ഒരിക്കലും ഉറങ്ങാത്ത പ്ലാവുകള്‍ക്ക് കൂട്ടിരിക്കാന്‍ ഒരു മനുഷ്യജന്മം.
പ്ലാവ് ജയന് ഒരു വൃക്ഷമല്ല. കുലചിഹ്നമാണ്. അതുകൊണ്ട് പ്ലാവ് ജയന്‍ എന്ന്
സ്വയം പരിചയപ്പെടുത്താനാണ് ജയന് ഇഷ്ടം.ഒരു ലക്ഷം പ്ലാവുകള്‍ക്ക് നാഥനായി
തനിക്ക മനുഷ്യായുസ്സിനപ്പുറത്തേക്ക് പ്ലാവുകളിലൂടെ ശ്വസിച്ച് തുടരാനാകും
എന്ന് ഉറച്ച് വിശ്വസിക്കുന്ന ഈ ചെറുപ്പക്കാരന് പറയാനുള്ളത് മുഴുവന്‍
പ്ലാവിനെ കുറിച്ചാണ്. പ്രവര്‍ത്തിക്കാനുള്ളത് മുഴുവന്‍ പ്ലാവുകള്‍ക്ക്
വേണ്ടിയാണ്.
പ്ലാവ് കേരളീയന് വെറു ഒരു വൃക്ഷമല്ല. അവന്റെ ക്ഷാമങ്ങളില്‍
കല്പവൃക്ഷമായി കൂട്ടിരുന്നവനാണ്. ചക്ക കൊണ്ട് പശിയടക്കിയ ഒരു ഭൂതകാലം
ഭൂരിപക്ഷം മുന്‍ തലമുറ മലയാളിയുടെയും ഓര്‍മ്മകളില്‍ ഉണ്ട്. തെങ്ങും റബ്ബറും
ജാതിയും ഒക്കെ മലയാളിയുടെ മണ്ണ് കീഴടക്കിയപ്പോഴും പ്ലാവിനോടുള്ള അവന്റെ
അടുപ്പം അതായിരുന്നു.
എന്നാല്‍ മധ്യവര്‍ഗമായി കഴിഞ്ഞ അടുത്ത തലമുറ മലയളിക്ക് പ്ലാവും ചക്കയും
അമാന്യന്‍ ആയി. പരിഷ്കാരി അല്ലാതായി വൃത്തിയുള്ള ഒരു ഇലത്തുമ്പത്തും
വിളമ്പാന്‍ യോഗ്യതയില്ലാത്തവനായി.
നമ്മുടെ പഴക്കടകളില്‍ രാജസ്ഥാനില്‍ നിന്നും ആസ്ട്രേലിയയില്‍ നിന്നും
ഇറാനില്‍ നിന്നുമൊക്കെ ബ്യൂട്ടി പാര്‍ലര്‍ കയറിയിറങ്ങി വന്ന സുന്ദരികള്‍
ചിരിച്ചിരിക്കുമ്പോള്‍ ഒരു ചക്കത്തുണ്ടത്തിനും അവിടെ സീറ്റില്ലാതായി. ചക്ക
ഒരു പഴവര്‍ഗം അല്ല ഇന്ന് മലയാളിക്ക് പച്ചക്കറിക്കടയിലും അവന്‍ ഇല്ല.
ഇന്ന് നമ്മുടെ ചക്കകള്‍ കായ്ക്കുന്നത് പഴുക്കുന്നത് മലയാളിക്ക്
വേണ്ടിയല്ല. സഹ്യ പര്‍ വ്വതത്തിനപ്പുറമുള്ള മനുഷ്യര്‍ക്ക് വേണ്ടിയാണ്.
പാണ്ടി ലോറികളില്‍ പഴവും പച്ചക്കറിയും വാളയാര്‍ കടന്ന് നമ്മുടെ
അടുക്കളയില്‍ എത്തുമ്പോള്‍ മടക്കലോറികളില്‍ നമ്മള്‍ ചക്കയെ നാടുകടത്തുന്നു.
