ഭാരതീയ സംസ്‌കൃതിയുടെ ഭാഗമായ കേരളത്തിന്റെ സംസ്‌കാരത്തിലും പരിസ്ഥിതിബോധം കാണാം. 'കാവുതീണ്ടല്ലേ, കുളം വറ്റും' എന്ന പഴമൊഴിയില്‍ തെളിയുന്നത് പരിസ്ഥിതി സന്തുലനത്തെക്കുറിച്ച് കേരളീയര്‍ക്കുണ്ടായിരുന്ന അവബോധമാണ്. കേരളത്തിലെ സര്‍പ്പക്കാവുകള്‍ ജൈവ വൈവിധ്യത്തിന്റെ തുരുത്തുകളായിരുന്നു. പരിസ്ഥിതിയുടെ ശാസ്ത്രവും സംരക്ഷണവും ഭാരതീയര്‍ക്ക് അന്യമായിരുന്നില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്.

ലേഖനം ഇവിടെ നിന്ന്

0 ഭൂമിയുടെ കാവല്‍ക്കാരന്‍

ജി.നിര്‍മ്മല

ഏതാണ്ട് നാലു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് സുന്ദര്‍ലാല്‍ ബഹുഗുണ വീണ്ടും കേരളത്തിലെത്തിയത്. സൈലന്റ്‌വാലി നാഷണല്‍ പാര്‍ക്കിന്റെ കോഴിക്കോട്ടു നടന്ന ജനകീയ രജതജൂബിലിയാഘോഷത്തില്‍ പങ്കെടുക്കാനാണ് ഇത്തവണ അദ്ദേഹം വന്നത്. ഒപ്പം ഭാര്യ വിമല നൗതിയാലും മകന്‍ രാജീവും ഉണ്ടായിരുന്നു. തെഹ്‌രി അണക്കെട്ടിന്റെ നിര്‍മാണത്തോടെ ഗംഗയുടെ മരണം കണ്‍മുന്നില്‍ കണ്ടുകൊണ്ടിരിക്കുന്ന അദ്ദേഹം അതുകൊണ്ടുതന്നെ ഏറെ ദുഖിതനും ക്ഷീണിതനുമായിരുന്നു. പക്ഷേ, താന്‍ കഴിഞ്ഞ തവണ കണ്ടതിനേക്കാള്‍ ആരോഗ്യവാനാണ് അദ്ദേഹമെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ പി.കെ. ഉത്തമന്‍ പറഞ്ഞത് എല്ലാവര്‍ക്കും ആശ്വാസമായി. കാരണം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ എല്ലാവരും ആശങ്കാകുലരായിരുന്നു.

പ്രകൃതിമാതാവ് ക്ഷീണിതയാണെന്നും ഓരോരുത്തരും വളരെക്കുറച്ചു മാത്രമേ അവിടെനിന്ന് എടുക്കാവൂ എന്നും വിശ്വസിക്കുന്ന അദ്ദേഹത്തിനുവേണ്ടി ഹോട്ടല്‍മുറികള്‍ ബുക്കു ചെയ്യുന്നത് ഉചിതമല്ലാത്തതിനാല്‍ കോഴിക്കോട്ടെ എടക്കാട് സി.വി.എന്‍ കളരിയിലായിരുന്നു താമസം ഏര്‍പ്പെടുത്തിയത്. അദ്ദേഹത്തിന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ഉത്തമന്‍സാര്‍ എന്നെയാണ് ചുമതലപ്പെടുത്തിയത്. പക്ഷേ, ചില പരിസ്ഥിതി പ്രവര്‍ത്തകരുടെ 'ലളിതജീവിത'ത്തെക്കുറിച്ച് അറിവുള്ളതിനാല്‍ അദ്ദേഹത്തിന്റെ ശീലങ്ങള്‍ എങ്ങനെയായിരിക്കുമെന്ന ആശങ്ക എനിക്കുണ്ടായിരുന്നു. അക്കാര്യം അനിതേച്ചിയും (സുധാകരന്‍ ഗുരുക്കളുടെ ഭാര്യ) ഞാനും പങ്കുവെക്കുകയും ചെയ്തു. എന്നാല്‍ 'എന്റെ ജീവിതമാണ് എന്റെ സന്ദേശ'മെന്നു പറഞ്ഞ ഗാന്ധിജിയെപ്പോലെ അദ്ദേഹവും പ്രകൃതിയില്‍നിന്ന് ഏറ്റവും കുറച്ചെടുത്തുകൊണ്ട് എങ്ങനെ ജീവിക്കാമെന്ന് തുടര്‍ന്നുള്ള ദിവസങ്ങളില്‍ കാണിച്ചുതന്നു.

കുറച്ചു ഭക്ഷണം രണ്ടുനേരം. അതാണ് പതിവ്. ചിലപ്പോള്‍ ഭക്ഷണം ഒരു നേരമാകും. ബഹുഗുണാജി അരിയാഹാരം കഴിക്കാറില്ലെന്ന് വിമലാജി പറഞ്ഞപ്പോള്‍തന്നെ അദ്ദേഹത്തിന്റേതായ വിശദീകരണവുമുണ്ടായി. 'ഇനി വരാനിരിക്കുന്നത് വെള്ളത്തിനുവേണ്ടിയുള്ള യുദ്ധമാണ്. അമൂല്യമായ ജലസ്രോതസ്സുകള്‍ പലതും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഉള്ളവതന്നെ വന്‍നഗരങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കുംവേണ്ടി തീറെഴുതിക്കൊണ്ടിരിക്കുന്നു. നമ്മുടെ ആഡംബരജീവിതമാണ് കടുത്ത ജലദൗര്‍ലഭ്യത്തിന്റെ പ്രധാന കാരണം. നിങ്ങള്‍ക്കറിയുമോ, തെഹ്‌രി അണക്കെട്ട് നിറഞ്ഞുകിടക്കുമ്പോഴും ഞങ്ങളുടെ ഗ്രാമത്തിലെ സ്ത്രീകള്‍ കാതങ്ങള്‍ താണ്ടിയാണ് വെള്ളം കൊണ്ടുവരുന്നത്. തെഹ്‌രിയിലെ വെള്ളം ഡല്‍ഹിക്ക് അവകാശപ്പെട്ടതാണ്. ദേശീയസമ്പത്തായ ഇത്തരം പ്രകൃതിവിഭവങ്ങള്‍ സമ്പന്നരുടെ ആഡംബരത്തിനുവേണ്ടി ചൂഷണം ചെയ്യുന്നതിനെതിരെയാണ് ഞങ്ങളുടെ പോരാട്ടം. വെള്ളം അത്രയേറെ ദുര്‍ലഭവും അന്യവുമായിക്കൊണ്ടിരിക്കുന്നു. വെള്ളം ധാരാളമായി വേണ്ടിവരുന്നതാണ് നെല്‍കൃഷി. അതുകൊണ്ടാണ് ഞാന്‍ അരിയാഹാരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.' മുപ്പതു വര്‍ഷത്തിലേറെയായി ബഹുഗുണാജി അരിയാഹാരം കഴിച്ചിട്ട്.

തെഹ്‌രി ജലസംഭരണി നിറഞ്ഞുകിടക്കുമ്പോഴും തങ്ങളുടെ വീടിനു പിന്നിലെ ചെറിയൊരു നീരുറവയില്‍നിന്നും വെള്ളമെടുക്കാനായി രാപകല്‍ ഭേദമില്ലാതെ കാതങ്ങള്‍ താണ്ടിയെത്തുന്ന ഗഢ്‌വാളി സ്ത്രീകളുടെ ദുരിതത്തെക്കുറിച്ച് ക്ഷുഭിതയായാണ് വിമലാജി വിശദീകരിച്ചത്. 'ഒരു കുടം വെള്ളം നിറയാന്‍ പതിനഞ്ചു മിനിറ്റെങ്കിലും കാത്തിരിക്കണം. പുലര്‍ച്ചെ മുതല്‍ സ്ത്രീകളും കുട്ടികളും കുടങ്ങളുമായി ഒരു ചെറിയ നീരുറവയ്ക്കു ചുറ്റും കാവലിക്കുകയാണ്. അതേസമയം തൊട്ടപ്പുറത്ത്, ജലസംഭരണി നിറഞ്ഞുകിടക്കുന്നു; സമ്പന്നര്‍ക്കുവേണ്ടി. ഈ അനീതി ആരും കാണുന്നില്ല.''

തന്റെ തോറ്റുപോയ യുദ്ധത്തെക്കുറിച്ച് (തെഹ്‌രി അണക്കെട്ടിനെതിരെ) അസാധാരണമായ നിസ്സംഗതയോടെയാണ് ബഹുഗുണാജി സംസാരിച്ചത്. പക്ഷേ, സ്വാതന്ത്ര്യസമരകാലം മുതല്‍ ഓരോ സമരമുഖത്തിലും അദ്ദേഹത്തോടൊപ്പമോ ഒരുപടി മുന്നിലോ നിന്ന വിമലാജി പലപ്പോഴും പൊട്ടിത്തെറിക്കുകതന്നെ ചെയ്തു. എഴുപത്തിയെട്ടാം വയസ്സിലും മങ്ങാത്ത സമരവീര്യമാണ് അവര്‍ കാത്തുസൂക്ഷിക്കുന്നത്.
ബ്രിട്ടീഷ് ഭരണകാലത്തെ ലജ്ജിപ്പിക്കുന്ന യാതനകളും പീഡനങ്ങളുമാണ് സ്വതന്ത്ര ഇന്ത്യയിലും ഈ ദമ്പതികള്‍ക്കു നേരിടേണ്ടിവന്നത്. അതുകൊണ്ടാണ് മുന്‍പ് സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ സമൂഹം ഇനി പ്രകൃതിക്കുവേണ്ടി പോരാടണം എന്ന് അദ്ദേഹം ആഹ്വാനം ചെയ്യുന്നത്. ഗംഗയുടെ തീരത്തെ ഒരു ഗ്രാമമായ മോറോമായില്‍ 1927 ജനവരി ഒന്‍പതിനു ജനിച്ച സുന്ദര്‍ലാല്‍ ബഹുഗുണ പതിമൂന്നാമത്തെ വയസ്സിലാണ് സ്വാതന്ത്ര്യസമരപ്രസ്ഥാനത്തില്‍ ചേരുന്നത്. പതിനേഴാം വയസ്സില്‍ ജയിലിലുമായി. 84 ദിവസത്തെ നിരാഹാരസമരത്തെത്തുടര്‍ന്ന് ജയിലില്‍ മരിച്ച സ്വാതന്ത്ര്യസമരപ്പോരാളി ദേവ് സുമനാണ് അദ്ദേഹത്തിന്റെ ഗുരു. ജയിലിലായിരുന്ന ദേവ് സുമന് പുറത്തുനിന്നുള്ള വിവരങ്ങള്‍ എത്തിച്ചുകൊണ്ടാണ് കുട്ടിയായിരുന്ന സുന്ദര്‍ലാല്‍ ഈ രംഗത്തേക്കു കടന്നുവരുന്നത്. ഇതിനിടയിലാണ് അദ്ദേഹം പിടിയിലാകുന്നതും പിന്നെ ജയിലില്‍നിന്ന് പുറത്തുചാടി ഒരു വര്‍ഷത്തോളം പഞ്ചാബില്‍ ഒളിവില്‍ കഴിഞ്ഞതും. ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിനുശേഷം അദ്ദേഹം ഹിമാലയന്‍ ഗ്രാമങ്ങളില്‍ തന്റെ പ്രവര്‍ത്തനം കേന്ദ്രീകരിച്ചു. ദളിതരുടെ ഉന്നമനത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലാണ് അക്കാലത്ത് അദ്ദേഹം മുഴുകിയിരുന്നത്. ഗാന്ധിജിയുടെ രണ്ടു ശിഷ്യരായ മീരാബെന്നും സരളാബെന്നും ഉത്തരാഖണ്ഡില്‍ സ്ഥിരതാമസമാക്കുന്നതും ശക്തമായൊരു സര്‍വോദയാപ്രസ്ഥാനത്തിനു രൂപം കൊടുക്കുന്നതും ഇക്കാലത്താണ്. പ്രത്യേക പരിശീലനം നല്കി വനിതകളുടെ ഒരു സേനയെയും അവര്‍ രൂപീകരിച്ചു. ഇതാണ് പിന്നീട് ചിപ്‌കോ പ്രസ്ഥാനത്തിന്റെ അവിഭാജ്യ ഘടകമായി മാറുന്നത്.

1956- ല്‍ പാര്‍ട്ടി രാഷ്ട്രീയം ഉപേക്ഷിച്ച സുന്ദര്‍ലാല്‍ സരളാബെന്നിന്റെ ശിഷ്യയും സര്‍വോദയസംഘത്തിന്റെ സജീവപ്രവര്‍ത്തകയുമായ വിമല നൗതിയാലിനെ വിവാഹം കഴിച്ചു. പിന്നീടുള്ള എല്ലാ പോരാട്ടങ്ങളും ഇവര്‍ ഒരുമിച്ചാണ് നടത്തിയത്. തങ്ങളുടെ ഗ്രാമങ്ങളിലെ സ്ത്രീകളുടെ ദുരിതത്തിന്റെ പ്രധാന കാരണം മദ്യമാണെന്നു മനസ്സിലാക്കി ഇരുവരും സര്‍വോദയ പ്രവര്‍ത്തകരെ കൂട്ടിക്കൊണ്ട് മദ്യനിരോധനത്തിനുവേണ്ടി ബൃഹത്തായൊരു സമരമാരംഭിച്ചു. ഒടുവില്‍, 1971-ല്‍ ഉത്തര്‍പ്രദേശിലെ നാലഞ്ചു ജില്ലകളിലെ നാടന്‍ മദ്യശാലകള്‍ പൂട്ടാന്‍ സര്‍ക്കാരിന് ഉത്തരവിടേണ്ടി വന്നു.

'ജനങ്ങളുടെ ശക്തിക്കു മുന്നില്‍ ഒരു സര്‍ക്കാരിനും പിടിച്ചുനില്ക്കാനാവില്ല. ആ ശക്തിയുപയോഗിച്ച് ഇന്നു നമ്മള്‍ വികസനത്തിന്റെ പേരില്‍ നടത്തുന്ന ചൂഷണത്തിനും പിടിച്ചുപറിക്കുമെതിരെ പോരാടണം. ഭൂമി ക്ഷീണിതയാണ്, മരിച്ചുകൊണ്ടിരിക്കുകയാണ്. മരിച്ചുകൊണ്ടിരിക്കുന്ന അമ്മയുടെ മാറില്‍ കിടന്ന് മുല കുടിക്കുന്ന കുഞ്ഞിനെപ്പോലെയാണിന്ന് മനുഷ്യന്‍. പ്രകൃതിവിഭവങ്ങള്‍ മനുഷ്യനുവേണ്ടി മാത്രമുള്ളതല്ല. അതു പൂക്കള്‍ക്കും മരങ്ങള്‍ക്കും ചെടികള്‍ക്കും പൂമ്പാറ്റകള്‍ക്കും എല്ലാം വേണ്ടിയുള്ളതാണ്. അവിടെനിന്ന് നമ്മള്‍ നമുക്കാവശ്യമായതു മാത്രം, വളരെ കുറച്ചുമാത്രം എടുക്കുക'-ബഹുഗുണാജി പറയുന്നു.

'പ്രകൃതി മരിച്ചുകൊണ്ടിരിക്കുന്നു. ജനസംഖ്യയിലെ ചെറിയൊരു ശതമാനം അധികാരവും ഭൂമിയിലെ സകല സമ്പത്തും കൈയടക്കി വെച്ചിരിക്കുന്നു. വെള്ളം, മരങ്ങള്‍, മണ്ണ്, ധാതുക്കള്‍ എന്തിന് പ്രകൃതിയുടെ അനന്യമായ സൗന്ദര്യമടക്കം എല്ലാം പണമാക്കി പരിവര്‍ത്തനം ചെയ്യുകയും അതിനെ വികസനമെന്നു പറയുകയും ചെയ്യുന്നു. അവരുടെ ഇത്തരം വികസനപദ്ധതികളുണ്ടാക്കുന്ന ദുരന്തങ്ങളെക്കുറിച്ച് അവര്‍ നിരന്തരം ജനങ്ങളോട് കള്ളം പറഞ്ഞുകൊണ്ടിരിക്കുന്നു. പരിസ്ഥിതിയെക്കുറിച്ചും വന്‍കിട വികസനപദ്ധതികള്‍ ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചും ആശങ്കപ്പെടുന്നവരെ ദേശദ്രോഹികളും വികസനവിരുദ്ധരുമായി ചിത്രീകരിക്കുന്നു. പണത്തിന്റെയും അധികാരത്തിന്റെയും ധാര്‍ഷ്ട്യത്തില്‍ എതിര്‍പ്പുകളെ ദുര്‍ബലപ്പെടുത്തുന്നു. എണ്ണത്തില്‍ എത്ര കുറവാണെങ്കിലും പ്രകൃതിയെ സ്‌നേഹിക്കുന്നവര്‍ ഇതിനെതിരെ കരുതിയിരിക്കണം' ബഹുഗുണാജിയുടെ മുന്നറിയിപ്പ് ലോകത്തിനു മുഴുവനുമുള്ളതാണ്. നമ്മെ വിഴുങ്ങാനെത്തുന്ന വന്‍കിട പദ്ധതികള്‍ക്കെതിരെയാണ് അദ്ദേഹത്തിന്റെ ആഹ്വാനം.

