Saturday, December 3, 2011

0 പരിസ്ഥിതിയും ഭാരതവും -ദശപുത്ര സമോദ്രുമ (മത്സ്യപുരാണം)

കൃഷ്ണഗോപാല്‍

പത്തു പുത്രന്മാര്‍ക്കു തുല്യമായ സ്ഥാനമാണ് ഒരു വൃക്ഷത്തിന് ആര്‍ഷഭാരതം നല്കിയത്. അത്രയേറെ പ്രകൃതിയെ അറിഞ്ഞും ആദരിച്ചും ജീവിച്ചവരായിരുന്നു നമ്മുടെ പൂര്‍വികര്‍. ഭാരതത്തിലുണ്ടായ സാഹിത്യകൃതികള്‍ ഇതിന് തെളിവു നല്കുന്നു. ലോകത്തിലെ തന്നെ ആദ്യകാല സാഹിത്യമായ വേദങ്ങളില്‍ പ്രകൃതിക്ക് അതുല്യമായ സ്ഥാനമാണ് കല്പിച്ചിരുന്നത്. പ്രകൃതിശക്തികള്‍ ദേവതകളായി പരിണമിച്ചു. പ്രകൃതിപൂജയിലൂടെ ഭാരതീയര്‍ പരിസ്ഥിതി സംരക്ഷണം നടപ്പാക്കുകയായിരുന്നു. ഭൂമിക്കും ആകാശത്തിനും അന്തരീക്ഷത്തിനും വൃക്ഷങ്ങള്‍ക്കും മംഗളം ഭവിക്കാനുള്ള ഒരു പ്രാര്‍ഥന ശുക്ലയജുര്‍വേദത്തില്‍ കാണാം. ജലത്തെ ദേവിയായും (ദേവിഃ ആപഃ) ജലം, വൃക്ഷം എന്നിവയെ മിത്രങ്ങളായും വ്യത്യസ്ത ഭാവങ്ങളില്‍ ഭാരതീയര്‍ കണക്കാക്കിയിരുന്നു. അവര്‍ ഓഷധികള്‍ക്ക് ദൈവികസ്ഥാനം നല്കി. ഋഗ്വേദവും അഥര്‍വവേദവും ജലത്തെ ഔഷധമായി പരിഗണിച്ചിരുന്നു.

വേദങ്ങളുടെ ഭാഗമായി വരുന്ന ആരണ്യകങ്ങളും ഇതിഹാസങ്ങളും അവയുടെ 'വന'സ്വാധീനം വ്യക്തമാക്കുന്നു. മഹാഭാരതത്തിലെ മൂന്നാമത്തെ പര്‍വം 'വനപര്‍വം' എന്നറിയപ്പെടുന്നു. വാല്മീകി രാമായണത്തിലെ മൂന്നാമത്തെ കാണ്ഡത്തിന് 'ആരണ്യകാണ്ഡം' എന്നാണ് പേര്‍. ഭാരതീയരുടെ ഇഷ്ടദേവതയായ ശ്രീകൃഷ്ണന്റെ ഒരു പര്യായനാമം തന്നെ 'വനമാലി' എന്നാണല്ലോ.

ഇതിഹാസ പുരാണാദികളില്‍ വിവരിക്കുന്ന കഥകളില്‍ പക്ഷിമൃഗാദികള്‍ കഥാപാത്രങ്ങളായി കടന്നുവരുന്നുണ്ട്. വൃക്ഷപരിപാലനത്തെക്കുറിച്ചുള്ള സംസ്‌കൃതഗ്രന്ഥമാണ് വൃക്ഷായുര്‍വേദം. മത്സ്യപുരാണം, ബ്രഹ്മവൈവര്‍ത്തപുരാണം, അഗ്‌നിപുരാണം എന്നിവയില്‍ സസ്യലതാദികളെ സംബന്ധിച്ച പരാമര്‍ശങ്ങളുണ്ട്. വൃക്ഷൈര്‍ ജീവതി ജീവലോകഃ (വൃക്ഷങ്ങളുടെ സഹായത്താല്‍ ജീവലോകം ജീവിക്കുന്നു) എന്ന സ്‌കന്ദപുരാണത്തിലെ ശ്ലോകം പരിസ്ഥിതിയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ഭാരതീയരുടെ അവബോധം വ്യക്തമാക്കുന്നതാണ്.

സംസ്‌കൃത സാഹിത്യം പ്രകൃതിവര്‍ണനകളാല്‍ സമൃദ്ധമാണ്. കാളിദാസനും ബാണഭട്ടനും പ്രകൃതിഭാവങ്ങളെ തങ്ങളുടെ കൃതികളില്‍ സമന്വയിപ്പിച്ചു.

ഭാരതീയ സംസ്‌കൃതിയുടെ ഭാഗമായ കേരളത്തിന്റെ സംസ്‌കാരത്തിലും പരിസ്ഥിതിബോധം കാണാം. 'കാവുതീണ്ടല്ലേ, കുളം വറ്റും' എന്ന പഴമൊഴിയില്‍ തെളിയുന്നത് പരിസ്ഥിതി സന്തുലനത്തെക്കുറിച്ച് കേരളീയര്‍ക്കുണ്ടായിരുന്ന അവബോധമാണ്. കേരളത്തിലെ സര്‍പ്പക്കാവുകള്‍ ജൈവ വൈവിധ്യത്തിന്റെ തുരുത്തുകളായിരുന്നു. പരിസ്ഥിതിയുടെ ശാസ്ത്രവും സംരക്ഷണവും ഭാരതീയര്‍ക്ക് അന്യമായിരുന്നില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്.

ലേഖനം ഇവിടെ നിന്ന്

0 comments:

 

വരൂ, നമുക്കൊരു മരം നടാം. Copyright © 2011 - |- Template created by O Pregador - |- Powered by Blogger Templates