പ്ലാവിനോട് ഇത്ര നന്ദികേട് കാണിച്ച ജനത വേറെ ഇല്ല എന്നാണ് ജയന്റെ പക്ഷം.
സ്വന്ത ജീവിതത്തിലൂടെ മുഴുവന്‍ മലയാളിക്കും വേണ്ടി പ്രായശ്ചിത്തം ചെയ്യുകയാണ് ജയന്‍ ചെയ്യുന്നത്. ജയന്റെ പ്ലാവ് വിശേഷങ്ങളിലേക്ക്:
ഒന്‍പത് മക്കളടങ്ങിയ കുടുംബത്തിന്റെ ദാരിദ്ര്യാവസ്ഥയില്‍ പ്ലാവിനോട്
കുട്ടിക്കാലത്ത് തോന്നിയ അടുപ്പത്തില്‍ നിന്നാണ് ഏഴാം ക്ലാസ്സില്‍
പഠിക്കുന്ന സമയത്ത് പ്ലാവ്ജയന്‍ എന്ന പേരു വീഴുന്നത്. വീട്ടിലെ ആടുകള്‍ക്ക്
പ്ലാവില കൊടുത്തും ചക്ക കഴിച്ച് വിശപ്പടക്കുകയും ചെയ്ത കുട്ടിക്കാലത്ത്
പ്ലാവിന്‍ തൈകള്‍ മുളപ്പിക്കുന്നതില്‍ ആയിരുന്നു കമ്പം.
മറ്റേതു
ശരാശരി മലയാളിയേയും പോലെ അതിജിവനത്തിനായി ഗള്‍ ഫിലേക്ക് പോയ ഒരു ഭൂതകാലം
ജയനുമുണ്ട്. പ്ലാവ്നടല്‍ പൊതുസ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചത് ഗള്‍ഫില്‍
നിന്ന് തിരിച്ചു വന്ന സമയത്താണ്. പ്ലാവിന്റെ പിന്‍ വിളി കേട്ട് മടങ്ങി
വന്നവനാണ് ജയന്‍ "വേറെ രാജ്യങ്ങളിലാകുമ്പോഴാണല്ലോ നാടിനോട് പ്രത്യേകം
അടുപ്പമുണ്ടാകുക." പതിനൊന്നു വര്‍ഷത്തെ ഗള്‍ഫിലെ ജോലി വേണ്ടെന്നുവെച്ച്
നാട്ടിലേക്ക്-വിവിധയിനം പ്ലാവുകളുടെ ശേഖരം ഉണ്ടാക്കുന്നതിനുള്ള
ശ്രമം-അതിനനുയോജ്യമായ ഹൗസ് ഏരിയകള്‍ കണ്ടെത്തുന്നതില്‍നിന്നാണ് പെട്ടി
ഓട്ടോ വാങ്ങിച്ചതും കുടുംബശ്രീ ഉല്പ്പന്നങ്ങളായ മെഴുകുതിരി, സോപ്പ് എന്നിവ
കടകളിലെത്തിക്കുന്ന തൊഴിലിലേര്‍പ്പെട്ടതും. "അധ്വാനഭാരത്തെക്കാള്‍മാനസിക
സംതൃപ്തി" പ്ലാവുകളെ പരിചരിക്കാനും കൂടുതല്‍ സ്ഥലത്ത് പ്ലാവുകള്‍ പ്ലാന്റ്
ചെയ്യാനുമുള്ള വഴി എന്ന നിലക്കാണ് ഈ പെട്ടി ഓട്ടോ കച്ചവടം ജയന്‍
തെരഞ്ഞെടുത്തത്.
ആദ്യകാലങ്ങളില്‍ ഭ്രാന്തനെന്നും മറ്റും
മുദ്രകുത്തപ്പെട്ടു. പിന്നീട് സമീപവാസികളുടെ പിന്‍തുണയില്‍ ശ്രമം
വ്യാപിപിപ്പിച്ചു. വിവിധയിനം പ്ലാവുകള്‍ വളര്‍ത്തിത്തുടങ്ങി. ആ സമയത്ത്
പ്ലാവിന്റെ പ്രാധാന്യവും ഗുണങ്ങളും ഉള്‍പ്പെടുത്തി 32 പേജുള്ള ഒരു പുസ്തകം
സ്വന്തമായി തയ്യാറാക്കി. കണക്കുകൂട്ടലുകള്‍ തെറ്റിച്ച് എട്ടാം തരം
ക്ലസ്റ്റര്‍ പഠനങ്ങള്‍ക്കായി അത് ഉപയോഗപ്രദമാക്കാന്‍ തുടങ്ങി.