വന്‍കിട പദ്ധതികള്‍ ആര്‍ക്കുവേണ്ടിയെന്ന സമകാലിക പ്രസക്തമായ ചോദ്യം തനിക്കു ചുറ്റുമുള്ളവരോട് അദ്ദേഹം എപ്പോഴും ചോദിച്ചുകൊണ്ടിരിക്കുന്നു. 260.5 മീറ്റര്‍ ഉയരമുള്ള തെഹ്‌രി അണക്കെട്ടിനെ സാക്ഷിനിര്‍ത്തിക്കൊണ്ട് അദ്ദേഹംതന്നെ ഈ ചോദ്യത്തിന് മറുപടിയും തരും. 'ഹിമാലയത്തിന്റെ മടിത്തട്ടില്‍ പുണ്യനദിയായ ഗംഗയുടെ കുറുകെ അണക്കെട്ടുയര്‍ന്നപ്പോള്‍ ഒരു ലക്ഷത്തിലധികം ജനതയാണ് പിഴുതെറിയപ്പെട്ടത്. ഞങ്ങളുടെ പ്രകൃതിയെയും സംസ്‌കാരത്തെയുമാണ് ഈ അണക്കെട്ട് മുക്കിക്കളഞ്ഞത്. അണക്കെട്ടുകള്‍ ഒരിക്കലും പുരോഗതിയുടെ ലക്ഷണമല്ല, വിനാശത്തിന്റെ സന്തതിയാണത്. സ്വയം ഒരു ആവാസവ്യവസ്ഥയായ നദികളെ കൊല്ലുന്നതിനൊപ്പം സുസ്ഥിരവികസനത്തിന്റെ ആണിക്കല്ലായ പരിസ്ഥിതിയെയും അതു തകര്‍ക്കുന്നു. സ്ഥിരമായ ഒരു പ്രശ്‌നത്തിനുള്ള താല്ക്കാലിക പരിഹാരമാണ് അണക്കെട്ടുകള്‍. ഇക്കോളജി ഈസ് പെര്‍മനന്റ് ഇക്കോണമി-അതു നമ്മള്‍ മറന്നു.'

'എണ്ണായിരം കോടി രൂപ ചെലവില്‍ നിര്‍മിച്ച തെഹ്‌രി അണക്കെട്ട് ഉത്തര്‍പ്രദേശിലെ 270 ലക്ഷം ഹെക്ടര്‍ സ്ഥലത്തെ ജലസേചനത്തിനും ഡല്‍ഹി നഗരത്തിനാവശ്യമായ വെള്ളത്തിനും, 2,400 വാട്ട് വൈദ്യുതിയും ലക്ഷ്യമിട്ടാണ് നിര്‍മിച്ചത്. എന്നാല്‍, ഏറ്റവും അനുകൂലമായ സാഹചര്യത്തില്‍പ്പോലും തെഹ്‌രിക്ക് ഈ ലക്ഷ്യം നേടാനാവില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മാത്രമല്ല, ലോകത്തെ ഏറ്റവും അപകടകരമായ ഭൂകമ്പമേഖലകളിലൊന്നാണ് ഹിമാലയം. റിക്ടര്‍ സ്‌കെയിലില്‍ ഏഴു പോയിന്റ് വരെയുള്ള ഭൂകമ്പത്തെ അതിജീവിക്കാന്‍ തെഹ്‌രിക്കാവുമെന്നാണ് തെഹ്‌രി ജലവികസന കോര്‍പ്പറേഷന്‍ പറയുന്നത്. എന്നാല്‍, അതിനു മുകളില്‍ ശക്തിയുള്ള ഒരു ഭൂകമ്പം ഉണ്ടായാലോ? ദുരന്തം ഭീകരമായിരിക്കും. ഋഷികേശും ഹരിദ്വാറും ദേവപ്രയാഗും നാമവശേഷമാകും. ദശലക്ഷക്കണക്കിന് മനുഷ്യര്‍ മരിക്കും. മീററ്റും ബുലന്ദ്ഷറും കൂടാതെ ഉത്തര്‍പ്രദേശിലെ റോഡ്-റെയില്‍ സംവിധാനങ്ങളും തകര്‍ന്നു തരിപ്പണമാകും.'

ആര്‍ക്ക് ഉറപ്പുനല്കാനാനും, അങ്ങനൊന്ന് സംഭവിക്കില്ലെന്ന്? അതുകൊണ്ടാണ് പ്രകൃതിയെ അറിയുന്ന ഹിമാലയത്തെ അറിയുന്ന ബഹുഗുണാജിയെപ്പോലെയുള്ളവര്‍ പറയുന്നത് 'തെഹ്‌രി ദുരന്തങ്ങളുടെ അണക്കെട്ടാണ്. അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ജനങ്ങളില്‍നിന്ന് മറച്ചുവെക്കപ്പെട്ടിരിക്കുന്നു.'

ഋഷിതുല്യനായ ഈ പ്രകൃതിസ്‌നേഹിയുടെ വാക്കുകള്‍ക്ക് നമ്മള്‍ ചെവികൊടുക്കണം. തുച്ഛമായ നേട്ടങ്ങളുടെ പേരില്‍ അതിരപ്പള്ളിയെന്നും പൂയംകുട്ടിയെന്നും വളന്തക്കാടെന്നും പറഞ്ഞ് നടക്കുന്നവര്‍ പ്രകൃതിക്കു വരുത്തുന്ന ദുരന്തം എത്രയോ വലുതാണ്. ഇപ്പോള്‍ത്തന്നെ മലിനീകരണംകൊണ്ട് പൊറുതിമുട്ടിയ കൊച്ചി നഗരത്തെ അതിന്റെ ശ്വാസകോശമായ വളന്തക്കാട്ടെ കണ്ടല്‍ക്കാടുകള്‍ വെട്ടിനീക്കി കൊല്ലാന്‍ ശ്രമിക്കുന്നവരും അതുതന്നെയാണ് ചെയ്യുന്നത്. ജനങ്ങളില്‍നിന്ന് സത്യം മറച്ചുവെക്കുന്നു. ആഗോളതാപനം മൂലം ഹിമാലയത്തിലെ മഞ്ഞ് അതിവേഗം ഉരുകിത്തീരുകയാണ്; ഒപ്പം ഗംഗയുടെ ആയുസ്സും. 'വെള്ളവും പച്ചപ്പും'കൊണ്ട് സമൃദ്ധമായ കേരളത്തിന്റെ സ്ഥിതിയെന്തെന്ന് ഇതിനിടയില്‍ വിമലാജി ആകാംക്ഷയോടെ തിരക്കി. ഒട്ടും ആശാവഹമല്ലെന്ന് പറഞ്ഞപ്പോള്‍, 'കണ്‍സ്യൂമറിസം മനുഷ്യനെ പ്രകൃതിയുടെ കൊള്ളക്കാരനാക്കുന്നു' വെന്ന് അവര്‍ മറുപടി നല്കി.

പ്രകൃതിയെ കൊല ചെയ്തുകൊണ്ടിരിക്കുന്നവര്‍ക്കെതിരെ സമൂഹത്തെ ജാഗരൂകരാക്കാനുള്ള ശ്രമമാണ് ഈ ദമ്പതികള്‍ ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നത്. അതിനവര്‍ കണ്ടെത്തിയ മാര്‍ഗം സംസാരിച്ചുകൊണ്ടേയിരിക്കുക എന്നതാണ്. വലിയ ജനക്കൂട്ടങ്ങളിലോ വലിയ വേദികളിലോ അല്ല; കൊച്ചു കൊച്ചു സംഘങ്ങളോടും കൂട്ടികളോടും വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ബഹുഗുണാജി ക്ഷീണം മറന്ന് ആഹ്ലാദവാനാകും. കോഴിക്കോട്ടെ അഞ്ചു ദിവസത്തെ താമസത്തിനിടയ്ക്ക് കളരിയില്‍ പഠിക്കാനെത്തുന്ന കുട്ടികളോടാണ് അദ്ദേഹം അധികവും സംവദിച്ചത്. തങ്ങളുടെ പാഠപുസ്തകത്തില്‍ ചിപ്‌കോ പ്രസ്ഥാനത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗം അദ്ദേഹത്തിനു കാണിച്ചുകൊടുത്തുകൊണ്ടാണ് കുട്ടികള്‍ സൗഹൃദം തുടങ്ങിയത്. കുട്ടികളോട് അദ്ദേഹത്തിന് ഒന്നേ പറയാനുള്ളൂ. 'എല്ലാവരും മരങ്ങളെ സ്‌നേഹിക്കണം. മരങ്ങളെ കെട്ടിപ്പിടിക്കണം.' മരങ്ങളെ എന്തിനു കെട്ടിപ്പിടിക്കണം എന്ന് അത്ഭുതപ്പെട്ടെങ്കിലും കുട്ടികളെല്ലാം അതിനു സമ്മതിച്ചു. മരങ്ങള്‍ക്ക് ജീവനുണ്ടെന്നും അവര്‍ക്ക് നമ്മള്‍ സ്‌നേഹം കൊടുക്കണമെന്നും അദ്ദേഹം കുട്ടികളെ പഠിപ്പിച്ചു. തങ്ങള്‍ക്ക് വായുവും വെള്ളവും തണലും തരുന്ന മരങ്ങള്‍ മുറിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും കുട്ടികള്‍ അദ്ദേഹത്തിന് വാക്കുകൊടുത്തു.

തുടര്‍ന്ന് ലോകത്തെ പരിസ്ഥിതിപ്രസ്ഥാനങ്ങളുടെ മാതാവായ, 'കെട്ടിപ്പിടിക്കുക' എന്നര്‍ഥം വരുന്ന ചിപ്‌കൊ പ്രസ്ഥാനത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഗ്രാമീണ ജനതയുടെ കൂട്ടായ്മയായ ചിപ്‌കൊ ഹിമാലയത്തിലെ മരംമുറിക്ക് അന്ത്യം കുറിച്ചതെങ്ങനെയെന്ന് അദ്ദേഹം കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തു.

തുടക്കത്തില്‍ അശാസ്ത്രീയവും വികസനവിരുദ്ധവുമായ ഒരു പരിപാടിയായാണ് അധികാരിവര്‍ഗം ചിപ്‌കൊ പ്രസ്ഥാനത്തെ കണ്ടത്. 1974- ലും പിന്നീട് '79- ലും വ്യാവസായികാവശ്യത്തിനോ അല്ലാതെയോ മരംമുറിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം നിരാഹാരമാരംഭിച്ചു. ചിപ്‌കോയുടെ സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് ഉത്തര്‍പ്രദേശിലെയും ഹിമാചല്‍ പ്രദേശിലെയും ഗിരിവര്‍ഗ ജില്ലകളില്‍ അദ്ദേഹം പര്യടനം നടത്തി. പിന്നീട് 1981- ല്‍ ശ്രീനഗര്‍ മുതല്‍ കശ്മീര്‍ വരെയും കൊഹിമ മുതല്‍ നാഗാലാന്റ് വരെയും 14870 കിലോമീറ്റര്‍ അദ്ദേഹം പദയാത്ര നടത്തി. ഇന്ത്യ മുഴുവന്‍ ഈ സന്ദേശം പ്രചരിപ്പിച്ചു. അതില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഇന്ത്യയില്‍ നിരവധി പരിസ്ഥിതിപ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവന്നു. അതില്‍ ഏറ്റവും പ്രധാനം, കര്‍ണാടകയില്‍ പാണ്ഡുരംഗ് ഹെഗ്‌ഡെയുടെ നേതൃത്വത്തില്‍ സ്ഥാപിക്കപ്പെട്ട അപ്പിക്കൊ പ്രസ്ഥാനമാണ്. ഇങ്ങനെ രാജ്യത്താകമാനം സഞ്ചരിച്ച് പരിസ്ഥിതി സന്ദേശം നല്കിയ ചിപ്‌കൊ ഭൗതികതയിലൂന്നിയ ആധുനിക സംസ്‌കാരത്തിനെതിരായ യുദ്ധമായിരുന്നു. മരം മുറിക്കാനെത്തുന്നവരെ, ഓരോ മരത്തെയും കെട്ടിപ്പിടിച്ചുകൊണ്ട് തടഞ്ഞ ചിപ്‌കൊ പ്രവര്‍ത്തകര്‍ ഒടുവില്‍ വിജയം വരിച്ചു. ഹിമാലയത്തിലെ മരംമുറി തടഞ്ഞുകൊണ്ട് നാടാകെ പരിസ്ഥിതി സംബന്ധിച്ച അവബോധം ഉണര്‍ത്തിക്കൊണ്ടും.
പക്ഷേ, അണക്കെട്ടുലോബിയുടെ ധാര്‍ഷ്ട്യത്തിനു മുന്നില്‍ തെഹ്‌രിയില്‍ തങ്ങള്‍ തോറ്റുപോയെന്ന് വിമലാജി ഖേദത്തോടെ പറയുന്നു. ഓരോ വികസന പദ്ധതികള്‍ക്കുംവേണ്ടി പിഴുതെറിയപ്പെടുന്ന ലക്ഷക്കണക്കിനാളുകളുടെ വേദനയെക്കുറിച്ചും അവര്‍ പറഞ്ഞു: 'തെഹ്‌രിയില്‍ വെള്ളത്തിനടിയിലായത് ഞങ്ങളുടെ ബാല്യവും കൗമാരവും സംസ്‌കാരവും ഒക്കെയാണ്. പുനരധിവാസം ഒന്നിനും പരിഹാരമല്ല. പ്രകൃതിയോട് അനുരഞ്ജനപ്പെട്ട് ജീവിക്കാന്‍ നമ്മള്‍ മറന്നുപോയിരിക്കുന്നു.'

കൂടുതല്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കല്‍ മാത്രമാണ് ഇന്ന് നമ്മള്‍ നേരിടുന്ന പരിസ്ഥിതിപ്രശ്‌നങ്ങള്‍ക്ക് പരിഹാരമെന്ന് ബഹുഗുണാജി നിര്‍ദേശിക്കുന്നു. 'ജലദൗര്‍ലഭ്യത്തിനുള്ള ഏക പരിഹാരം മരങ്ങള്‍ നടുകയാണ്. വായുവും വെള്ളവും ഭക്ഷണവും വളവും ഇന്ധനവും എല്ലാം നല്കുന്ന മരങ്ങള്‍ സുസ്ഥിര വികസനത്തിന്റെ അടിത്തറയാണ്.' ഭൂമിയിലെ ഒഴിഞ്ഞ ഇടങ്ങള്‍ മുഴുവന്‍ മരങ്ങള്‍ നിറയട്ടെ. അങ്ങനെ വര്‍ധിച്ചുവരുന്ന ജനസംഖ്യയ്ക്ക് ആനുപാതികമായി ഭക്ഷണവും വെള്ളവും ലഭ്യമാകട്ടെ. ഭൂമി കൂടുതല്‍ പച്ചപ്പുള്ളതാകുമ്പോള്‍ നമ്മുടെ ജീവിതവും പച്ചപ്പുള്ളതാകും.

സൈലന്റ്‌വാലി ദേശീയ പാര്‍ക്കിന്റെ 25-ാം വാര്‍ഷികം പ്രകൃതിക്കുനേരെയുള്ള കൈയേറ്റങ്ങളെക്കുറിച്ച് നാം കൂടുതല്‍ ജാഗ്രത കാണിക്കാനുള്ള ഓര്‍മപ്പെടുത്തലാണെന്ന് അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് ഭരണകാലത്ത് സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. 'ശബ്ദമില്ലാത്തവര്‍ക്കുവേണ്ടി നിങ്ങള്‍ സംസാരിക്കണം. പുഴകള്‍ക്കുവേണ്ടി, നിസ്സഹായരായ മനുഷ്യര്‍ക്കുവേണ്ടിയെല്ലാം.' എംഎസ്.സി. ബോട്ടണി പഠിച്ച തന്റെ രണ്ട് ആണ്‍മക്കളും മാധ്യമ പ്രവര്‍ത്തകരാണെന്ന് പറഞ്ഞുകൊണ്ടാണ് അവരുടെ കടമകളെക്കുറിച്ച് അദ്ദേഹം ഓര്‍മപ്പെടുത്തിയത്. 'ഭരണകൂടം ജനങ്ങളില്‍നിന്നും മറച്ചുവെക്കുന്ന സത്യങ്ങള്‍ അവരോടു തുറന്നുപറയാനുള്ള ഈ ഉത്തരവാദിത്വം മാധ്യമങ്ങള്‍ക്കുണ്ട്.'
ജീവന്‍ പണയപ്പെടുത്തിക്കൊണ്ട്, താന്‍ നടത്തിയ തെഹ്‌രി പോരാട്ടം തോറ്റുപോയതിലും പൊതുസമൂഹം ആ യുദ്ധത്തെ വേണ്ടവിധത്തില്‍ ഏറ്റെടുക്കാത്തതിലും ബഹുഗുണാജി ദുഃഖിതനാണ്. എങ്കിലും പ്രതീക്ഷ കൈവിടാന്‍ അദ്ദേഹം തയ്യാറല്ല. 'സത്യം പറയുന്നവര്‍ ഇല്ലാതാക്കപ്പെട്ടേക്കാം. പക്ഷേ, അവര്‍ പകര്‍ന്ന സന്ദേശം എന്നും നിലനില്ക്കും. സൈലന്റ്‌വാലി വാര്‍ഷികം ഇത്തരം ചില ഉത്തരവാദപ്പെടുത്തലും ഓര്‍മപ്പെടുത്തലുമാണ് നമുക്ക് നല്കുന്നത്.' ബഹുഗുണാജിയുടെ വാക്കുകള്‍ ശരിവെക്കുന്നതായിരുന്നു ജനകീയാഘോഷവേദിയില്‍ പി.കെ. ഉത്തമന്‍ നടത്തിയ ഓര്‍മപ്പെടുത്തല്‍. 'മുന്‍പെന്നത്തേക്കാളുമേറെ നമ്മുടെ കാടുകള്‍ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ നമ്മള്‍ ഏറെ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. വനാവകാശ നിയമത്തിന്റെ തലതിരിഞ്ഞ നടത്തിപ്പ്, അണക്കെട്ടുപദ്ധതികള്‍, പുത്തന്‍ കൈയേറ്റങ്ങള്‍ അങ്ങനെ പലതും നമ്മുടെ കാടുകളെ കൊന്നുകൊണ്ടിരിക്കുന്നു. സൈലന്റ്‌വാലി വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന സര്‍ക്കാര്‍ ആഘോഷത്തില്‍ പട്ടും വളയും വാങ്ങിയവര്‍ ഒന്ന് ഓര്‍ക്കണം. അതു നിങ്ങള്‍ക്ക് തന്നവരുടെ കൈകളില്‍ കാട് ഭദ്രമല്ല എന്ന കാര്യം. അതുകൊണ്ട് നമ്മള്‍ കൂടുതല്‍ ജാഗ്രത കാട്ടേണ്ടിയിരിക്കുന്നു.'