ആദ്യപുസ്തകത്തിനു ശേഷം വൈദ്യഭൂഷണം രാഘവന്‍ തിരുമുല്പ്പാടിന്റേയും ചില
നാട്ടുവൈദ്യന്മാരുടേയും സഹായത്താല്‍ പ്ലാവുമായി ബന്ധപ്പെട്ട ചില
മരുന്നുകളുടേയും മറ്റും വിവരങ്ങള്‍-അവ ഉള്‍പ്പെടുത്തി 72പേജില്‍ സമഗ്രമായ
മറ്റൊരു പുസ്തകം-അതിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം വരാനൊരുങ്ങുന്നു. ഈ
ഗ്രന്ഥങ്ങളിലൂടെ നിരവധി ജില്ലകളിലേക്ക് പ്രവര്‍ത്തനങ്ങള്‍ തന്റെ
പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ ജയന് കഴിഞ്ഞു.
പ്ലാവില്‍
തന്നെ ഏതാണ്ട് അന്‍പതോളം ഇനങ്ങളുണ്ട് ജയന്റെ ശേഖരത്തില്‍ . തൃശൂര്‍
മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ നാടന്‍ തൈകള്‍ക്കായി
സമീപിച്ചിരുന്നു. നാടന്‍ ഇനങ്ങള്‍ക്കാണ് പ്രാധാന്യം. ഒട്ടിപ്പു
സിസ്റ്റത്തോട് ജയന് കടുത്ത എതിര്‍പ്പാണ്. പ്ലാവില്‍ നാടന്‍ തന്നെയാണ്
കേമന്‍. കാര്‍ഷിക സര്‍ വകലാശാലക്കാര്‍ ചെയ്യുന്നത് തട്ടിപ്പാണെന്നാണ്
ജയന്റെ പക്ഷം.
പ്ലാവ്-രാത്രിയില്‍ ഉറങ്ങാത്ത വൃക്ഷം-24 മണിക്കൂര്‍-ഓക്സിജന്‍ തരുന്ന
ഉറപ്പേറിയ വൃക്ഷം. വീടിനു മുമ്പില്‍ പ്ലാവിനെ കണികാണുന്നത് നല്ലതാണെന്ന
വിശ്വാസം ഉണ്ടായിരുന്നു മലയാലിക്ക് . പ്ലാവില കഴിക്കുന്ന ആടുകളുടെ പാല്‍
കുടിച്ചാല്‍ കൃമികീടാദികള്‍ കൊണ്ടുള്ള രോഗങ്ങള്‍ ഉണ്ടാകില്ല. ഇന്നിപ്പോള്‍
എവിടെ ആടുകള്‍ പ്ലാവിലക്ക് പോവുന്ന കുട്ടികള്‍? പ്ലാവിലക്കുമ്പിളിലെ കഞ്ഞി?
ഒരു കാലത്ത് വിശപ്പ് മാറ്റാനുപയോഗിച്ചിരുന്ന ചക്ക ഇന്ന്
മലയാളികള്‍ ദാരിദ്ര്യത്തിന്റെ സിംബല്‍' എന്നനിലയില്‍ അവഗണിക്കുന്ന
അവസ്ഥയുണ്ട്. അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള അരിവരവ് നിലച്ചാല്‍ പ്ലാവേ
കാണൂ മലയാളിക്ക്. ജയന്‍ പറയുന്നു.
കേരളത്തില്‍ ഏത് പ്രദേശത്തും വളരുമെങ്കിലും വളര്‍ച്ചക്ക് ഏറ്റക്കുറച്ചിലുകളുണ്ട്. ചുവന്ന മണ്ണാണ് പ്ലാവിന് അനുയോജ്യം.
മൂല്യവര്‍ദ്ധിത
ഉല്പ്പന്നങ്ങളുടെ സാധ്യത ചക്കയുടെ കാര്യത്തില്‍ നാം വേണ്ടത്ര
അന്വേഷിച്ചിരുന്നില്ല. ചക്ക ഉല്പ്പന്നങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.
ജാം പോലുള്ളവയുടെ ഉല്പാദനത്തിലൂടെ കോര്‍പ്പറേറ്റ് ഭീമന്മാര്‍ മുന്നോട്ടു
വരുന്നു- കൂടതെ ചക്കട പോലുള്ള നാടന്‍ ഉല്പ്പന്നങ്ങളും.
ആയുര്‍വേദത്തില്‍
ചക്കക്ക് നല്ല സ്ഥാനമുണ്ട്- മുഖ കാന്തിക്ക്, വാജീകരണ ഔഷധമായി,
കാഴ്ച്ചശക്തി, ആയുസ്സ് എന്നിവയുടെ വര്‍ദ്ധനവിന് ഒക്കെ ചക്ക അത്യുത്തമം.
ചക്കയുടെ ഈ ബ്രാന്‍ഡ് അംബാസഡര്‍ക്ക് ചക്കയുടെ ഗുണഗണങ്ങള്‍ വര്‍ണ്ണിക്കാന്‍
ആവേശമേറെ.
സോഷ്യല്‍ ഫോറസ്ട്രിയുമായി ബന്ധപ്പെട്ട് അലങ്കാര സസ്യങ്ങളും ധാരാളം
വെള്ളം വലിച്ചെടുക്കുന്ന പാഴ് മരങ്ങളും നാട്ടുഫലവൃക്ഷങ്ങള്‍ക്ക് പകരം
നട്ടുവളര്‍ത്തുകയാണ് വനം വകുപ്പ് ഇന്ന് ചെയ്യുന്നത്. അത്ര പരിതാപകരമാണ്
അവരുടെ പരിസ്ഥിതി ബോധം അവസ്ഥ. പ്ലാവിനോളം ജീവജാലങ്ങള്‍ വളരെയധികം
ആശ്രയിക്കുന്ന വൃക്ഷം മറ്റൊന്നില്ല. തേക്ക്, യൂക്കാലി
തുടങ്ങിയവ-പരിസരത്ത് മറ്റൊരു സസ്യവും ഉണ്ടാകില്ല എന്നതാണ് ഇത്തരം
വൃക്ഷങ്ങളുടെ ദോഷം.
ആറേഴു വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്ലാവ് കായ്ച്ച്
തുടങ്ങുന്നു-വളരെപ്പെട്ടെന്നു ഫലം കണ്ടുതുടങ്ങുന്ന പ്ലാവ് തുടങ്ങിയ നാട്ടു
വൃക്ഷങ്ങള്‍ മറ്റു വൃക്ഷങ്ങളെക്കാള്‍ ഗുണത്തിലും ഇനത്തിലും മികച്ചു
നില്‍ക്കുന്നവയാണ്.
ഒട്ടുപ്ലാവിന് ഏതാണ്ട് ഇരുന്നൂറ്റമ്പതോളം
രൂപയാണുള്ളത്. നല്ല ഫലം നല്‍കുന്ന പ്ലാവിന്റെ ഇലയുടെ ഞെട്ടിന്റെ ഭാഗത്ത്
നിന്ന് തൊലി അടര്‍ത്തിയാണ് ഒട്ടുപ്ലാവ് ഉണ്ടാക്കിയെടുക്കുനത്. നിങ്ങളുടെ
ശരീരത്തിന്റെ ജീവന്റെ കൂടെ എന്റെ വിരലിന്റെ ജീവന്‍വളര്‍ത്തുക" എന്നതാണ്
ഒട്ടുപ്ലാവിന്റെ രീതി. ഫലമുണ്ടാകുന്നത് നിശ്ചിത ചില്ലയില്‍ മാത്രം.