കോഴിക്കോട്ടെ പരിപാടികള്‍ക്കുശേഷം, അദ്ദേഹം ഒരിക്കല്‍ക്കൂടി സൈലന്റ്‌വാലിയില്‍ എത്തി. നാലഞ്ചു ദിവസത്തിനുള്ളില്‍ പ്രകൃതിയില്‍നിന്ന് ഏറ്റവും കുറച്ചെടുക്കുക എന്ന മഹത്തായ സന്ദേശം തനിക്കു ചുറ്റുമുള്ളവര്‍ക്ക് നല്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അത്രയും ദിവസത്തെ പരിചയത്തിനുള്ളില്‍ ഒരു കാര്യം കൂടി ബോധ്യമായി. ബഹുഗുണാജി പരിസ്ഥിതിയെക്കുറിച്ചു മാത്രമേ പറയാറുള്ളൂ. മറ്റൊന്നും അദ്ദേഹത്തിന്റെ ചിന്തയില്‍ വരാറില്ല. അത് സത്യമായിരുന്നു. പലപ്പോഴായി അദ്ദേഹമെഴുതിയ ലേഖനങ്ങളുടെ ഒരു സമാഹാരവും കോഴിക്കോട് പ്രസിദ്ധീകരിച്ചു. മടങ്ങാന്‍നേരം ആ പുസ്തകത്തിന്റെ ഒരു കോപ്പിയില്‍ തന്റെ പ്രിയപ്പെട്ട വാചകങ്ങള്‍ കുറിച്ചുതരാന്‍ അദ്ദേഹം മറന്നില്ല, 'Yes to life, No to death'.

ലേഖനം ഇവിടെ നിന്ന്

0 ആത്മാവിന്റെ മഹാഏകാന്തത കൊണ്ട് മനുഷ്യന്‍ മരിച്ചുപോകും

പരിഭാഷ: ബലരാമന്‍

(ഭൂമി പിടിച്ചെടുക്കാന്‍ വന്ന വെള്ളക്കാരോട് 1854 മാര്‍ച്ച് 11-ന് സിയാറ്റില്‍ ഗോത്രത്തലവന്‍ നടത്തിയ കാലാതിവര്‍ത്തിയായ വാക്കുകളുടെ മലയാളം. തങ്ങള്‍ക്ക് കീഴടങ്ങി, ഭൂമി കൈമാറണം എന്ന് വെള്ളക്കാരുടെ ഗവര്‍ണര്‍ ഐസക് സ്റ്റീവന്‍സ് പറഞ്ഞപ്പോള്‍ ഉയരക്കുറവുള്ള അയാളുടെ തലയില്‍ കൈ വെച്ചുകൊണ്ടാണ് സിയാറ്റില്‍ മൂപ്പന്‍ സംസാരിച്ചത്. ലസ്ഹൂട്ട്‌സീഡ് എന്ന റെഡ് ഇന്ത്യന്‍ ഭാഷയിലാണ് അദ്ദേഹം സംസാരിച്ചതെന്ന് പറയപ്പെടുന്നു. അജ്ഞാതനായ ഒരാള്‍ അത് വേറൊരു പ്രാദേശിക ഭാഷയായ ചിനൂക് ജാര്‍ഗണിലേക്ക് പുനരെഴുതി. കവിയും വൈദീകനുമായ ഹെന്റി.എ.സ്മിത്ത് ചിനൂക് ജാര്‍ഗണില്‍ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുകയായിരുന്നു. കവിത തുളുമ്പുന്ന ഈ പ്രഭാഷണം പാരിസ്ഥിതികവും ജൈവീകവുമായ ഒരവബോധത്തിലേക്കുള്ള ചൂണ്ടുപലകയാണ്.)

എങ്ങനെയാണ് ആകാശം വില്‍ക്കുക, ഭൂമിയുടെ ചൂടും? ഞങ്ങള്‍ക്ക് ഇത് മനസ്സിലാവില്ല. വായുവിന്റെ ശുദ്ധിയും വെള്ളത്തിന്റെ തിളക്കവും നിങ്ങളുടേതല്ലെങ്കില്‍ അതെങ്ങിനെ വാങ്ങാന്‍ കഴിയും?

ഈ ഭൂമിയുടെ ഓരോ ഭാഗവും എന്റെ ആളുകള്‍ക്ക് പവിത്രമാണ്. തിളങ്ങുന്ന ഓരോ ഇല നാമ്പും, ഓരോ മണല്‍ത്തീരവും, ഇരുണ്ട കാനനത്തിലെ ഓരോ കോടമഞ്ഞിന്‍ ശകലവും മൂളുന്ന ഷഡ്പദവും എന്റെ ആളുകളുടെ ഓര്‍മകളിലും അനുഭവങ്ങളിലും പരിപാവനമാണ്. ഈ മരങ്ങള്‍ക്കുള്ളിലൂടെ ഒഴുകുന്ന നീരിലെല്ലാം ചുവന്ന മനുഷ്യന്റെ സ്മരണകളുണ്ട്.

നക്ഷത്രങ്ങള്‍ക്കിടയിലൂടെ നടക്കാനിറങ്ങുമ്പോള്‍ വെള്ളക്കാരന്റെ പരേതാത്മാക്കള്‍ അവരുടെ ജന്മദേശം മറന്നുപോകും. ഞങ്ങളുടെ പരേതാത്മാക്കള്‍ ഒരിക്കലും ഈ മനോഹരഭൂമി മറക്കില്ല, കാരണം അത് ചുവന്ന മനുഷ്യന്റെ അമ്മയാണ്. ഞങ്ങള്‍ ഭൂമിയുടെ ഭാഗമാണ്, ഭൂമി ഞങ്ങളുടേയും. സുഗന്ധവാഹികളായ ഈ പുഷ്പങ്ങള്‍ ഞങ്ങളുടെ സഹോദരിമാരാണ്; ഈ മാന്‍, കുതിര, വന്‍പരുന്ത്, ഇതെല്ലാം ഞങ്ങളുടെ സഹോദരന്മാരാണ്. പാറകള്‍ നിറഞ്ഞ പര്‍വതശിഖരങ്ങള്‍, പുല്‍മേടുകളിലെ നീരുകള്‍, കുതിരക്കുട്ടിയുടെ ശരീരോഷ്മാവ്, മനുഷ്യന്‍...ഇതെല്ലാം ഒരേ കുടുംബത്തിന്റേതാണ്.
അതിനാല്‍ വാഷിങ്ടണിലെ വലിയ മൂപ്പന്‍ ഞങ്ങളോട് ഭൂമി ചോദിക്കുമ്പോള്‍ ഞങ്ങളോട് വളരെയേറെയാണ് അദ്ദേഹം ചോദിക്കുന്നത്. ഞങ്ങള്‍ക്ക് സ്വസ്ഥമായി ജീവിക്കാന്‍ സ്ഥലം മാറ്റിയിടുമെന്ന് വലിയ മൂപ്പന്‍ പറയുന്നു.

ഞങ്ങള്‍ ആ വാഗ്ദാനം പരിഗണിക്കാം. പക്ഷേ അതെളുപ്പമായിരിക്കില്ല. കാരണം ഈ മണ്ണ് ഞങ്ങള്‍ക്ക് വളരെ പവിത്രമാണ്. ഈ അരുവികളിലൂടെ ഒഴുകുന്ന വെള്ളമൊന്നും വെറും വെള്ളമല്ല ഞങ്ങളുടെ പൂര്‍വികരുടെ രക്തമാണ്. ഞങ്ങള്‍ ഭൂമി വില്‍ക്കുകയാണെങ്കില്‍, അത് പവിത്രമാണെന്ന് നിങ്ങളോര്‍ക്കണം, അത് പവിത്രമാണെന്നും ആ തടാകത്തിലെ തെളിവെള്ളത്തിലുള്ള ഓരോ പ്രതിഫലനത്തിനും എന്റെ ആളുകളുടെ സംഭവങ്ങളെയും ഓര്‍മകളെയും പറ്റി പറയാനുണ്ടെന്നും നിങ്ങള്‍ കുട്ടികളെ പഠിപ്പിക്കണം. ആ വെള്ളത്തിന്റെ മര്‍മരം എന്റെ പൂര്‍വ്വപിതാക്കളുടെ ശബ്ദമാണ്.

നദികള്‍ ഞങ്ങളുടെ സഹോദരന്മാരാണ്, അവരാണ് ഞങ്ങളുടെ ദാഹം ശമിപ്പിക്കുന്നത്്. ഈ പുഴകള്‍ ഞങ്ങളുടെ തോണികളെ വഹിക്കും, ഞങ്ങളുടെ മക്കളുടെ വിശപ്പടക്കു. ഞങ്ങള്‍ സ്വന്തം നാട് വില്‍ക്കുകയാണെങ്കില്‍, നിങ്ങളോര്‍ക്കണം,നിങ്ങളുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കുക-ഈ നദികള്‍ ഞങ്ങളുടെയും നിങ്ങളുടെയും സഹോദരന്മാരാണെന്ന്, നിങ്ങള്‍ ഏത് സഹോദരനോടും കാട്ടുന്ന കനിവ് നദികളോടും കാട്ടുക.

വെള്ളക്കാരന് ഞങ്ങളുടെ രീതികളറിയില്ലെന്നറിയാം. ഭൂമിയുടെ ഏത് ഭാഗവും അവന് ഒരേ പോലെയാണ്, കാരണം അവന്‍ രാത്രി വരികയും ഭൂമിയില്‍ നിന്ന് വേണ്ടതെടുക്കുകയും ചെയ്യുന്നവനാണ്. ഭൂമി അവന് സഹോദരനല്ല, ശത്രുവാണ്. അതിനെ കീഴടക്കിക്കഴിഞ്ഞാല്‍ അവന്‍ മുന്നേറും. അച്ഛന്റെ കുഴിമാടം അവന്‍ പിന്നിലുപേക്ഷിക്കും, അവനതില്‍ വിഷമവുമില്ല. അവന്‍ സ്വന്തം മക്കളില്‍ നിന്നാണ് ഭൂമി തട്ടിയെടുക്കുന്നത്, അതിലും അവന് വിഷമമില്ല. അച്ഛന്റെ കുഴിമാടവും മക്കളുടെ ജന്മാവകാശവും അവന്‍ മറന്നുപോകും. അവന്റെ മാതാവായ ഭൂമിയേയും സഹോദരനായ ആകാശത്തെയും വിലക്ക് വാങ്ങിച്ച വസ്തുക്കളെയെന്ന പോലെയാണവന്‍ കൈകാര്യം ചെയ്യുക, കൊള്ളയടിക്കാനും കന്നുകാലികളെയോ മണിമുത്തുക്കള്‍ പോലെയോ വില്‍ക്കാനുമുള്ള വസ്തുക്കള്‍. അവന്റെ ആര്‍ത്തി ഭൂമിയെ വിഴുങ്ങും, മരുഭൂമി മാത്രം ബാക്കിയാവും.

എനിക്കറിയില്ല. ഞങ്ങളുടെ രീതികള്‍ നിങ്ങളില്‍ നിന്ന് വിഭിന്നമാണ്. നിങ്ങളുടെ നഗരങ്ങളുടെ കാഴ്ച ചുവന്ന മനുഷ്യന്റെ കണ്ണുകള്‍ക്ക് വേദനാജനകമാണ്. വെള്ളക്കാരന്റെ നഗരങ്ങളില്‍ ശാന്തമായൊരിടമില്ല. വസന്തത്തില്‍ ഇലകള്‍ വളരുന്നതും ഷഡ്പദങ്ങളുടെ ചിറകിളകുന്നതും കേള്‍ക്കാനിടമില്ല. ഘടഘടാരവങ്ങള്‍ കാതുകളെ അപമാനിക്കുന്നത് പോലയേ തോന്നൂ. വാനമ്പാടിയുടെ ഏകാന്തവിലാപവും രാത്രികാലത്ത് കുളക്കരയിലെ തവളകളുടെ കരച്ചിലും കേള്‍ക്കാനാവില്ലെങ്കില്‍ നമ്മുടെ ജീവിതത്തിലെന്താണുണ്ടാവുക? ഞാനൊരു ചുവന്ന മനുഷ്യനാണ്, എനിക്ക് മനസ്സിലാവുന്നില്ല. പൈന്‍ തളിരുകളുടെ മണമുള്ള, പുതുമഴയാല്‍ ശുദ്ധമായ കാറ്റിന്റെ സുഗന്ധവും തടാകത്തിനു മീതെ അതടിക്കുന്നതിന്റെ ഒച്ചയുമാണ് ഞങ്ങള്‍ക്ക് ഇഷ്ടം.

ചുവന്നവന് വായു അമൂല്യമാണ്, കാരണം മൃഗവും മരവും മനുഷ്യനും പങ്കിടുന്നത് അതേ ശ്വാസമാണ്. അവന്‍ ശ്വസിക്കുന്ന വായുവിനെ വെള്ളക്കാരന്‍ ശ്രദ്ധിക്കാറില്ല. മരണശയ്യയിലെ മനുഷ്യനെപ്പോലെ അവന്റെ മൂക്ക് നാറ്റം പോലുമറിയാത്തവിധം മരവിച്ചിരിക്കുകയാണ്. പക്ഷേ ഞങ്ങള്‍ ഞങ്ങളുടെ ഭൂമി വില്‍ക്കുകയാണെങ്കില്‍ ഈ വായു ഞങ്ങള്‍ക്കമൂല്യമാണെന്ന് നിങ്ങളോര്‍ക്കണം, വായു താങ്ങിനിര്‍ത്തുന്ന ജീവനാണ് അതിന്റെ ആത്മാവെന്നും.

ഞങ്ങളുടെ മുത്തച്ഛന്മാര്‍ക്ക് പ്രാണവായു നല്‍കിയ കാറ്റ് തന്നെയാണ് അവരുടെ അന്ത്യശ്വാസം ഏറ്റുവാങ്ങിയതും. ഞങ്ങള്‍ ഈ ഭൂമി വില്‍ക്കുകയാണെങ്കില്‍ വെള്ളക്കാരന് പോലും പുല്‍മേട്ടിലെ പൂക്കളുടെ ഗന്ധവാഹിയായകാറ്റ് അറിയുവാനുള്ള ഇടമാവുന്ന വിധം അതിനെ പവിത്രമായി മാറ്റിവെക്കണം. അങ്ങിനെ, ഭൂമി വാങ്ങാമെന്ന നിങ്ങളുടെ വാഗ്ദാനം ഞങ്ങള്‍ പരിഗണിക്കാം. സ്വീകരിക്കാന്‍ തീരുമാനിച്ചാല്‍ ഞാന്‍ ഒരു വ്യവസ്ഥ വെയ്ക്കും -വെള്ളക്കാരന്‍ ഈ ഭൂമിയിലെ മൃഗങ്ങളെ അവന്റെ സഹോദരങ്ങളായി കാണണം.

ഞാനൊരു പ്രാകൃതനാണ്, എനിക്ക് വേറൊരു രീതിയും അറിയില്ല. ഓടുന്ന വണ്ടിയിലിരുന്ന് വെള്ളക്കാര്‍ വെടിവെച്ച് വീഴ്ത്തിയ ആയിരക്കണക്കിന് കാട്ടുപോത്തുകളുടെ ദേഹങ്ങള്‍ പുല്‍മേടുകളില്‍ ചീഞ്ഞുനാറുന്നത് ഞാന്‍ കണ്ടു. ഞാനൊരു കാടനാണ്, ഞങ്ങള്‍ ഉപജീവനത്തിന് മാത്രം കൊല്ലുന്ന പോത്തിനേക്കാള്‍ എങ്ങിനെ ഒരു പുകവണ്ടിക്ക് പ്രാധാന്യം വരുമെന്ന് എനിക്കറിയില്ല. മൃഗങ്ങളില്ലാതെ മുഷ്യനെന്താണ്? എല്ലാ മൃഗങ്ങളും പോവുകയാണെങ്കില്‍ ആത്മാവിന്റെ മഹാഏകാന്തത കൊണ്ട് മനുഷ്യന്‍ മരിച്ചുപോകും. എല്ലാം പരസ്പര ബന്ധിതമാണ്.

അവരുടെ കാല്‍ക്കീഴിലെ മണ്ണില്‍ ഞങ്ങളുടെ പിതാമഹന്മാരുടെ ചാരമുണ്ടെന്ന് നിങ്ങള്‍ കുട്ടികളോടു പറഞ്ഞുകൊടുക്കണം. അവരാ മണ്ണിനെ മാനിക്കും, ഞങ്ങളുടെ ബന്ധുക്കളുടെ ജീവിതം കൊണ്ട് സമ്പന്നമാണ് ഈ ഭൂമിയെന്നവരോട് പറയണം. ഭൂമി നമ്മുടെ അമ്മയാണെന്ന് ഞങ്ങള്‍ മക്കളെ പഠിപ്പിച്ചത് പോലെ നിങ്ങളും മക്കളെ പഠിപ്പിക്കണം. ഭൂമിക്ക് എന്ത് സംഭവിച്ചാലും അതിന്റെ മക്കള്‍ക്കും അത് സംഭവിക്കും. മനുഷ്യര്‍ മണ്ണില്‍ തുപ്പിയാല്‍ അവര്‍ തങ്ങളെത്തന്നെയാണ് തുപ്പുന്നത്.

ഇത് ഞങ്ങള്‍ക്കറിയാം: ഭൂമി മനുഷ്യന്റെ സ്വത്തല്ല. മനുഷ്യന്‍ ഭൂമിയുടെ സ്വത്താണ്. രക്തം കുടുംബാംഗങ്ങളെ ബന്ധപ്പെടുത്തുന്നത് പോലെ എല്ലാം പരസ്പര ബന്ധിതമാണ്.

ദൈവത്തെ ചങ്ങാതിയെപ്പോലെ കൂടെ കൊണ്ടുനടക്കുന്ന വെള്ളക്കാരനെയും പൊതുവായ ഈ ഭാഗധേയത്തില്‍ നിന്ന് ഒഴിവാക്കാനാവില്ല. എന്തൊക്ക പറഞ്ഞാലും നമ്മളെല്ലാം സഹോദരന്മാരായിരിക്കും. നമുക്ക് കാണാം. വെള്ളക്കാരനൊരുനാള്‍ കണ്ടുപിടിച്ചേക്കാവുന്ന ഒരു കാര്യം ഞങ്ങള്‍ക്കറിയാം, ഞങ്ങളുടെ ദൈവവും അതേ ദൈവം തന്നെയാണ്.