ആളുകളുടെ കണ്ണില്‍പൊടിയിടുന്ന സമ്പ്രദായമാണിത്. ആദായം ഉദ്ദേശിച്ചുകൊണ്ടുള്ള
ജാതിക്ക മുതലായ വൃക്ഷങ്ങള്‍ക്കേ ഇത് പ്രയോജനപ്പെടൂ.
ഇംഗ്ലീഷ് വളം
സ്വീകരിക്കാത്ത ഏക വൃക്ഷമാണ് പ്ലാവ്. എന്ത് വിഷം കൊണ്ടിട്ടാലും അതിന്റെ
വേര് അത് സ്വീകരിക്കുകയില്ല. പനനൊങ്കും ചക്കയും മാത്രമാണ് വിഷം തീണ്ടാത്ത
ഫലങ്ങള്‍
തമിഴ്നാട്ടിലും അന്യസംസ്ഥാനങ്ങളിലും ചക്കച്ചുള വില്പ്പന.
അതെന്തോ മോശമാണെന്നാണ് നമ്മുടെ വിചാരം. പണ്ട് കാലത്ത് വിശപ്പ് മാറ്റാന്‍
ചക്ക വെട്ടിക്കഴിക്കുന്ന സമ്പ്രദായമുണ്ടായിരുന്നെങ്കില്‍ വട്ടം
കൂടിയിരുന്ന് ഇന്നത്തെ 'ജോളി' മട്ടില്‍ ചക്കത്തുണ്ടം വെട്ടി തിന്നിരുന്ന
കുട്ടിക്കാലവും ഉണ്ടായിരുന്നു.
മഴക്കാലമാകുമ്പോഴേക്കും ചക്കയുടെ
സീസണ്‍ തീരാറാകും. ഏതാണ്ട് എഴുപത്തിയഞ്ച് ശതമാനത്തോളം ഈ കാലമാകുമ്പോഴേക്കും
കായ്ച്ച് തീരുന്നു. പഴച്ചക്കയില്‍ വെള്ളം അധികം കയറാറില്ല.
വൈകിക്കായ്ക്കുന്ന ചക്കകള്‍ വേണമെങ്കില്‍ വില്‍ക്കാം. ചക്ക അയല്‍
പക്കങ്ങളിലേക്കും ആവശ്യക്കാര്‍ക്കും കൊടുത്തുകൊണ്ട് അന്ന് സൗഹൃദം
നിലനിര്‍ത്തിയിരുന്നുവെങ്കില്‍ ഇന്ന് വിപണിയിലേക്ക് പോകുന്നു. മറ്റ്
ജീവജാലങ്ങള്‍ക്കൊന്നും ആവശ്യത്തിന് ചക്കകള്‍ ലഭ്യമാകുന്നില്ല. ചക്കകള്‍
ശല്യമായി പ്ലാവുകള്‍ വെട്ടിമാറ്റുന്ന രീതിയാണിപ്പോള്‍. കേരളീയരുടെ
ജീവിതരീതികള്‍ മാറിയതിലൂടെ ചിന്തകളിലും മാറ്റം ഉണ്ടായി. ചക്കയുടെ മൂല്യം
അവന്‍ അറിയാതെ പോയി. അത് മനസ്സിലാക്കിക്കഴിഞ്ഞാല്‍ അവര്‍ പ്ലാവിന്‍ തൈ
വളര്‍ത്തും, സംരക്ഷിക്കും, ഫലം ഉപയോഗിക്കുകയും ചെയ്യും. ഇതുപോലുള്ള
പ്രവര്‍ത്തനങ്ങളിലൂടെ "ഒരു തൈ വെട്ടുമ്പോള്‍ മറ്റൊന്നു നടുന്നതിനുള്ള ശീലം
ബോധവല്‍ക്കരണത്തിലൂടെ ഉണ്ടാക്കിയെടുക്കാന്‍ ഒരു പരിധിവരെ സാധിച്ചിട്ടുണ്ട്.