ഞങ്ങളുടെ ഭൂമിയുടെ ഉടമകളാകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ അവന്റെയും ഉടമസ്ഥത നിങ്ങള്‍ക്കാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടാകാം. പക്ഷേ നിങ്ങള്‍ക്കതിനാവില്ല. അവന്‍ മനുഷ്യന്റെ ദൈവമാണ്. അവന്റെ സ്‌നേഹം വെള്ളക്കാരനും ചുവന്നവനും ഒന്നുപോലെയാണ്. ഈ ഭൂമിയവന് അമൂല്യമാണ്, ഈ ഭൂമിയോട് ദ്രോഹം ചെയ്യുകയെന്നാല്‍ അതിന്റെ സൃഷ്ടാവിനെ അപാനിക്കലാണ്. വെള്ളക്കാരനും കടന്നുപോകും. മറ്റെല്ലാ ഗോത്രങ്ങള്‍ക്കും മുമ്പേ. ഓര്‍മ്മിക്കുക, സ്വന്തം കിടക്ക മലിനമാക്കിയാല്‍ ഒരു രാത്രി സ്വന്തം വിസര്‍ജനത്തില്‍ ശ്വാസം മുട്ടി മരിക്കും.

ലേഖനം ഇവിടെ നിന്ന്

0 മരങ്ങള്‍ നട്ട് മനുഷ്യരാവാന്‍ ...

മരങ്ങള്‍ നട്ട മനുഷ്യന്റെ മാതൃക പിന്തുടരാന്‍' വായനയിലൂടെ വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുകയാണ് കുട്ടനെല്ലൂരിലെ അക്ഷരസ്‌നേഹ സമിതി.

പുഴയും മണ്ണും മരവും വിഷലിപ്തമാക്കുന്ന സംസ്‌കാരം നാള്‍ക്കുനാള്‍ നാടിനെ ഊഷരമാക്കിക്കൊണ്ടിരിക്കുന്ന കാലത്ത് വിഖ്യാത ഫ്രഞ്ച് എഴുത്തുകാരനായ ജീന്‍ ഗിയാനോയുടെ 'മരങ്ങള്‍ നട്ട മനുഷ്യന്‍' എന്ന നോവലിന്റെ കോപ്പികള്‍ ക്ലാസ്മുറികളില്‍ എത്തിക്കുകയാണിവര്‍. വായനയുടെ പ്രസക്തി നിലനിര്‍ത്തി പരിസ്ഥിതി സംരക്ഷണ ബോധത്തിലേക്ക് കുട്ടികളെ നയിക്കുവാനാണ് പദ്ധതി ലക്ഷ്യം വെയ്ക്കുന്നത്. അസംതുലിത വികസനം നന്മകള്‍ തണല്‍ വിരിക്കുന്ന പച്ചപ്പിനെയും നാട്ടിടവഴികളെയും തൊടികളെയുമെല്ലാം വിഴുങ്ങുമ്പോള്‍ വിദ്യാര്‍ഥികള്‍ ക്ലാസ്മുറികളില്‍ ഒതുങ്ങിക്കൂടേണ്ടവരല്ലെന്നും അവരില്‍ വായനയ്‌ക്കൊപ്പം പരിസ്ഥിതി സംരക്ഷിക്കാനുള്ള ബാധ്യത കൂടിയുണ്ടെന്നും ഈ നോവലില്‍ വെളിപ്പെടുത്തുന്നു.

മൊട്ടക്കുന്നുകളുടെ പ്രാന്തപ്രദേശത്ത് താമസിക്കുന്ന ഒരാള്‍ അയാളുടെ ജീവിതം മുഴുവന്‍ വൃക്ഷത്തൈകളും ചെടികളും വെച്ചുപിടിപ്പിച്ചും വിത്തുപാകിയുമൊക്കെ നടന്നുനീങ്ങുന്നു. ആരോടും സംസാരിക്കാതെ തന്റെ പ്രവൃത്തിയില്‍ മാത്രം ശ്രദ്ധയൂന്നി കാലങ്ങള്‍ പിന്നിടുമ്പോള്‍ അവിടം മുഴുവന്‍ നിബിഡവനമായി പരിണമിച്ചതിന്റെ കാര്യം തിരക്കാന്‍ ഭരണകര്‍ത്താക്കള്‍ എത്തുന്നു. ഏറെ അന്വേഷണങ്ങള്‍ക്ക് ശേഷം മരങ്ങള്‍ നട്ട മനുഷ്യനെ കണ്ടെത്തുന്നു. നോവലിലെ ഗുണപാഠം സന്ദേശമാക്കി പ്രചരിപ്പിക്കുന്നതിനും വൃക്ഷങ്ങളോടും മണ്ണിനോടും പരിസ്ഥിതിയോടും കൂട്ടുകൂടുന്നതിനും വേണ്ടിയുള്ള ഉദ്യമമാണ് അക്ഷരസ്‌നേഹ സമിതി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഒല്ലൂര്‍ പ്രദേശത്തെയും നടത്തറ, പുത്തൂര്‍ പഞ്ചായത്തുകളിലെയും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് നോവലിന്റെ കോപ്പികള്‍ വിതരണം ചെയ്തത്. ഒപ്പം വൃക്ഷത്തൈകളും വിതരണം ചെയ്തു. മനുഷ്യന്‍ വരുത്തിവെച്ച ഭൂമിയുടെ മുറിവുണക്കാന്‍ പച്ചപ്പുകള്‍ കൊണ്ട് കഴിയുമെന്ന സന്ദേശവും ഇതോടൊപ്പം പങ്കുവെയ്ക്കുന്നു.

ഈ നോവലിനെക്കുറിച്ച് മികച്ച ആസ്വാദനക്കുറിപ്പുകള്‍ തയ്യാറാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പുരസ്‌കാരങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഒല്ലൂര്‍ ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ഇതിന്റെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തത്.
ഡോ. കെ. അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ. പ്രേമകുമാരി അധ്യക്ഷത വഹിച്ചു. ഗിരീശന്‍ മാസ്റ്റര്‍ വിഷയാവതരണം നടത്തി. കൗണ്‍സിലര്‍ ജയ മുത്തിപ്പീടിക, ചെറിയാന്‍ ഇ. ജോര്‍ജ്, അഗസ്റ്റിന്‍ കുട്ടനെല്ലൂര്‍, അലക്‌സ് ജെ. ഇമ്മട്ടി, സുരേന്ദ്രന്‍ പെരിഞ്ചേരി, എ.എ. ജോസ് എന്നിവര്‍ പ്രസംഗിച്ചു.

ലേഖനം ഇവിടെ നിന്ന്

Wednesday, November 30, 2011

0 മരങ്ങളില്‍ മനുഷ്യ ഭാവി! മരം മുറിക്കുന്നവര്‍ ജാഗ്രതൈ!!

വന ദേവതകളെ പ്രീതിപ്പെടുത്തി യന്ജം നടത്തുന്നതിനു മുന്നോടിയായി മരം മുറിച്ചു മാറ്റുന്ന ഒരു ചടങ്ങിനെക്കുറിച്ച് അടുത്തയിടെ പത്രങ്ങളില്‍ വായിക്കുകയുണ്ടായി.

മാനവ രാശിയുടെ നിലനില്‍പ്പ്‌ തന്നെ മരങ്ങളില്‍ ആശ്രയിച്ചു നില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം ആചാരാനുഷ്ടാനങ്ങളോടെ മരം മുറിച്ചു മാറ്റുന്ന പ്രവണത നമ്മെ എവിടെക്കൊണ്ടെത്തിക്കും എന്നത് ഒരു വലിയ ചോദ്യമായി അവശേഷിക്കുന്നു.

മരങ്ങളെ, പ്രകൃതിയെ സ്നേഹിക്കേണ്ട നാം അവയെ ചടങ്ങുകളോടെ, പ്രചാരനതോതോടെ, നശിപ്പിക്കുകയോ?

അന്ധ വിശ്വാസത്തിന്റെ ഊരാക്കുടുക്കില്‍ നാം അകപ്പെട്ടിരിക്കയോ? സാക്ഷരതയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന നമുക്ക് ഇത്തരം അന്ധവിശ്വാസങ്ങളില്‍ നിന്നും ഇനിയും മോചനമില്ലേ?

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്പ് മനുഷ്യനെ ചന്ദ്രനില്‍ എത്തിച്ച് വന്‍ നേട്ടങ്ങള്‍ കൈവരിച്ച വിദേശ രാഷ്ട്രങ്ങള്‍ തുടങ്ങിവെച്ച അത്തരം സംരംഭങ്ങളിലേക്ക് നാം അടുത്തിടെ കാലെടുത്തു വെച്ചതല്ലേ ഉള്ളു. ഒരു പക്ഷെ നമ്മുടെയും നമ്മുടെ നേതാക്കന്മാരുടെയും മറ്റും അന്ധവിശ്വാസത്തിന്റെ ഫലമല്ലേ ഇത്തരം മേഖലകളില്‍ നാം നേരിട്ടുകൊണ്ടിരിക്കുന്ന പരാജയത്തിനു കാരണം. അപ്പ്രധാനങ്ങളായ കാര്യങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കി അവയ്ക്ക് പിന്നാലെ ഓടി അവയെ വാരിപ്പുണരാനുള്ള വെമ്പലില്‍ നമ്മുടെ സമയവും ശക്തിയും നഷ്ടപ്പെടുന്നതു കൂടാതെ പല നേട്ടങ്ങളും നമുക്ക് അന്യം നിന്ന് പോകുന്നു. സഹസ്രാബ്ദത്ത്തിലേക്ക് കാലെടുത്തു വെച്ചിരിക്കുന്ന, കമ്പ്യൂട്ടര്‍ ഇന്റര്‍നെറ്റ്‌ യുഗത്തില്‍ എത്തി നില്‍ക്കുന്ന ലോക രാഷ്ട്രങ്ങളില്‍ നിന്നും ഒറ്റപ്പെട്ട് ആ പഴയ ശിലാ യുഗത്തിലേക്ക്, അല്ലെങ്കില്‍ ആ കാളവണ്ടി യുഗത്തിലേക്ക് ഒളിച്ചോടാനുള്ള ഒരു തരം വെഗ്രതയല്ലേ ഇത്തരം സംരംഭങ്ങള്‍? വിളിച്ചറിയിക്കുന്നത്?
ചില മഹത് വ്യക് തികള്‍ മരങ്ങളോടുള്ള ബന്ധത്തില്‍ പറഞ്ഞ ചില പ്രസ്താവനകള്‍ ഇത്തരുണത്തില്‍ പ്രസ്തവ്യമാത്രേ. മുന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ റൂസ് വെല്‍റ്റ് ഇപ്രകാരം പറഞ്ഞു: "മക്കളില്ലാത്ത മനുഷ്യ ജീവിതം എത്രമാത്രം നിരര്ഥകമാണോ അത്ര തന്നെ നിരാശാജനകമാണ് വൃക്ഷ സമൃദ്ധമല്ലാത്ത രാഷ്ട്രത്തിന്റെ ഭാവിയും.

മരങ്ങള്‍ നട്ടു വളര്‍ത്തുന്നത് ഏതൊരു രാഷ്ട്രത്തിന്റെയും സമൃദ്ധി യുടെ ലക്ഷണമാണെന്ന് , ജവഹര്‍ലാല്‍ നെഹ്‌റു ഒരിക്കല്‍ പറയുകയുണ്ടായി.
ഗൌതമ ബുദ്ധന്‍ ഇപ്രകാരം പറഞ്ഞു, "അളവറ്റ പരോപകാരത്തിന്റെ പ്രതിച്ച്ചയയാണ്‌ മരങ്ങള്‍ തങ്ങളുടെ നിലനില്‍പ്പിനായി അവ ആരില്‍ നിന്നും ഒന്നും തന്നെ അവകാശപ്പെടുന്നില്ല, പകരം ജീവിത കാലമത്രയും അത് മനുഷ രാശിക്ക് ഉപയോഗപ്രദമായ പദാര്‍ഥങ്ങള്‍ നല്‍കിക്കൊണ്ടിരിക്കും. അത് മാത്രമോ, തന്നെ മുറിച്ചു മാറ്റാന്‍ വരുന്ന മരം വെട്ടു കാരനും താന്‍ നിലം പരിചാകുന്നതുവരെ തണല്‍ നല്‍കി സമാശ്വസിപ്പിക്കുന്നു.

കബീര്‍ രേഖപ്പെടുതിതിയത് ഇപ്രകാരമാണ്, "സ്വന്ത ശരീരവും മനസ്സും തനിക്കുള്ളതൊക്കെയും മറ്റുള്ളവര്‍ക്കായി സമര്‍പ്പിക്കുന്ന മരങ്ങളാണ് യെധാര്ഥ ത്യാഗികള്‍, അവരത്രെ ഏറ്റവും വലിയ പരോപകാരികളും. ഈ പരിത്യാഗികളെ ശുശ്രൂഷിക്കുന്നവര്‍ ദൈവാനുഗ്രഹത്ത്തിനു തികച്ചും അര്‍ഹരാണ് .

മത ഗ്രന്ഥങ്ങളില്‍ മരങ്ങളോടുള്ള ബന്ധത്തില്‍ അര്‍പ്പിക്കുന്ന മരം അവസാനം തന്നെത്തന്നെ മാനവ നന്മക്കായി സമര്‍പ്പിക്കുന്നു. എത്ര ധന്യമാണീ വൃക്ഷങ്ങളുടെ ജീവിതം.

"വഴിവക്കില്‍ മരം നടുന്നവര്‍ അതില്‍ പൂക്കളും ഇലകളും കായ് കളും ഉള്ളിടത്തോളം കാലം സ്വര്‍ഗത്തില്‍ അനുഗ്രഹം ഉണ്ടാകും" എന്നു പത്മ പുരാണത്തില്‍ പറയുന്നു.

ബൈബിളിലെ ഉല്‍പ്പത്തി വിവരണത്തില്‍ ഇപ്രകാരം പറയുന്നു, "യെഹോവയായ ദൈവം ഭൂമിയും, ആകാശവും സൃഷ്ടിച്ച് നാളില്‍ വയലിലെ ചെടി ഒന്നും അതുവരെ ഉണ്ടായിരുന്നില്ല; വയലിലെ സസ്യം ഒന്നും മുളചിരുന്നതുമില്ല. യഹോവയായ ദൈവം ഭൂമിയില്‍ മഴ പെയിച്ചിരുന്നുമില്ല. നിലത്തു വേല ചെയ്യുവാന്‍ മനുഷ്യനും ഉണ്ടായിരുന്നില്ല. ഭൂമിയില്‍ മഞ്ഞു പൊങ്ങി നിലം ഒക്കെയും നനച്ച് വന്നു. യെഹോവയായ ദൈവം നിലത്തെ പൊടി കൊണ്ട് മനുഷ്യനെ നിര്‍മ്മിച്ചിട്ടു അവന്റെ മൂക്കില്‍ ജീവ ശ്വാസം ഊതി മനുഷ്യന്‍ ജീവനുള്ള ദേഹിയായി തീര്‍ന്നു. അനന്തരം യെഹോവയായ ദൈവം മനുഷ്യനെ അവിടെ ആക്കി കാണാന്‍ ഭംഗിയുള്ളതും, തിന്മാന്‍ നല്ല ഫലമുള്ളതുമായ ഓരോ വൃക്ഷങ്ങളും, തോട്ടത്തിന്റെ നടുവില്‍ ജീവ വൃക്ഷവും നന്മ തിന്മകളെ കുറിച്ചുള്ള അറിവിന്റെ വൃക്ഷവും യെഹോവയായ ദൈവം നിലത്തു നിന്നു മുളപ്പിച്ചു" മനുഷ്യന്റെ നിലനില്‍പ്പിനു വൃക്ഷങ്ങളുടെ ഒഴിച്ചു കൂടാന്‍ പാടില്ലാത്ത ആവശ്യകത എത്ര വലുതെന്നല്ലേ സൃഷ്ടിയിലെ ഈ ക്രിയ നമ്മെ ബോധ്യപ്പെടുത്തുന്നത്‌ .

ഒരു സാധാരണ വൃക്ഷം ഏകദേശം 14,000 ലിറ്റര്‍ കാര്‍ബണ്‍ ഡയോക്സ്യടെ വാതകം വലിച്ചെടുക്കുകയും പകരമായി രണ്ടിരട്ടി ഒക്സിജെന്‍ വാതം പുറത്തേക്ക് വിടുകയും ചെയ്യുന്നു. പരിസര മലിനീകരണം തടയുന്നതില്‍ ഒരു വലിയ പങ്കു തന്നെ മരങ്ങള്‍ വഹിക്കുന്നു. ഇത്തരം നിസ്വാര്‍ത്ഥ സേവനം ചെയുന്ന മരങ്ങളെ നശിപ്പിക്കുന്നതില്‍ നാം രസം കണ്ടെത്തിയാല്‍ അത് നമ്മുടെ തന്നെ നിലനില്‍പ്പിനെ ബാധിക്കും എന്നതിനു രണ്ടു പക്ഷമില്ല.

"ആലിന്‍ തയ്യിനോരാള്‍ വെള്ളമലിവോടൊഴിക്കുകില്‍
വളരുംപോഴതെകുന്നു വരുവോര്‍ക്കൊക്കെയും തണല്‍"

എന്ന കവി വചനം ഇത്തരുണത്തില്‍ പ്രസ്താവ്യമത്രേ.

നിശബ്ധവും നിസ്വാര്തവുമായ സേവനം ചെയ്യുന്ന മരങ്ങള്‍ മനുഷ്യരെ സ്നേഹിക്കുന്നുയെന്നതിനു ധാരാളം തെളിവുകള്‍ ലഭ്യമാണ്. ഒരു അനുഭവ കഥ പറയെട്ടെ:

"ചില വര്‍ഷങ്ങള്‍ക്കു മുന്പ് എന്റെ ഒരു സുഹൃത്തിനുണ്ടായ അനുഭവങ്ങളാണിത്.

ബീഹാറിലെ ഭാഗത്ത്പുര്‍ ജില്ലയിലെ ഒരു വില്ലേജില്‍ താമസിച്ചിരുന്ന (ഇപ്പോള്‍ രാജസ്ഥാനിലെ പിലാനിയില്‍ താമസിക്കുന്നു) സുഹൃത്തിന്റെ പുരയിടത്തില്‍ അയാളുടെ അച്ഛനും, വല്ല്യച്ചെനും,

അമ്മാവനും യഥാക്രമം മാവ് , പേര, ആത്ത എന്നീ മരങ്ങളുടെ ഓരോ തൈ നട്ടു. മറ്റു പല മരങ്ങളും ചെടികളും ആ പുരയിടത്തില്‍ വളരുന്നുണ്ടായിരുന്നു. ഇവക്കെല്ലാം വേണ്ട ശുശ്രൂഷകള്‍ യഥാസമയം ചെയ്തുകൊണ്ടിരുന്നു.

അങ്ങനെയിരിക്കെ സുഹൃത്തിന്റെ വല്ല്യച്ചെന്‍ ബിസ്സ്നെസ്സ് സംബന്ധമായി വാരണാസിക്ക് പോവുകയും അവിടെ വെച്ച് മരണമടയുകയും. അദ്ദേഹം മരിച്ച ആഴ്ചയില്‍ തന്നെ ബീഹാറില്‍ താന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് നട്ട പേര മരം ഉണങ്ങി. ഇതൊരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. ചില വര്‍ഷങ്ങള്‍ക്കു ശേഷം സുഹൃത്തിന്റെ പിതാവ് വാരണാസിക്ക് പോയി, താന്‍ ബീഹാര്‍ വിട്ട ആ ദിവസം മുതല്‍ അദ്ദേഹം നട്ട മാവ് ഉണങ്ങുവാന്‍ തുടങ്ങി.

മരങ്ങളുടെ ഈ മരണങ്ങള്‍ അവയെ ശുശ്രൂഷിച്ചു വളര്‍ത്തിയവരോടുള്ള സ്നേഹ പ്രകടനമല്ലേ?

ചുരുക്കത്തില്‍ മനുഷ്യ രാശിയുടെ ഭാവി മരങ്ങളില്‍ ആശ്രയിച്ചു നില്‍ക്കുന്നു എന്ന സത്യം മരം മുറിക്കുന്ന, മുറിപ്പിക്കുന്ന മാന്യന്മാര്‍ കുറിക്കൊണ്ടാല്‍ നന്ന് . മരം മുറിക്കല്‍ മൂലം നാം നമ്മുടെ തന്നെ നിലനില്‍പ്പിനു ചുവട്ടില്‍ കോടാലി വെക്കുകയാണ് എന്ന സത്യം വിസ്മരിക്കാതെ മരം മുറിക്കുന്നവര്‍ മരം നട്ടു പിടിപ്പിക്കുന്നതിനും മുന്‍ കൈ എടുക്കേണ്ടതുണ്ട് .

വനവല്‍ക്കരണ പരിപാടിയുടെ ഭാഗമായി നമ്മുടെ വനം വകുപ്പ് വിതരണം ചെയ്യുന്ന വൃക്ഷതൈകള്‍ അവിടവിടെ നട്ടു പിടിപ്പിക്കുന്നതിനു ചിലര്‍ ചെയ്യുന്ന പരിശ്രമങ്ങള്‍ വിസ്മരിച്ചു കൊണ്ടല്ല ഇത്രയുമെഴുതിയത് . നമുക്ക് മരങ്ങള്‍ നട്ടു പിടിപ്പിക്കാം, നമ്മുടെ ഭാവി കുറേക്കൂടി സുരക്ഷിതമാക്കാം.

ലേഖനം ഇവിടെ നിന്ന്

0 കാടു നട്ടുവളർത്തിയ ഒരു മനുഷ്യന്‍

ഉമേഷ് പീലിക്കോട് & സുമേഷ് ഉദിനൂര്‍

ഒരു കാടുണ്ടായിരുന്നു
എന്നിട്ട്?
ഒരു നാടുണ്ടായിരുന്നു
എന്നിട്ട്?
തോടും കുളവും ഉണ്ടായിരുന്നു
എന്നിട്ട്?
കാടും കുളവും പുഴയും തോടുമുണ്ടായിരുന്നു
അത്ര തന്നെ

-സെബാസ്റ്റിൻ

ഉണ്ടായിരുന്നവയൊക്കെ കഥകൾ മാത്രമായി അവശേഷിക്കുമ്പോൾ ഇല്ലായ്മയിൽ നിന്ന് ഉണ്മയെ തീർക്കുകയാണ് ഇവിടെയൊരാൾ…

പേര് അബ്ദുൾ കരീം, നാട് കാസർഗോഡ് ജില്ലയിലെ പുലിയം കുളം. കാട് നാടാവുന്നതിന്റേയും കുന്ന് റോഡാകുന്നതിന്റേയും വാർത്തകൾ കേൾക്കുന്ന ഈ കാലത്ത് സ്വന്തമായി ഒരു കാട് ഉണ്ടാക്കിയതിലൂടെയാണ് കരീം ശ്രദ്ധേയനാകുന്നത്.

32 ഏക്കറോളം സ്ഥലത്ത് പരന്ന് കിടക്കുന്ന ഒരു വലിയ കാട് അവിടത്തെ പൂമ്പാറ്റകളും കിളികളും മൃഗങ്ങളും വാതോരാതെ സംസാരിക്കുന്നത്, ഈ കാട് ഉണ്ടാക്കി തങ്ങൾക്ക് വാസസ്ഥാനം ഉറപ്പിച്ച് നൽകിയ അബ്ദുൽ കരീം എന്ന ഹൃദയത്തിൽ നന്മയുള്ള ഈ മനുഷ്യനെക്കുറിച്ചാണ്.

വെറുതെ മരങ്ങൾ നട്ടുവളർത്തിയ ഒരു ഭ്രാന്തൻ നാട്ടുകാരനെ അമേരിക്കയിലെ ട്രിനിറ്റി കോളേജുൾപ്പടെയുള്ള ലോകം തിരിച്ചറിയാൻ തുടങ്ങിയത് പുതിയ കഥ. അതിന് മുമ്പ് കാസർഗോഡ് ഗവ:കോളേജിലെ പഠിത്തവും കഴിഞ്ഞ് മുംബൈയിലേയ്ക്ക് ജോലി അന്വേഷിച്ച് പോയ, ഒരുപാട് സ്വപ്നങ്ങളുള്ള ചെറുപ്പക്കാരനെ ആരുമറിഞ്ഞിരുന്നില്ല.ഷിപ്പിങ് കമ്പനിയിൽ ഒരു ജോലി ഒപ്പം വഖഫ് ബോർഡിലെ ടൈപ്പിസ്റ്റ് പണിയും. അന്ന് ഗൾഫ് സ്വപ്നക്കാരുടെ കാലമായിരുന്നു. ഗൾഫ് യാത്രയ്ക്കായി തുടങ്ങിയ മർഹബ ട്രാവെത്സ് നല്ല രീതിയിൽ മുന്നോട്ട് പോയി. ദുബായിലും സൌദിയിലുമെല്ലാം പറന്ന് നടന്ന് ജീവിതം മടുത്ത് തുടങ്ങിയപ്പോൾ നാട്ടിലേയ്ക്ക് വണ്ടി കയറി.

മനസ്സ് നിറയെ ഗൃഹാതുരത്വം പടർന്ന് കയറിയപ്പോൾ ജനിച്ച നാടിനെ സ്നേഹിക്കാനും പിറന്നുവീണ മണ്ണിന്റെ ഗന്ധം ഒരാവർത്തി കൂടി ശ്വസിക്കാനും തോന്നിയപ്പോൾ, 1977 ഇൽ നീലേശ്വരത്തിനടുത്തെ പുലിയം കുളത്ത് 3750 രൂപയ്ക്ക് അഞ്ചേക്കറോളം തരിശുഭൂമി വിലയ്ക്ക് വാങ്ങി. എന്നിട്ട് അവിടെ നട്ട തന്റെ ആദ്യത്തെ വിത്തുകൾക്ക് മുകളിൽ കത്തി നിൽക്കുന്ന സൂര്യനും താഴെ ചുട്ടുപൊള്ളുന്ന കരിമ്പാറകൾക്കുമിടയിൽ കരീം എന്ന മനുഷ്യൻ കാത്തിരുന്നു. താൻ നട്ട വിത്തുകൾ മരമാകുന്നതും കാത്ത്.

ജീവിക്കാൻ വേണ്ടി താൻ നടത്തിയ ഗൾഫ് യാത്രകളും തന്റെ നാടുമാണ് മരങ്ങളേയും പ്രകൃതിയേയും സ്നേഹിക്കാൻ പ്രചോദനമായതെന്ന് കരീം പറയുന്നു.

അബുദാബിയിലെ മരുഭൂമിയിൽ ചെടികൾ നട്ടുപിടിപ്പിച്ച ഷെയ്ഖ് സൈദ് ആണ് മരങ്ങൾ വച്ചുപിടിപ്പിക്കുന്നതിൽ കരീമിന് പ്രചോദനം നൽകിയത്.

പ്രതിബന്ധങ്ങളെ തട്ടിയെറിഞ്ഞ് യാത്രകൾ തുടർന്ന കരീമിന്റെ പുലിയം കുളത്ത് ഇന്ന് 32 ഏക്കറോളം നിബിഢമായ വനഭൂമിയാണ്. ഏത് വേനലിലും പച്ചപ്പ് മാത്രം. ആറോളം ജലശേഖരങ്ങൾ ഉണ്ട് ഈ കാട്ടിൽ. ഒരു തുള്ളി പോലും ഊറ്റിയെടുക്കാനില്ലാതിരുന്ന തിളച്ച് പൊള്ളുന്ന പാറക്കെട്ടുകൾക്കിടയിൽ നിന്നാണ് ഈ ശുദ്ധജലം ഉണ്ടായത്. ഒന്നരലക്ഷത്തിലധികം ലിറ്റർ വെള്ളം പമ്പ് ചെയ്ത് എടുക്കുന്നുണ്ട് ഇപ്പോൾ, ഒരു നാടിന് വേണ്ടുന്ന മുഴുവൻ വെള്ളവും ഇപ്പോൾ ഇവിടെ നിന്നാണ് എടുക്കുന്നത്.

‘സേവ് ട്രീ ജനറേറ്റ് ലൈഫ്’ എന്നതാണ് കരീമിന്റെ മുദ്രാവാക്യം. കരീമിന്റെ കാട് ഇന്നൊരു സ്വാഭാവികവനത്തിന്റെ ഘടന കൈവരിച്ചിരിക്കുന്നു. 8 വർഷങ്ങളായി കുപ്പിയിൽ നിറച്ച് വച്ചിരിക്കുന്ന ഇവിടത്തെ വെള്ളത്തിന് യാതൊരു മാറ്റവുമില്ല.

1986 ലാണ് ഈ കാട്ടിനകത്ത് കരീമും കുടുംബവും വീട് വച്ച് താമസം തുടങ്ങിയത്. ഇരുള്, മരുത്, അത്തി, ചന്ദനം, മഹാഗണി തുടങ്ങിയ 280 ഇൽ അധികം വൃക്ഷങ്ങൾ, 400 ലധികം ഔഷധസസ്യങ്ങൾ നിറഞ്ഞ നാട്ടിൽ ജീവിക്കുമ്പോൾ കരീം അഭിമാനത്തോടെ പറയുന്നു: രോഗങ്ങളില്ലാത്ത കുടുംബമാണ് തന്റെ കാട്ടുകുടുംബം എന്ന്!

ഒരു പുരസ്ക്കാരത്തിനും അങ്ങോട്ട് തലനീട്ടാതെ, തേടി വരുന്ന നിരവധി പുരസ്ക്കാരങ്ങളിൽ അഹങ്കരിക്കാതെ കരീം ഉറക്കെ പറയുന്നു.കവിതയ്ക്കും പ്രസംഗത്തിനും മരം നടാനോ വളർത്താനോ ആവില്ല, പകരം മരത്തിന്റെ വിത്തുകളാണ് വിതയ്ക്കേണ്ടത്.

1986 ജൂൺ 5ന് മുംബൈയിൽ വച്ച് ഏറ്റവും നല്ല പരിസ്ഥിതി പ്രവർത്തകനുള്ള അവാർഡ് അമിതാഭ് ബച്ചനിൽ നിന്നാണ് കരീം ഏറ്റ് വാങ്ങിയത്. കൊച്ചി എൺ വയൺ മെന്റ് മോണിറ്ററിങ് ഫോറത്തിന്റെ പി വി തമ്പി മെമ്മോറിയൽ എൻഡോവ്മെന്റും ലഭിച്ചു. യുണൈറ്റഡ് നേഷൻസിന്റെ യൂണിഫ് അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. 1998 ലെ കേരള ഫോറസ്റ്റ് റിസേർച്ച് അവാർഡ്, 2003 ഇൽ ഭാരത് പെട്രോളിയത്തിന്റെ ഇന്ത്യ ഇൻസ്പയർ അവാർഡുകളും ലഭിച്ചു. ലിംക ബുക്ക് ഓഫ് റെക്കോഡിന്റെ മാൻ ഓഫ് തെ ഇയർ പുരസ്ക്കാരം 2008ഇൽ..അങ്ങിനെ നിരവധി നിരവധി പുരസ്ക്കാരങ്ങൾ.

ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും കരീമിന്റെ കാട്ടിലേയ്ക്ക് സന്ദർശകർ എത്തുന്നു. ഓസ്ട്രേലിയ, പാകിസ്ഥാൻ, അമേരിക്ക, ലണ്ടൻ എന്നിങ്ങനെ നിരവധി ഇടങ്ങളിൽ നിന്ന്. ‘ എ വണ്ടർഫുൾ എക്സാമ്പിൾ ഓഫ് ദ പവർ വിത്ത് നേച്ചർ’ എന്നാണ് പ്രശസ്ത കാർഷിക ശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥൻ കരീമിന്റെ കാടിനെക്കുറിച്ച് സന്ദർശകപുസ്തകത്തിൽ എഴുതിയത്.

എന്തൊക്കെ ആയാലും, തന്റെ കാലശേഷം ഈ കാട് ഇതുപോലെ നിലനിൽക്കുമോ എന്ന കാര്യത്തിൽ കരീമിന് ആശങ്കയുണ്ട്. കാര്യമായ വരുമാനം ഉണ്ടായില്ല എങ്കിൽ പിൻ ഗാമികൾ കാട് വിട്ട് പോകാനുള്ള സാധ്യത കരീം കാണുന്നു. എന്നു കരുതി പ്രകൃതിസ്നേഹികൾ എന്ന് നടിച്ച് പാട്ടുപാടി നടക്കുന്നവർക്കോ ഇക്കോ ടൂറിസത്തിനോ വിട്ടുകൊടുക്കാൻ കരീം തയ്യാറല്ല. കാട് ഇതുപോലെ തന്നെ നിലനിർത്താൻ തയ്യാറുള്ള ആരെങ്കിലും വരുകയോ അല്ലെങ്കിൽ സർക്കാരിൽ നിന്ന് ഏതെങ്കിലും രീതിയിലുള്ള സഹായങ്ങൾ കിട്ടുകയോ ചെയ്താൽ മാത്രമേ തന്റെ കാലശേഷം കാട് നിലനിൽക്കുകയുള്ളൂ എന്ന് കരീം വേദനയോടെ പറയുന്നു.

ലേഖനം ഇവിടെ നിന്ന്

Tuesday, November 29, 2011

0 കാടുവച്ച മാധവന്‍ നായര്‍

കാടുവച്ച മാധവന്‍ നായര്‍
വി.കെ. ശ്രീരാമന്‍

ഒറ്റപ്പാലം താലൂക്ക് തിരുമിറ്റക്കോട് പഞ്ചായത്ത് മതുപ്പുള്ളി അംശം ദേശത്ത് സ്വസ്ഥം ഗൃഹഭരണം കൃഷി. തെക്കത്ത് കുട്ടത്ത് മാധവന്‍ നായര്‍ക്ക് വയസ്സ് അറുപത്തിയഞ്ച് കഴിഞ്ഞു. ഭാര്യ സരസ്വതിയമ്മയും മക്കള്‍ സൂര്യനാരായണന്‍ ബീക്കോം എന്ന കുട്ടപ്പയും ഇളയവന്‍ രാമചന്ദ്രനും വീട്ടിലുണ്ട്. പെണ്‍മക്കളായ ഗീതാലക്ഷ്മിയെയും പ്രീതയെയും വിവാഹംചെയ്തുകൊടുത്തു. അവര്‍ ഭര്‍ത്തൃഗൃഹങ്ങളില്‍ സസുഖം കഴിഞ്ഞുവരുന്നു.

അറുപത്താറ് വയസ്സിനിടയ്ക്ക് പണ്ടൊരിക്കല്‍ മണിയാങ്കുന്നത്തു മോമ്മതിനോടൊപ്പം കമലാ ത്രീറിങ് സര്‍ക്കസ് കാണാന്‍ കോഴിക്കോട്ട് പോയതൊഴിച്ചാല്‍ മതുപ്പുള്ളി ദേശം വിട്ട് മാധവന്‍ നായര്‍ മറ്റെവിടെയും പോയിട്ടില്ല.
വര്‍ഷങ്ങളായി രാവിലെ പൈക്കളെക്കറന്ന് പാലെടുത്ത് സരസ്വതിയമ്മയെ ഏല്പിച്ച് ഒരു കട്ടന്‍കാപ്പിയും കുടിച്ച് മാധവന്‍ നായര്‍ കൈക്കോട്ടുമെടുത്ത് പറമ്പിലേക്കിറങ്ങും. എട്ടൊമ്പതുമണി നേരമായാല്‍ ഒരു ചോറ്റുപാത്രത്തില്‍ കുറച്ച് പഴഞ്ചോറും എന്തെങ്കിലും ഉപ്പിലിട്ടതുമായി സരസ്വതിയമ്മ മാധവന്‍നായരുടെ പണിസ്ഥലത്തേക്ക് ചെല്ലും. നിന്നനില്പില്‍ അത് വാരിത്തിന്ന് വീണ്ടുമയാള്‍ പണി തുടരും. സന്ധ്യമയങ്ങാന്‍ തുടങ്ങിയാല്‍ സരസ്വതിയമ്മ മുറ്റത്തിറങ്ങിനിന്ന് വിളിക്കാന്‍ തുടങ്ങും:
'മത്യാക്കീട്ട് ഇങ്ങട് വരണ്ണുണ്ടോ? ആ ഗോപാലന്‍നായര്‍ പീടിക അടച്ച് പോയിട്ടുണ്ടാവൂലോ. ഇന്നലെത്തന്നെ പാലിന്റെ കാശു മേടിച്ചിട്ടില്യാ.'
ഒന്നുരണ്ടു വിളിക്കൊന്നും മാധവന്‍നായര്‍ പണി നിര്‍ത്തി വരില്ല. അത് സരസ്വതിയമ്മയ്ക്കറിയാം. ആരെന്തു പറഞ്ഞാലും ആള്‍ടെ ഒരു നിശ്ചയണ്ട്. അതനുസരിച്ചേ കാര്യങ്ങള് നടക്കൂ.