"
'ജൈവവൈവിധ്യം എന്ന കാഴ്ചപ്പാടില്‍നിന്ന് വ്യത്യസ്തമായി അവനവന്
ലാഭമുണ്ടാക്കുന്നതിന്റെ മാത്രം reproduction' എന്ന രീതിയിലല്ല തനിക്ക്
ചക്കയോടുള്ള കമ്പം. എല്ലാ വൃക്ഷങ്ങള്‍ക്കും പ്രാധാന്യമുണ്ട്. എങ്കില്‍
പോലും ഒരു കാലത്ത് ആശ്രയിച്ചിരുന്ന പ്ലാവിനെ അവഗണിക്കുന്ന ഇന്നത്തെ
അവസ്ഥയില്‍ പ്ലാവിന്റെ സംരക്ഷണത്തിന് പ്രാധാന്യം കൊടുക്കുന്നതില്‍ കൂടുതല്‍
താല്പര്യം കാണിക്കുന്നു എന്ന് മാത്രം.
"കേരളത്തില്‍
ഇരുപത്തിമൂന്നോളം തരം പ്ലാവുകള്‍ ഞാന്‍ കണ്ടെത്തിയിട്ടുണ്ട്. വീട്ടില്‍
പതിനഞ്ച് ഇനങ്ങള്‍ ഉണ്ട്, മൂവായിരം പ്ലാന്റുകള്‍ ആയി എന്റെ റെക്കോര്‍ഡില്‍"
കേരളത്തിന്
പുറത്തുള്ളവയെ കണ്ടെത്താന്‍ സഹായിച്ചത് ശ്രീപെദ്രെയാണ്.
കര്‍ണ്ണാടകത്തിലാണ് ഏറ്റവും കൂടുതല്‍ പ്ലാവുള്ളത്. ചക്കമഹോല്‍സവങ്ങള്‍
ഇവിടെ ധാരാളം നടക്കുന്നു. ചക്കകളുടെ ഗ്രാമം തന്നെയുണ്ടിവിടെ. തമിഴ്നാട്ടിലെ
ചക്കകളുടെ ഗ്രാമം ആണ് പാന്‍ റുട്ടി.
ഇതിന്റെ ചുവട് പിടിച്ച്
ഇപ്പോള്‍ ദേശീയ ചക്ക മഹോല്‍സവം തിരുവനന്തപുരത്തും വന്നു. കേരളത്തിലും
ചക്കയുടെ കാലം വരും പ്രതീക്ഷയോടെ ജയന്‍ പറയുന്നു.
അഞ്ച് സ്ഥലത്തും പ്ലാവ് നടാം-കിണറ്റിന്റെ സമീപത്തില്‍ നിന്ന് മാറ്റി
വെയ്ക്കണം- മരത്തിന്റെ തായ് വേര് അടിയിലേക്കാണ് പോകുന്നത്. 'വേണമെങ്കില്‍
ചക്ക വേരിലും കായ്ക്കും'എന്നു പറയുന്നത് പോലെ ചക്ക കായ്ക്കുന്ന വേരുകള്‍
വശങ്ങളില്‍ വണ്ണംവെച്ച് പോകുമ്പോഴാണ് പലരും വീടുകളുടെ സുരക്ഷയെക്കുറിച്ച്
ഭയക്കുന്നതും പ്ലാവുകള്‍ മുറിച്ച് മാറ്റുന്നത്.
ചക്കക്കുരു വളരെ
പോഷകാംശമടങ്ങിയതാണ്. ചക്കക്കുരു ചമ്മന്തിപ്പൊടിക്ക് വിപണിസാധ്യത
ഇന്നേറെയാണ്. കുരുവിന് മുകളിലുള്ള തൊലി ത്വക് രോഗങ്ങള്‍ക്കും
രക്തശുദ്ധിക്കും നല്ലതാണ്. പ്ലാവില വളരെ നല്ലൊരു ജൈവവളമാണ്-മണ്ണിനെ
സംരക്ഷിക്കുന്ന പുതപ്പാണവ. ചക്ക ഒരു ആഗോളഫലമാകാനുള്ള സാധ്യത
നിലനിര്‍ത്തിക്കൊണ്ടുതന്നെ നിരവധി ശാസ്ത്രീയ പരീക്ഷണങ്ങള്‍ ഇതിനെ
സംബന്ധിച്ച് നടന്നു വരുന്നുണ്ട്.