പത്തുമുപ്പത്തഞ്ചു കൊല്ലമായിട്ടുണ്ടാവും ഈ പറമ്പിലിങ്ങനെ മാധവന്‍നായര്‍ അദ്ധ്വാനിക്കാന്‍ തുടങ്ങിയിട്ട്. വെയിലായാലും മഴയായാലും മാധവന്‍നായര്‍ പണിമുടക്കില്ല. ഋതുഭേദങ്ങളോ യുഗാന്തരങ്ങളോ അയാളറിഞ്ഞില്ല. തന്റെ മനസ്സില്‍ കുറിച്ചിട്ട തീയതിയും വര്‍ഷങ്ങളും രണ്ടോ നാലോ കാണും. ജന്മനക്ഷത്രവും കൊല്ലവും മാധവന്‍ നായര്‍ക്കറിയാം. കൊല്ല
വര്‍ഷം 1113 വൃശ്ചികമാസത്തിലെ പൂരാടം. രണ്ടു വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചുപോയി. കല്യാണം കഴിഞ്ഞ ദിവസവും മറ്റുമൊക്കെ സരസ്വതിക്കേ അറിയൂ എന്നാണയാള്‍ പറയുക. വെറുതെ എന്തിനാണ് ഈവക കാര്യങ്ങളൊക്കെ മനസ്സില്‍ കൊണ്ടുനടക്കുന്നത് എന്നാവാം മാധവന്‍ നായര്‍ കരുതുന്നത്.
അങ്ങനെ മറ്റൊന്നും ശ്രദ്ധിക്കാതെ മനസ്സിലോ മടിയിലോ ഒന്നും സൂക്ഷിച്ചുവയ്ക്കാതെ മാധവന്‍ നായര്‍ പണിയെടുത്ത് നാലേക്കറോളം വിസ്താരമുള്ള പറമ്പ് മുക്കാല്‍ ഭാഗവും പെരുങ്കാടായിത്തീര്‍ന്നു. കാട്ടില്‍ പലതരം മരങ്ങളുണ്ട്, കിളികളും മൃഗങ്ങളുമുണ്ട്. തലയില്‍ ചൂട്ടുള്ള സര്‍പ്പങ്ങളുണ്ട്, കാട്ടുകടന്നലും ചിത്രശലഭങ്ങളുമുണ്ട്.
'എന്തെല്ലാം മരങ്ങളുണ്ട്?' ഞാന്‍ ചോദിച്ചു.
'ആല്‍മരം രണ്ടുമൂന്നു തരത്തിലുള്ളതുണ്ട്. അരയാല്, പേരാല് എന്നിങ്ങനെ. പിന്നെ കാഞ്ഞിരം, മുള്ളന്‍ കൈനി, മരുത്, ഞാവല്‍, കടപ്പാവിട്ട, അകില്,
ചന്ദനം, കരിമ്പന. കൂടാതെ പേരറിയാത്ത നിരവധി ഇനങ്ങളുണ്ട്.'
'ഫലവൃക്ഷങ്ങളില്ലേ?'
'ഇല്ലേ എന്നു ചോദിച്ചാല്‍ ഉണ്ട്. മാവ്, പ്ലാവ്, നെല്ലി, അയിനി, തെങ്ങ്
മുതലായതെല്ലാമുണ്ട്.'
'ഫലവൃക്ഷങ്ങള്‍ കുറവാണ്, അല്ലേ?'

'കുറവും കൂടുതലും എന്നതൊക്കെ ഓരോ അഭിപ്രായങ്ങളാ. ആവശ്യത്തിനുണ്ട് എന്നു പറയാം. പുളി, ചേല, മുള എന്നിങ്ങനെയുള്ളതും ഉണ്ട്. വെന്തേക്ക്, ഉങ്ങ്, പുന്ന ഇതൊക്കെ പണ്ടേ ഉണ്ടാര്‍ന്നതാ.'
'മറ്റുള്ള മരങ്ങളെല്ലാം വച്ചുപിടിപ്പിച്ചതാണോ?'
'എല്ലാം അങ്ങനെയാണെന്ന് പറയാന്‍ പറ്റില്ല. കുറെയൊക്കെ ഞാന്‍ വച്ചതും ബാക്കി തന്നത്താന്‍ ഉണ്ടായതുമാണ്. ഇവിടെ മുളച്ചുപൊന്തിയതൊന്നും ഞാന്‍ നശിപ്പിച്ചിട്ടില്ല. ചിലപ്പോള്‍ പറിച്ച് സ്ഥലം മാറ്റിക്കുഴിച്ചിടും എന്നുമാത്രം. ഫലമുള്ളതിനും ഇല്ലാത്തതിനുമൊക്കെ ഒരേ ശുശ്രൂഷയാണ്. വല്ലാത്ത ശല്യക്കാരായ തൊട്ടാവാടി മുതലായതൊക്കെ വെട്ടിവീശും. പള്ള്യാലില്‍ നെല്ലുവിതയ്ക്കുന്ന സമയത്ത് ചില മരങ്ങളുടെ ഇല വളമായി ഇടും. ഉണങ്ങിയ ചവറൊക്കെ അടിച്ചുകൂട്ടി ചെലപ്പോ വെണ്ണീറുണ്ടാക്കും. പശൂന്റെ ചാണോം മൂത്രോമൊക്കെ ഈ മരങ്ങള്‍ക്ക് തുല്യായിട്ടാ കൊടുക്കാ. ഫലമുള്ള വൃക്ഷം, ഫലമില്ലാത്ത വൃക്ഷം എന്നൊന്നും തരംതിരിവില്ല. ഒന്നും വെട്ടിമുറിക്കില്ല. വിറകിനുവേണ്ടി ഒരു മരവും മുറിച്ചിട്ടില്ല.'
'കാട് എത്ര ഏക്ര വരും?'
'കാട് എന്ന് തീര്‍ത്തു പറയണോ? നാട്ടുമരങ്ങളും ഇടയ്ക്ക് ഉണ്ടല്ലോ? എല്ലാംകൂടി നാലഞ്ചേക്കര്‍ വരും. തറവാട്ടുസൊത്താ. വെറും പറമ്പാര്‍ന്നു. കരിമ്പനേം പാറോത്തും മാത്രേ ഇണ്ടാര്‍ന്നുള്ളൂ, എന്റെ ചെറുപ്പത്തില്. ഉങ്ങും പുന്നയുമൊക്കെ പിന്നെ ഉണ്ടായതാ.
'മാധവന്‍നായര്‍ ഒരു പരിസ്ഥിതിവാദിയാണോ?'

'ഞാന്‍ വാദിയോ പ്രതിയോ അല്ല. ഇവിടെയിങ്ങനെ എന്നാലാവുമ്പോലെ അദ്ധ്വാനിച്ച് ജീവിക്കുന്നു എന്നുമാത്രം.'
'കൃഷിക്ക്, ബ്ലോക്കില്‍നിന്ന് വിത്തോ കൃഷിവകുപ്പില്‍നിന്ന് വളമോ ധനസഹായമോ കിട്ടാറുണ്ടോ?'
'ഞാനെങ്ങോട്ടും സഹായത്തിനു പോയിട്ടില്ല. അവരൊന്നും ഇങ്ങോട്ട് വരാറുമില്ല. ഇംഗ്ലീഷ് വളോം വെഷോം ഞാനിതുവരെ ഈ വളപ്പില്‍ കയറ്റിയിട്ടില്ല. അതിന്റെ ആവശ്യം വന്നിട്ടില്ലാന്ന് വച്ചോളൂ.'

'ഇത്തരത്തിലുള്ള ഒരു കൃഷിസമ്പ്രദായം ആരാണ് പഠിപ്പിച്ചത്? ആരുടെയെങ്കിലും ഉപദേശപ്രകാരമാണോ?'
'ആരും എന്നെ പഠിപ്പിച്ചതല്ല. ഞാന്‍ ചാത്തന്നൂര്‍ ബോര്‍ഡ് ഹയര്‍ എലിമെന്ററി സ്‌കൂളില് ഏഴാംക്ലാസ്സുവരെ പഠിച്ച് പഠിപ്പ് നിര്‍ത്ത്യേതാ. പിന്നെ ആരും പഠിപ്പിച്ചിട്ടില്ല. പത്തുകൊല്ലത്തോളം പൂമുള്ളിമനയ്ക്കലെ കാര്യസ്ഥനായിട്ട് ആറാമ്പ്രാന്റെ ഒപ്പം ഉണ്ടാര്‍ന്നു. അദ്ദേഹോം എന്നെ പ്രത്യേകം പഠിപ്പിച്ചിട്ടൊന്നൂല്യ. ഒക്കെ ഇങ്ങനെ കണ്ടറിഞ്ഞ് പഠിച്ചതാ. ആറാമ്പ്രാന് കിള്യാട്ടൂര്‍കുന്ന് എന്നു പേരുള്ളൊരു കുന്ന് ണ്ടാര്‍ന്നു. അവിടെ കാവലിന് പോയിട്ടുണ്ട്. അക്കാലത്താ സരസ്വതി അവിടെ പയ്യിനെ തീറ്റാന്‍ വന്നത്. നിങ്ങള് കേട്ടിട്ടില്ലേ പൂമുള്ളി മനാന്നും ആറാമ്പ്‌രാന്‍ എന്നുമൊക്കെ? ഇബടെ അടുത്തെന്ന്യാ പൂമുള്ളിമന.'
പൂമുള്ളി മനയ്ക്കല്‍നിന്ന് ആളുവന്ന് മാധവനോട് ചെല്ലാന്‍ പറഞ്ഞപ്പോള്‍ മാധവന്റെ അമ്മയ്ക്കും മുത്തശ്ശിമാര്‍ക്കും ആധിയായി. ആറാമ്പ്‌രാനാണ് വിളിപ്പിക്കുന്നത്. ജന്മിമാര്‍ മാത്രമല്ല, നാടുവാഴികളും കൂടിയാണ് പൂമുള്ളിത്തമ്പറാക്കള്‍. തമ്പ്രാക്കളില്‍വെച്ച് പരാക്രമശാലിയാണ് ആറാമ്പ്രാന്‍. നായാട്ടും കളരിപ്പയറ്റുമൊക്കെ ഉള്ള ആളാണ്. രണ്ടുപേരെ കുത്തിക്കൊന്ന് കൊലവിളിച്ചുനില്‍ക്കുന്ന കൊമ്പനാനയെ ഒറ്റക്കൈകൊണ്ട് ചെവിക്കുപിടിച്ച് നടത്തിക്കൊണ്ടുപോയിട്ടുണ്ട്. തമ്പ്രാനെ കണ്ടപ്പോള്‍ത്തന്നെ ആന കൊമ്പുരണ്ടും നിലത്തുകുത്തി മൂത്രമൊഴിച്ചത്രേ. ആ മനുഷ്യന്റെ നേര്‍ക്കുനേരെനിന്ന് ആരും വര്‍ത്തമാനം പറയില്ല. കൂടെ നാലഞ്ചു വാല്യക്കാരുണ്ടാവും ഏതു നേരത്തും. ആ ആറാമ്പ്‌റാനാണ് മാധവനെ ആളെവിട്ട് വിളിപ്പിച്ചിട്ടുള്ളത്.
മാധവന് പത്തിരുപത്താറു വയസ്സായെങ്കിലും ഈ പറമ്പും തൊടീം വിട്ട് മറ്റെങ്ങോട്ടും പോയിട്ടില്ല. ആചാരോം ഉപചാരോം ഒന്നും ആ കുട്ടിക്കറിഞ്ഞുകൂടാ. അതാണ് മുത്തശ്ശിമാര്ക്ക് ആധികേറാന്‍ കാരണം. മനയ്ക്കല് ചെന്നാല് എങ്ങനെ നില്ക്കണം, തമ്പ്‌റാന്മാരോട് എങ്ങനെ വര്‍ത്തമാനം പറയണം എന്നൊന്നും അവന് വശമുണ്ടാവില്ല.
'എന്തിനാ കുട്ടീനെ വിളിപ്പിച്ചിട്ടുള്ളതെന്ന് നെനക്കറിയോ ലക്ഷ്മിയേ?'
മുത്തശ്ശിമാര്‍ രണ്ടും മാധവന്റെ അമ്മയോട് ചോദിച്ചു.
'എന്തിനാന്ന് ഞാന്‍ ചോയ്ച്ചില്ല.'

ചോദിക്കണം എന്നു തോന്നിയതാണ് ലക്ഷ്മിക്ക്. അഹിതമാവുമോ എന്നുകരുതി ഒന്നും മിണ്ടിയില്ല. മാധവന്‍ ആടിനേം പശുക്കളേം തെളിച്ച് കുന്നത്തേക്ക് പോയീലോ എന്നു മാത്രം പറഞ്ഞു. ഏതു കുന്നുമ്മലേക്കാന്ന് അവര് ചോദിച്ചു. ഒരുപക്ഷേ, അവര് മാധവനെത്തിരഞ്ഞ് കുന്നുകേറീട്ടുണ്ടാവും. മാധവന്റെ മൂത്തവന്‍ ശിവശങ്കരനാണെങ്കില്‍ വീടിനകത്തും പുറത്തുമായി ചുറ്റിത്തിരിഞ്ഞുനില്‍ക്കും. അവന് വയസ്സ് മുപ്പതായി. മാധവന് രണ്ടുവയസ്സുള്ള കാലത്ത് അച്ഛന്‍ നാരായണന്‍നായര് മരിച്ചുപോയതാണ്. രണ്ടു മുത്തശ്ശിമാരും താനുംകൂടി ഈ മക്കളെ എങ്ങനെയൊക്കെയോ വളര്‍ത്തിക്കൊണ്ടു പോന്നൂന്നുമാത്രം. പറമ്പില്‍ അങ്ങിങ്ങു നില്ക്കുന്ന പത്തിരുപത്തഞ്ചു തെങ്ങുണ്ട്.
ഇടയ്ക്കുവച്ച വാഴകള്‍ ചിലത് കുലച്ചും ചിലത് കൂമ്പടച്ചും നില്ക്കും. മൂന്നു പശുക്കളുണ്ട്. അവയെക്കറന്നു പാലുകൊണ്ടു പോയി വിറ്റിട്ടാണ് കുടുംബം പുലരുന്നത്. പിന്നെ പടിഞ്ഞാറേ പള്ള്യാലില്‍ നാലഞ്ചു പറയ്ക്ക് ചീരയോ ചിറ്റേനിയോ വിതയ്ക്കും. പത്തമ്പതുപറ നെല്ലു കിട്ടും.
'എന്തിനാ മാധവനെ വിളിപ്പിക്കുന്നതെന്ന് അവരോട് നിനക്ക് ചോദിക്കായിരുന്നൂലോ ലക്ഷ്‌മ്യേ?'
മുത്തശ്ശിമാര്‍ വീണ്ടും ഓരോന്ന് എണ്ണിപ്പെറുക്കാന്‍ തുടങ്ങുകയാണ്. എന്താ പറേണ്ടതെന്ന് ലക്ഷ്മിക്ക് ഒരു രൂപവുമില്ലായിരുന്നു. പൂമുള്ളിമനാന്നും തമ്പ്‌രാക്കന്മാരെന്നുമൊക്കെ കേട്ടിട്ടേയൂള്ളൂ. മതുപ്പള്ളിയില്‍നിന്ന് ഒന്നുരണ്ടുനാഴിക ദൂരെയാണ് പെരിങ്ങോട്. കുന്നത്തുനിന്ന് മാധവനേം കൂട്ടി വാല്യേക്കാര് മനയ്ക്കലേക്ക് കൊണ്ടുപോയിട്ടുണ്ടാവുമോ എന്തോ.

'ശിവശങ്കരാ.'
ലക്ഷ്മി വിളിച്ചു. ശിവശങ്കരന്‍ ഈ നാലു പുറത്തൊന്നും ഉള്ള ലക്ഷണമില്ല. ഉണ്ടെങ്കില്‍ അവനോട് മനയ്ക്കലുചെന്ന് കാര്യങ്ങളറിഞ്ഞിട്ടുവരാന്‍ പറയായിരുന്നു.
വാല്യേക്കാര് കുന്നുകേറിച്ചെന്നപ്പോള്‍ മാധവനൊരു പറങ്കിമാവിന്‍ കൊമ്പത്ത് കയറിയിരിക്കുകയായിരുന്നു.
'തെക്കത്ത് കുട്ടത്ത് നാരായണന്‍നായരുടെ മകന്‍ മാധവന്‍ നീയല്ലേ?'
വാല്യേക്കാര്‍ താഴെനിന്നു ചോദിച്ചു.
'അതേ. എന്താ വേണ്ടതാവോ?'
'ഇങ്ങട് താഴേക്കിറങ്ങിവരൂ. എന്നിട്ടല്ലേ കാര്യങ്ങള് പറയാ.'
മാധവന്‍ താഴെയിറങ്ങി.
'പൂമുള്ളിമനയ്ക്കല്‍ ആറാം തമ്പ്‌രാന്‍ നെന്നേം കൂട്ടി ഉടനെ മനയ്ക്കലേക്ക് ചെല്ലാന്‍ ഞങ്ങളോട് പറഞ്ഞയച്ചതാ.'
'എന്താ കാര്യം?'
'കാര്യൊക്കെ തമ്പ്‌രാനേ അറിയൂ.'
'അമ്മയോടും മുത്തശ്ശിയോടും പറഞ്ഞിട്ട് വന്നാപ്പോരേ?'
'പോരാ. ഞങ്ങടെകൂടെ പോരണം.'
'പശുക്കളും ആടുമൊക്കെ കുന്നത്ത് മേയ്യാണ്. അവറ്റെ തൊഴുത്തിലാക്കിട്ട് സന്ധ്യയ്ക്ക് വന്നാപ്പോരേ?'
'പോരാ, തമ്പ്‌രാന് ഇപ്പൊത്തന്നെ കാണണംന്നാ പറഞ്ഞേ.' വാല്യേക്കാര് രണ്ടാളുണ്ട്. മാധവന്‍ തര്‍ക്കിക്കാനൊന്നും പോയില്ല. ഒരു മുഷിഞ്ഞമാതിരിപ്പാടും തോര്‍ത്തുമാണ് വേഷം. ആ വേഷത്തില്‍ത്തന്നെ അവരോടൊപ്പം പോയി. പോണവഴിക്ക് അവര്‍ മാധവന് അത്യാവശ്യം തമ്പ്‌രാനോട് പെരുമാറേണ്ട ചിട്ടയൊക്കെ പറഞ്ഞുകൊടുത്തു. തോര്‍ത്തുമുണ്ട് കക്ഷത്തുവയ്ക്കണം. അല്ലെങ്കി അരേ ചുറ്റിയാലും മതി. ഞാന്‍. എനിക്ക്, എന്റെ എന്നിങ്ങനെയൊന്നും പറയരുത്. അടിയന്‍, അട്യേന്, അട്യേന്റെ അങ്ങനെയൊക്കെയാണ് സമ്പ്രദായം. പിന്നെ ഒക്കെ കണ്ടറിഞ്ഞ് ചെയ്താ നെണക്ക് നന്ന്.'

'എന്തിനാ വിളിപ്പിക്കണത് എന്ന് നിങ്ങള്‍ക്ക് ഒട്ടും നിശ്ശല്യേ?'
'ആപത്തുള്ള കാര്യത്തിനൊന്നും അല്ല. വെഷമിക്കാണ്ട് പോന്നോളൂ.'
വാല്യക്കാരിലൊരാള്‍ പറഞ്ഞു. എങ്കിലും മാധവന്റെ മനസ്സില്‍ പരിഭ്രമമുണ്ടായിരുന്നു. ഇല്ലത്തു ചെന്നുകയറുമ്പോള്‍ തമ്പ്‌രാന്‍ പത്തായപ്പുരയുടെ തിണ്ണയില്‍ ചമ്രം പടിഞ്ഞിരുന്നു മുറുക്കുന്നു. അടുത്ത് ഒരാള്‍ നില്‍പ്പുണ്ട്.
മുറ്റത്തെ മാവില്‍ ഒരു കൊമ്പനാനയെ കെട്ടിയിട്ടുണ്ട്. അതിനപ്പുറത്ത് ഒരു ജീപ്പും കാറും കിടക്കുന്നു.
മാധവന്‍ കൊലക്കുറ്റം ആരോപിക്കപ്പെട്ട നിരപരാധിയെപ്പോലെ തമ്പ്‌രാന്റെ മുന്നില്‍ അന്ധാളിച്ചുനിന്നു. ഒരു വടിപ്പന്‍ വിത്തു ചിക്കാവുന്നത്ര വീതിയുള്ള നെഞ്ച്. സൂചികള്‍ നാട്ടിയപോലെ എഴുന്നുനില്‍ക്കുന്ന തലമുടി. കനത്ത മീശ. തീപാറുന്ന കണ്ണുകള്‍ മാധവനെ അടിമുടി ഉഴിഞ്ഞു. മാധവന് പൊള്ളി.
'എന്തിനേ വരാന്‍ പറഞ്ഞത് എന്നു മനസ്സിലായോ?' തമ്പ്‌രാന്‍ ചോദിച്ചു.
'അട്യേന് മനസ്സിലായില്ല.'
'എനിക്ക് ഇവിടെ ഒരാളെ വേണം. പെരിങ്ങോട്ടൊന്നും നോക്കിയിട്ട് പറ്റ്യേ ആളെ കാണാല്യ.'
'അട്യേന്‍ എന്താ വേണ്ടത് ആവോ?'
വാല്യക്കാര് ചട്ടംകെട്ടിയതുപോലെ മാധവന്‍ വിനയപൂര്‍വം പറഞ്ഞു.
വേണ്ടത് എന്താച്ചാ ഇവിടെ അകത്തും പൊറത്തുമായിട്ട് കാര്യങ്ങളൊക്കെ നോക്കിനിക്ക്വാ. അത് തന്നെ. ശ്രീധരാ, ഇവന് വേണ്ട കാര്യങ്ങളൊക്കെ പറഞ്ഞു മനസ്സിലാക്കിക്കൊടുത്തോളൂ. വകതിരിവ് തെല്ലു കൊറവാന്ന് ഒരു ശങ്ക.
അടുത്തുനിന്ന ശ്രീധരന്‍ നായരെ നോക്കി തമ്പ്‌രാന്‍ പറഞ്ഞു. ശ്രീധരന്‍നായര്‍ വേണ്ട കാര്യങ്ങളൊക്കെ മാധവന് പറഞ്ഞുകൊടുക്കുകയും ചെയ്തു.

തൊഴുത്തില്‍ പതിനൊന്ന് പശുക്കളും ഒരു എരുമയുമുണ്ട്. അതിനടുത്ത് കൂടുകളിലായി ആറു നായ്ക്കളും ഒരു പട്ടിയുമുണ്ട്. രാജപാളയം, പുന്നാടന്‍ തുടങ്ങിയ നാടന്‍ നായ്ക്കളാണ്. തമ്പ്‌രാന്‍ നായാട്ടിന് പോകുമ്പോ കൊണ്ടോണതാ. ഇവറ്റേടെയെല്ലാം മേല്‍നോട്ടാണ് നിന്റെ പ്രധാന പണി. പിന്നെ ഇവടന്ന് ഒരു നാഴിക കെഴക്കു മാറി കിള്യാലന്‍കുന്ന് എന്നു പേരായൊരു കുന്നുണ്ട്. പത്തിരുപത് ഏക്കര്‍ സ്ഥലം വരും. അവിടെ തമ്പ്‌രാന്‍ അകിലും ചന്ദനവും തേക്കുമൊക്കെ വച്ചതാ. എല്ലാം കന്നാലി തിന്നുപോയി. ഇപ്പോ മൊട്ടക്കുന്നായി കെടക്കാ. അതൊക്കെ ഒന്നു നേരെയാക്കണം. പണിക്കുവേണ്ട ആള്‍ക്കാരെയൊക്കെ ഇവിടന്നു തരും. തമ്പ്‌രാന്‍ കുറച്ചുകാലം അത്തിപ്പറ്റേലാര്‍ന്നു താമസം. അപ്പോ ഇബടത്തെ കാര്യങ്ങളൊക്കെ വീഴ്ചവന്നു. നല്ലൊരു കാര്യസ്ഥനെ വേണം എന്നു പറയാന്‍ തൊടങ്ങീട്ട് കൊറച്ചു ദെവസായി. നെനക്കാ യോഗം. ഭാഗ്യം എന്നു നിരീച്ചാമതി.

ശ്രീധരന്‍നായര്‍ പറഞ്ഞതത്രയും മാധവന്‍ സശ്രദ്ധം ചെവിക്കൊണ്ടു. ആടിനേം പശുക്കളേം മേയ്ക്കലല്ലാതെ വേറൊരു പണിയും മാധവന്നറിഞ്ഞുകൂടായിരുന്നു. രണ്ടു പശുക്കളെ കറന്ന് പാലുകൊണ്ടുപോയി ചായപ്പീടികയില്‍ കൊടുത്ത് ചില്വാനം വാങ്ങിക്കാനറിയാം. പതിനൊന്നു പശുക്കളെ നോക്കാന്‍ തന്നെക്കൊണ്ടാവുമോ?
'പേടിക്കണ്ട, പശുക്കളെ കുളിപ്പിക്കാനും വൈക്കോലും വെള്ളോം കൊടുക്കാനും രണ്ടുപണിക്കാരുണ്ട്-ചാത്തയും കുഞ്ഞിക്കരിയനും. ചാണകം വാരാന്‍ കണ്ണത്തെ മാളുവും പയങ്കലോടത്തെ ലക്ഷ്മിയുമുണ്ട്. നീ ആറെണ്ണത്തിനെ കറന്നാമതി. എരുമയുടെ കറവ വറ്റി. ഇപ്പോ ചെനപിടിച്ചിട്ടുണ്ടെന്നാ തോന്നണത്. നായ്ക്കളുടെ കാര്യം നോക്കാന്‍ ചിരാണ്ടനുണ്ട്. നിന്റെ പണി മേല്‍നോട്ടം മാത്രം. ഇതൊക്കെ കഴിഞ്ഞ് കിള്യാലന്‍കുന്നിലേക്ക് പോണം. തേച്ചുകുളിക്കാനും ഉണ്ണാനും ഉടുക്കാനും കെടക്കാനും പൊതയ്ക്കാനും എല്ലാം ഇബടെ ഏര്‍പ്പാടുണ്ടാക്കാം പോരേ? പിന്നെ ശമ്പളത്തിന്റെ കാര്യം തമ്പ്‌രാനോടു ചോദിക്കൊന്നും വേണ്ട. മാസാമാസം അത് കൈയിലെത്തും.'
'ഈ പണിയൊന്നും എനിക്കു പരിചയല്ലാലോ.'

'ഒരുമാസംകൊണ്ട് എല്ലാം പരിചയാവും. നീ എത്രവരെ പഠിച്ചിട്ടുണ്ട്?' ശ്രീധരന്‍ നായര്‍ ചിരിച്ചുകൊണ്ട് ചോദിച്ചു.
'ചാത്തന്നൂര്‍ ബോര്‍ഡ് എലിമെന്ററി സ്‌കൂളില്‍ ഏഴാംക്ലാസ്സുവരെ.'
'ധാരാളം മതി. കണക്കും കൈയുമൊക്കെ വേണം എല്ലാ കാര്യത്തിനും. പണിക്കാരെത്ര? കൂലിയെത്ര? ചെലവെത്ര? എന്നൊക്കെ തമ്പ്‌രാന്‍ ചോദിക്കുമ്പോ പറയാന്‍ നിശ്ശണ്ടാവണം.'
ഒരു മാസം വേണ്ടിവന്നില്ല. മാധവന്‍ മനയ്ക്കലെ പണിയൊക്കെ വശമാക്കി. തമ്പ്‌രാനും മാധവനെ ഇഷ്ടമായി. കമാന്ന് ഒരക്ഷരം മിണ്ടാതെ ഏല്പിച്ച പണിയൊക്കെ കൃത്യമായി ചെയ്യും. മനയ്ക്കലെ പണിയൊക്കെക്കഴിഞ്ഞ് ദിവസവും കിള്യാലന്‍ കുന്നിലേക്കു പോവും. ആദ്യദിവസം കിള്യാലന്‍കുന്നില്‍നിന്നു മടങ്ങിവന്ന് മാധവന്‍ തമ്പ്‌രാനെ മുഖം കാണിച്ചു.
'എന്താ കുന്നത്തെ വിശേഷം?'
'വെച്ച തൈയൊക്കെ കന്നാലി തിന്നുപോയി. ഇനി എല്ലാം രണ്ടാമതും ചെയ്യണം.'
'എന്താ വേണ്ടത് എന്നുവച്ചാ നീ ചെയ്‌തോ. ഒക്കെ നെണക്കു വിടുന്നു.
കിള്യാലന്‍കുന്നൊരു പൂങ്കാവനാക്കണം'.
മാധവന്‍ കിള്യാലന്‍കുന്ന് പൂങ്കാവനമാക്കുന്ന കാലത്താണ് കോമത്ത്
സരസ്വതിയെ കുന്നിന്‍ചരിവില്‍വച്ചു കണ്ടുമുട്ടുന്നത്. സരസ്വതി പശുവിനെ തീറ്റാന്‍ വന്നതായിരുന്നു.
'ഇവിടെ പശുവിനെത്തീറ്റാന്‍ സമ്മതിക്കില്യാ.'
മാധവന്‍ സരസ്വതിയോടു പറഞ്ഞു.
'ഞങ്ങള് കാലാകാലങ്ങളായി പശുവിനെ കെട്ടണ കുന്നാ ഇത്, നിങ്ങളാരാ സമ്മതിക്കില്ലെന്നു പറയാന്‍?' സരസ്വതി കയര്‍ത്തു.
'ഞാന്‍ ആറാമ്പ്‌രാന്റെ കാര്യസ്ഥനാ. മനസ്സിലായോ? കൂടുതല് വര്‍ത്താനം ഒന്നും വേണ്ട. കുന്ന് വേറെ ഇണ്ടല്ലോ തീറ്റാന്‍. അങ്ങട് കൊണ്ടയ്‌ക്കോളൂ. അതാ നല്ലത്.'

'അങ്ങനെ അധികാരം ഒന്നും പറയണ്ട. എന്റെ അച്ഛനും പൂമുള്ളി മനയ്ക്കലെ സ്‌കൂളില് ഒരു ജോലിക്കാരനാ.'
പൂമുള്ളിമനവക സ്‌കൂളിലെ ശിപായിയായിരുന്ന കോട്ടപ്പടി കോമത്ത് മാധവന്‍നായരുടെ മൂത്തമകളായിരുന്നു സരസ്വതിയെന്ന പതിനാറുകാരി. മാധവന്‍നായര്‍ക്ക് നാലു പെണ്‍മക്കളാണ്. അഞ്ചാമന്‍ ഉണ്ണികൃഷ്ണന്‍.
കിള്യാലന്‍കുന്നിന്റെ കാവല്ക്കാരന്‍ മാധവന്‍, കോമത്ത് മാധവന്‍ നായരെക്കണ്ടു താക്കീതു കൊടുത്തു.
'പെങ്കുട്ട്യോളെ അടക്കിയൊതുക്കി വളര്‍ത്തണം.'
'അതിന് ഇപ്പോ എന്തേ ഇണ്ടായി?' കോമത്ത് മാധവന്‍ നായര്‍ ചോദിച്ചു.
'കിള്യാലന്‍കുന്നത്ത് പശൂനെത്തീറ്റാന്‍ പറ്റില്യാന്നു പറഞ്ഞപ്പോ എന്റെ മെക്കട്ട് കേറാന്‍ വന്നു നിങ്ങളുടെ മോള് സരസ്വതി.'
'മെക്കട്ടുകേറാന്‍ വന്നെങ്കി നന്നായി. അഞ്ചുണ്ട് മക്കളെനിക്ക് ഭീമാ, അതിലൊന്നിനെ ഞാന്‍ നിനക്കു തന്നേക്കാം.'
അങ്ങനെ ഒരു പദ്യഭാഗം ചൊല്ലി കോമത്ത് മാധവന്‍നായര്‍ കൈയും വീശി കടന്നുപോയി, ഒരു കൂസലുമില്ലാതെ. ആ പദ്യം മാധവനും പഠിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ അത് ചൊല്ലിയതെന്തിനാണെന്ന് അയാള്‍ക്കു മനസ്സിലായില്ല.
കിള്യാലന്‍കുന്ന് പൂങ്കാവനമായി വളരുന്തോറും മാധവനും സരസ്വതിയും തമ്മിലുള്ള കലഹവും വളര്‍ന്നു. മാധവന്റെ കണ്ണുവെട്ടിച്ച് സരസ്വതിയുടെ പൈക്കള്‍ കിള്യാലന്‍കുന്നില്‍ മേഞ്ഞു. ഇടയ്‌ക്കൊക്കെ അവ അകിലിന്റെ തൈകള്‍ തിന്നുകയും ചെയ്തു.
'നെന്റെ പയ്യ് അകിലിന്റെ രണ്ടു തൈ തിന്നു.' മാധവന്‍ സരസ്വതിയോടു കയര്‍ത്തു.
'തിന്നെങ്കി അവടെത്തന്നെ ചാണകം ഇട്ടിട്ടുണ്ടാവും.' സരസ്വതി സമാധാനം പറഞ്ഞു.
അതിനിടെ മാധവന്റെ ജ്യേഷ്ഠന്‍ ശിവശങ്കരന്റെ വിവാഹം കഴിഞ്ഞു.
കുടുംബസ്വത്ത് ഭാഗംവച്ചു പിരിഞ്ഞ് അയാള്‍ ഭാര്യവീട്ടിലേക്കു താമസം മാറ്റി. അതിനടുത്ത കൊല്ലം അടുത്തടുത്ത ദിവസങ്ങളിലായി മുത്തശ്ശിമാര്‍ രണ്ടുപേരും മരണപ്പെട്ടു. മാധവന്റെ അമ്മ ലക്ഷ്മി ശിവശങ്കരന്റെ കൂടെയായി താമസം. 'ഈ കുന്നിന്‍ ചെരൂല് ഒറ്റയ്‌ക്കൊരു വീട്ടിലെങ്ങന്യാ കഴിയ്യാ. മാധവനാച്ചാ മനയ്ക്കന്ന് പോരാനൊട്ട് പറ്റൂല്യ.' ലക്ഷ്മിയമ്മ പടിയിറങ്ങുമ്പോള്‍ ജാനകി പട്ടത്ത്യാരോട് പറഞ്ഞു.
കോട്ടപ്പടി കോമത്ത് മാധവന്‍നായര്‍ തെക്കത്ത് കുട്ടത്ത് മാധവന്‍നായരെ കാണുമ്പോഴെല്ലാം ബകവധത്തിലെ വരികള്‍ ചൊല്ലി.
'നാലുണ്ട് മക്കളെനിക്കു ഭീമാ അതിലൊന്നിനെ ഞാന്‍ നിനക്കു തന്നീടാം.'