സ്ക്കൂള്‍ കോളേജ് തലത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി ക്ലാസുകള്‍,
തൈവെച്ച് പിടിപ്പിക്കാന്‍ സഹായം ഒക്കെ ചെയ്യറുണ്ട്. പക്ഷേ പരിസ്ഥിതി
സംഘടനകളുടെ പരിപാടികള്‍ക്ക് ഭാഗമാകാറില്ല. പരിസ്ഥിതി ജ്ഞാനത്തിലൂടെയാണ്
അനുഭവത്തിലൂടെയാണ് പരിസ്ഥിതിയിലേക്ക് കടക്കേണ്ടത്. കുട്ടിക്കാലത്ത്
സമ്പന്നമായ പ്രകൃതിയില്‍ നിന്നുകൊണ്ടാണ് പരിസ്ഥിതി വിജ്ഞാനം
ആര്‍ജ്ജിച്ചെടുത്തത്. മറ്റു സംഘടനകളെപ്പോലെ പരിസ്ഥിതിനാശത്തില്‍നിന്നല്ല
വിജ്ഞാനംനേടുന്നത്. "ഞാനിവരെക്കാള്‍ സീനിയര്‍ ആണ്. എന്റെ പ്ലാവുകളാണ്
അതിനുള്ള തെളിവുകള്‍. "
വികസനത്തിന്റെ പേരില്‍ പരിസ്ഥിതി നശിപ്പിക്കുന്നതിനോടുള്ള തന്റെ
തുറന്ന എതിര്‍പ്പ് പക്ഷേ ജയന്‍ സധൈര്യം പ്രകടിപ്പിക്കാറുണ്ട്. അവര്‍ ഇന്ന്
കളിച്ചുകൊണ്ടിരിക്കുന്നത് പച്ചപ്പിന്റെ അവശേഷിച്ച ഇരുപത്തിയഞ്ച്
ശതമാനത്തില്‍ ചവിട്ടിനിന്നാണ്. എഴുപത്തിയഞ്ച് ശതമാനത്തോളം പ്രകൃതി
നഷ്ടപ്പെട്ടുപോയത് ചൂണ്ടികാണിക്കാന്‍ ആരും തയ്യാറാകുന്നില്ല.
മുരിയാട് കായല്‍ പ്രദേശത്തെ ഒന്നാകെയാണ് വികസനത്തിന്റെ പേരില്‍ നശിപ്പിച്ചത് . .
പരിസ്ഥിതിക്ക്
വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചവരെയും മറ്റും ചരിത്രത്തിന്റെ
ചവറ്റുകൊട്ടയിലേക്ക് തള്ളിയിടുന്ന സ്ഥിതിയാണിന്ന്. sos സംഘടിപ്പിച്ച
അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ അവിടെ കൊക്കക്കോളയുടെ
ഫ്ലക്സ് പ്രദര്‍ശിപ്പിച്ചിരുന്നു-ജല ചൂഷണത്തെക്കുറിച്ച് നിര്‍ത്താതെ
സംസാരിക്കുന്ന ഇവരുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രഹസനങ്ങളാണ് മാറുന്നു
എന്നതിന്റെ തെളിവ്.
പ്ലാവിന് വേണ്ടിയുള്ള ഈ യാത്രയില്‍ ഒട്ടേറെ പുരസ്കാരങ്ങളും ജയനെ
തേടിയെത്തി. കേരള ഗവണ്മെന്റിന്റെ വനമിത്ര അവാര്‍ഡായിരുന്നു ഏറ്റവും വലിയ
അവാര്‍ഡ്. പക്ഷേ വ്യക്തിപരമായി സന്തോഷം തോന്നിയത് പുസ്തകത്തിന് ലഭിച്ച
അംഗീകാരത്തിലാണ്. രാഘവന്‍ തിരുമുല്പാട് നാലുപുറത്തില്‍ എഴുതിയ കത്ത് ആണ്
കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും വലിയ അംഗീകാരം എന്ന് ജയന്‍ കരുതുന്നു
Article from
here