ഒരു ദിവസം കുന്നത്തേക്കുപോയ മാധവന്‍ ഉടനെത്തന്നെ തിരിച്ചുവന്നതുകണ്ട് ആറാമ്പ്‌രാന്‍ ചോദിച്ചു:
'എന്താ മാധവാ ഇന്ന് മടങ്ങിപ്പോന്നേ?'
'അട്യേന്‍ ഇനി പോണില്യ.'
'എന്താ അതിന് കാരണം വല്ലതുണ്ടോ?'
'ഉണ്ട്.'
'എന്താച്ചാ പറഞ്ഞോളൂ.'
'കോമത്ത് മാധവന്‍നായരുടെ മകള് സരസ്വതി അട്യേനെ പരിഹാസം
പറഞ്ഞു. അധിക്ഷേപിക്കൂം ചെയ്തു.'
'എങ്ങനെ അധിക്ഷേപിച്ചു?' തമ്പ്‌രാന്റെ കണ്ണുകള്‍ ചുവക്കുകയും ശബ്ദം ഉയരുകയും ചെയ്തപ്പോള്‍ മാധവന്‍ പരുങ്ങി. പറയണോ.
'എന്താണ്ടായീന്നാ ചോദിച്ചത.് എന്റെ കാര്യസ്ഥനെ അധിക്ഷേപിച്ചാല്‍ എന്നെ അധിക്ഷേപിച്ചതിന് തുല്യാ. എന്താ ശ്രീധരാ അങ്ങനെ തന്ന്യല്ലേ?'
'അതേലോ'. അടുത്തുനിന്ന ശ്രീധരന്‍ നായര്‍ തലയാട്ടി.
'എന്താണ്ടായീന്ന് തുറന്നു പറഞ്ഞോളൂ. പരിഭ്രമിക്കണ്ട.' മാധവന്‍ ഒന്നും മിണ്ടാതെ നില്‍ക്കുന്നതുകണ്ട് ശ്രീധരന്‍ നായര്‍ വീണ്ടും നിര്‍ബന്ധിച്ചു.
'നമ്മുടെ സ്‌കൂളിലെ, ശിപായി മാധവന്റെ മകളാണോ പരിഹാസം പറഞ്ഞത്?'
'അതെ.'
'എന്താ അവള് പറഞ്ഞേ?' തമ്പ്‌രാന്‍ ചോദിച്ചു.
'എന്റെ പേര് കിള്യാലന്‍നായര് എന്നാത്രെ.'
'ഓഹോ, അങ്ങനെ പറഞ്ഞോ അവള്?' തമ്പ്‌രാന്‍ മുറുക്കാന്‍ നീട്ടിത്തുപ്പി ശ്രീധരന്‍ നായരോട് കല്പിച്ചു.
'ശ്രീധരാ, സ്‌കൂളീന്ന് ആ മാധവനോട് ഇങ്ങട് വരാന്‍ പറയാ.'
കോമത്ത് മാധവന്‍നായര്‍ വന്നു വണങ്ങി ഒതുങ്ങിനിന്നു. കോമനോട് തമ്പ്‌രാന്‍ ചോദിച്ചു:
'എന്താ തന്റെ മോള്‍ടെ ഭാവം.'
'അട്യേന് മനസ്സിലായില്യ.'
'തന്റെ മൂത്തോള്‍ക്ക് വയസ്സെത്രായി.'
'ഇരുപത്തിമൂന്നു കഴിഞ്ഞടക്കണൂ.'
'നെണക്കോ?' കാര്യസ്ഥന്‍ മാധവനോട് തമ്പ്‌രാന്‍ ചോദിച്ചു.
'അട്യേന് മുപ്പത്തിനാലു കഴിഞ്ഞു.'
'അപ്പോള്‍ രണ്ടാള്‍ടേം നേരോം കാലോം ഒക്കെ തെറ്റീന്നു സാരം. ഇനി ഒട്ടും വൈകണ്ട. നാളെത്തന്നെ കല്യാണം അങ്ങട് നടത്താ. ശ്രീധരാ വേണ്ട ഏര്‍പ്പാടൊക്കെ ചെയ്‌തോളൂ.'
കോമത്ത് മാധവന്‍നായര്‍ തെല്ലൊന്നമ്പരക്കാതിരുന്നില്ല. അയാള് തമ്പ്‌രാനോട് പറഞ്ഞു:
'അട്യേന് നാലു പെണ്‍മക്കളാ. പെട്ടെന്ന് അട്യേനെക്കൊണ്ട് ഒന്നും കൂട്ട്യാ കൂടില്യ. കല്യാണന്നൊക്കെ പറഞ്ഞാ.'
'കൂടുതല് ആരും ഒന്നും പറയണ്ട. നാളെ ഇവര്‌ടെ കല്യാണം നടക്കണം, അത്രതന്നെ. രണ്ടാളും പൊയ്‌ക്കോളിന്‍.' തമ്പ്‌രാന്‍ ഉത്തരവിട്ടു.
പിറ്റേദിവസം നാഗലശ്ശേരി പഞ്ചായത്താപ്പീസില്‍വെച്ച് സരസ്വതിയു
ടെയും മാധവന്റെയും വിവാഹം നടന്നു. പെണ്ണിന്റെ ആള്‍ക്കാരായി നാലഞ്ചുപേരുണ്ടായിരുന്നു. ചെറുക്കന്റെ ഭാഗത്തുനിന്ന് ഒരു ഒറ്റമുണ്ടും തോര്‍ത്തും
കിള്യാലന്‍കുന്നിന് കാവല്‍പോകുമ്പോ ചൂടുന്ന കാലന്‍കുടയുമായി വരന്‍ മാധവന്‍നായര്‍ മാത്രം. വന്നവര്‍ക്കെല്ലാം പരിപ്പുവടേം ചായേം കൊടുത്തു ശ്രീധരന്‍നായര്.
'അപ്പോ അമ്മയോട് പറഞ്ഞില്ലേ?'

'അമ്മ ഏട്ടന്റെകൂടെ പട്ടാമ്പീലാര്‍ന്നു. മനസ്സോണ്ട് പറഞ്ഞു. നേരിട്ട് പിന്നെ പറയാന്നും വച്ചു.'
കല്യാണം കഴിഞ്ഞ് സരസ്വതിയെയും കൂട്ടി മതുപ്പുള്ളിയിലെ വീട്ടില്‍ വന്നുകയറുമ്പോള്‍ അവിടെ ആരുമില്ലായിരുന്നു. ഉമ്മറം മുഴുവന്‍ മണ്ണും പൊടിയും കേറിക്കിടക്കുന്നു. തൂണിലും കഴുക്കോലിലുമൊക്കെ ചിതലുകേറിയിട്ടുണ്ട്.
മാധവന്‍നായര്‍ സരസ്വതിയോട് പറഞ്ഞു: 'മുറ്റത്തു നിന്നോളൂ. ഞാന്‍ അകത്തുകയറി നോക്കിയിട്ടു വരാം.' വരാന്തയിലേക്ക് കയറിയപ്പോഴാണ് കണ്ടത് വാതിലടച്ച് താഴിട്ട് പൂട്ടിയിരിക്കുന്നു.
'എന്താ ഇപ്പോ ചെയ്യാ. താക്കോല് അമ്മേടെ കൈയിലാ. അമ്മ ഏട്ടന്റെ വീട്ടിലും. നമ്മുടെ കല്യാണം കഴിഞ്ഞ വിവരമൊന്നും അമ്മ അറിഞ്ഞിട്ടുണ്ടാവില്യ.'
അതും പറഞ്ഞ് മാധവന്‍നായര്‍ ചവിട്ടുകല്ലിറങ്ങി സരസ്വതിയുടെ അടുത്തേക്ക് വരുമ്പോഴേക്കും ജാനകി പട്ടത്ത്യാരുണ്ട് പടികടന്ന് ഓടി വരുന്നു.
'ദാ, താക്കോല് ലക്ഷ്മിയമ്മ തന്നേല്പിച്ചിട്ട് പോയതാ. മാധവന്‍ നായര് വന്നാ തരാന്‍ പറഞ്ഞു.'
താക്കോല്‍ക്കൂട്ടം മാധവന്‍നായരുടെ കൈയില്‍ കൊടുക്കുമ്പോള്‍ പട്ടത്ത്യാര് ചോദിച്ചു:
'അല്ലാ, ഇതാരാ മാധവന്‍നായരേ?'
'അത് അത് എന്റെ ഭാര്യ. പേര് സരസ്വതി. കോട്ടപ്പടി കോമത്ത് മാധവന്‍നായരുടെ മകളാ. പൂമുള്ളിത്തമ്പ്രാന്‍ പറഞ്ഞു ഇവളെ കല്യാണം കഴിക്കാന്‍. ഞാന്‍ കല്യാണം കഴിച്ചു. ഇവിടെ വന്ന് ആരോടും പറയാന്‍ കഴിഞ്ഞില്യ. മുത്തശ്ശിമാരൊക്കെ മരിച്ച് മണ്ണായിലോ. പിന്നെ പറയാനുള്ളത് അമ്മയോടാ. അമ്മയാച്ചാല്‍ ഏട്ടന്റെ ഭാര്യവീട്ടിലാ. ഞാനും ഏട്ടനും തമ്മില്‍ ചെറിയ സ്വരച്ചേര്‍ച്ചയില്ലായ്മ ഉണ്ടെന്ന് പട്ടത്ത്യാര്‍ക്ക് അറിയാലോ.'

'ശിവ ശിവ, എന്താ ഈ കേക്കണേ, അമ്മയോടുംകൂടി പറ്യാണ്ട് കല്യാണം കഴിച്ച് ഒരു പെണ്ണൊരുത്തീനീം കൂട്ടി വീട്ടില് വന്നു കേറണത് ശര്യാണോ?' പട്ടത്ത്യാര്‍ തലയില്‍ കൈവെച്ചുകൊണ്ട് ചോദിച്ചു.
'ശരിയാണോന്ന് ചോദിച്ചാല്‍ ശരിയല്ല. എന്നാല്‍ ശരികേടും ഇല്യ. എന്തായാലും വയസ്സ് മുപ്പത്തിനാലായി. കല്യാണം നിരീച്ചതല്ല. ഇപ്പോ ഇങ്ങനെയൊക്കെ ആയി. അതാ വിധി. പട്ടത്ത്യാരു പൊയ്‌ക്കോളൂ. ഒച്ചേം ബഹളോംവെച്ച് ആളെക്കൂട്ടണ്ട...'
പിന്നെ മാധവന്‍നായര്‍ മനയ്ക്കലേക്കോ കിള്യാലന്‍കുന്നിലേക്കോ മടങ്ങിപ്പോയില്ല. അയാള്‍ ഒരു കൈക്കോട്ടുമെടുത്ത് തൊടിയിലേക്കിറങ്ങി. കൊത്തും കിളയുമൊന്നും മാധവന്‍നായര്‍ക്ക് വശമില്ലായിരുന്നു. അഞ്ചേക്കറോളം വരുന്ന ഈ പറമ്പില്‍ എന്താണ് ചെയ്യുക. എന്തെങ്കിലും ചെയ്‌തേ പറ്റൂ. രണ്ടാള്‍ക്കും കഴിഞ്ഞുകൂടണ്ടേ. ആളെ കൂലിക്ക് വിളിച്ച് പണിയെടുപ്പിക്കുവാന്‍ കൈയില്‍ പണമില്ല. പുരയൊന്നു നന്നാക്കണം. കഴുക്കോലൊക്കെ വളബന്ധം വിട്ട് തൂങ്ങിയാടുന്നു.
പറമ്പിലങ്ങുമിങ്ങും കുഴികള്‍ കുഴിച്ച് അതിലൊക്കെ ചപ്പും ചവറുമിട്ട് കത്തിച്ച് തടം ചുട്ടു. രണ്ടുദിവസം കഴിഞ്ഞ് തടം തണുത്തപ്പോള്‍ അതിലൊക്കെ പറമ്പില്‍ പൊട്ടിമുളച്ചുനിന്നിരുന്ന തൈകള്‍ പറിച്ച് നട്ടു. ഏതു മരത്തിന്റെ തൈയാണെന്നൊന്നും നോക്കിയില്ല. എല്ലാത്തിനും കൊക്കര്‍ണിയില്‍നിന്ന് വെള്ളം കോരി നനച്ചു. കന്നാലി കടിച്ചുപോകാതിരിക്കാന്‍ മുള വെട്ടിച്ചീന്തി കൂടുണ്ടാക്കി. തളിരിട്ട് ഇല നീട്ടി മരങ്ങള്‍ വളരാന്‍ തുടങ്ങി.
ഇടയ്‌ക്കൊക്കെ വാഴവെച്ചു. സരസ്വതി വാഴയ്ക്കുമാത്രം വെള്ളമൊഴിക്കാന്‍ കൂടി. 'കണ്ണീക്കണ്ട മരത്തിനൊന്നും വെള്ളം വലിക്കാന്‍ എന്നെ കിട്ടില്യ.' അവള്‍ പറഞ്ഞു.
അതിനിടെ സരസ്വതിയുടെ അച്ഛനൊരു പശുക്കുട്ടിയെ കൊണ്ടുവന്നു കൊടുത്തു. തിരിച്ചുപോകുമ്പോള്‍ മാധവനോട് പറഞ്ഞു:
'എന്റെ കൈയില്‍ നെണക്കു തരാന്‍ ഒന്നും ഇല്ല്യാന്ന് അറ്യാലോ, ഒരു പെങ്കുട്ടീനെ നീ പിടിച്ചുകൊണ്ടന്നു. അതിന്റെ കൂടെ ഒരു പൈക്കുട്ടീനെ ഞാനും കൊണ്ടത്തന്നൂന്ന് കൂട്ട്യാ മതി.'
'ഞാന്‍ പിടിച്ചുകൊണ്ടന്നതൊന്ന്വല്ല.' മാധവന്‍ പറഞ്ഞു.
'ഞാന്‍ നെന്റെ കൈയില് തന്നപ്പോ നീ പിടിച്ചില്ലേ അവള്‍ടെ കൈ. എന്നിട്ട് ഇങ്ങട് കൊണ്ടരേം ചെയ്തു. അപ്പോ പിടിച്ചുകൊണ്ടന്നൂ എന്ന പ്രയോഗത്തില് തെറ്റുണ്ടോ?'

സ്‌കൂളിലെ മാഷന്മാരുടെ സഹവാസംകൊണ്ട് കോമത്ത് മാധവന്‍ നായര്‍ എന്നും ഒരു ജ്ഞാനിയുടെ ഭാവത്തിലായിരുന്നു.
ഭര്‍ത്താവ് മാധവന്‍നായരുടെ തെറ്റും ശരികളുമായി യോജിച്ച് പോവുകയല്ലാതെ സരസ്വതിക്ക് വേറെ നിവൃത്തിയില്ലായിരുന്നു. 'ഉള്ള സ്ഥലത്ത് കുറച്ച് റബ്ബറോ നേന്ത്രവാഴയോ വയ്ക്കാന്‍ പറഞ്ഞാ കൂട്ടാക്കില്ല. റേഡിയോ, ടി.വി. എന്നതൊന്നും ഈ മനുഷ്യനിഷ്ടല്ല. ഒരു ഷര്‍ട്ടോ കുപ്പായോ ഇടില്യ. കല്യാണം കഴിക്കാന്‍ വന്നത് ഒരു തോര്‍ത്തും തോളിലിട്ടിട്ടാ.

പിന്നൊരു കാലന്‍കൊടേം ഇണ്ടാര്‍ന്നു. കിണറ്റിലൊരു മോട്ടോറു വയ്ക്കാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല. ഒരാളെ പണിക്കുകൂട്ടാന്‍ പറഞ്ഞാ കേള്‍ക്കില്ല. എന്തോ എങ്ങിനെയോ രണ്ടു പെണ്‍കുട്ടികളുടെ വിവാഹം കഴിഞ്ഞു. അത്രയും ആശ്വാസം. ഈ പള്ള്യാലില്‍ ചിറ്റേനിയോ ചീരയോ വിതച്ചു കൊയ്യും. പശുക്കളെ കറന്ന് പാല് വില്‍ക്കും. അതുകൊണ്ട് ഇത്രയും കാലം കഴിഞ്ഞു. മൂത്തമകന്‍ കുട്ടപ്പയ്ക്ക് ബോംബേല് ചെറിയ പണി ഇണ്ടാര്‍ന്നു. അവന്‍ അവിടെ പിടിക്കാണ്ട് മടങ്ങി വന്നിരിക്കുന്നു. ചെറിയോന്‍ വെല്‍ഡിങ്ങിനു പോകുന്നുണ്ട്. പെരയൊന്നു നന്നാക്കാന്‍ പറഞ്ഞാ കേള്‍ക്കില്ല. കൃഷിചെയ്ത് കൃഷി ചെയ്ത് പറമ്പുമുഴ്വോനും കാടായി. ഒരു മരംപോലും മുറിക്കാന്‍ സമ്മതിക്കുകയില്ല. പിന്നെ കിള്യാലന്‍കുന്നില് കാവലിന് വന്നകാലം മൊതല്‍ക്ക് കാണണസൊഭാവാ. എനിക്ക് അതൊരു ശീലായി. ഇനി ഇപ്പോ ഇങ്ങനെയൊക്കെ അങ്ങട് പോട്ടേന്ന് വയ്ക്കല്ലാണ്ട് എന്താ ചെയ്യാ? ഓരോരുത്തര് വന്നു ചോദിക്കുമ്പളാ ചെറ്യേ വെഷമം- എന്താ സരസ്വത്യേ, നെന്റെ നായര് പറമ്പൊക്കെ കാടാക്കീലോ, വീടെന്താ നന്നാക്കാത്തേ, ആരെന്തു പറഞ്ഞാലും ആ ആളിന് ഒരു കുലുക്കോം ണ്ടാവില്യ. ഒന്നു തൊഴാന്‍ പൂവ്വാന്ന് പറഞ്ഞ് അമ്പലത്തിലേക്ക് വിളിച്ചാ പറയും, തൊഴിലില്ലാത്തോര്‍ക്കാ തൊഴലൊക്കേന്ന്. ഈശ്വരന്‍ മനസ്സിലാത്രേ. ഞാന്‍ ആര്‍ക്കും ഒരു ദ്രോഹോം ചെയ്തിട്ടില്ലാന്നും പറയും. ഇനി ഈ പറമ്പില് കണ്ണീക്കണ്ട മരമൊന്നും വയ്ക്കരുത് എന്നു ഞാന്‍ എന്നും പറയാറുള്ളതാ. പുറത്ത് വല്ല പീട്യേല്‌യ്‌ക്കൊക്കെ പോയിവരുമ്പോ, ഏതെങ്കിലും തൈ നിരത്തിന്റെ ഓരത്ത് നിക്കണ് കണ്ടാ അതു പറിച്ച് ഞാന്‍ കാണാതെ മുണ്ടിന്റെ ഉള്ളില് ഒളിപ്പിച്ചു വച്ചുകൊണ്ടന്ന് സൂത്രത്തില് കുഴിച്ചിടും. മരങ്ങള് എത്ര വച്ചാലും മോഹം തീരില്യ. മോഹം തീരണവരെ മരങ്ങള് ഉണ്ടായിക്കോട്ടേന്ന് ഞാനും തീരുമാനിച്ചു. അല്ലാണ്ട് എന്താ ചെയ്യാ? കിള്യാലന്‍കുന്നിലും ഇതുതന്ന്യാര്‍ന്നു പണി.
തമ്പ്‌രാന്‍ അകിലും ചന്ദനോം തേക്കും വയ്ക്കാനാ പറഞ്ഞയച്ചത്. അതിന്റെ കൂടെ തന്റെ ഇഷ്ടപ്രകാരം പല കാട്ടുമരോം അവിടെ മുഴോനും വച്ചു. ഒരു കടപ്പാവിട്ടേടെ തൈ പശു കടിച്ചൂന്ന് പറഞ്ഞിട്ടാ എന്നെ കൊല്ലാന്‍ വന്നത്.'
... പറഞ്ഞുപറഞ്ഞ് സരസ്വതിയമ്മ കാടുകേറുകയാണ്.

(പൂമുള്ളി ആറാം തമ്പുരാന്‍ എന്ന പുസ്തകത്തില്‍ നിന്ന്)

ലേഖനം ഇവിടെ നിന്ന്

Wednesday, January 19, 2011

1 പച്ചമരം, പുതിയ സംഗീത ആൽബം

 

വരൂ, നമുക്കൊരു മരം നടാം. Copyright © 2011 - |- Template created by O Pregador - |- Powered by Blogger Templates